ആ കുഞ്ഞു നിലവിളികൾ കേൾക്കാൻ ഇനി വൈകില്ല ; അമ്മതൊട്ടിലിൽ സെൻസർ, ഇന്റർനെറ്റ് ബന്ധം, കുഞ്ഞുങ്ങളെ തൊട്ടിലിൽ ഉപേക്ഷിക്കുമ്പോൾ തത്സമയം വിവരം കിട്ടും, കുഞ്ഞിന്റെ ആരോഗ്യാവസ്ഥ അറിയാനും സംവിധാനം

തിരുവനന്തപുരം : ഒരു കാലത്ത് കേരളത്തിൽ വഴിയിലും വഴിയോരങ്ങളിലും കടത്തിണ്ണകളിലും ആരാധനാലയങ്ങളുടെ പരിസരത്തുമൊക്കെ കരളലിയിക്കുന്ന ഒരു കാഴ്ച പതിവായിരുന്നു. ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾ. കൂടുതലും നവജാതശിശുക്കൾ. രാത്രിയിൽ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾ മിക്കപ്പോഴും പിറ്റേന്നാണ് നാട്ടുകാരുടെ കണ്ണിൽ പെടുക. അപ്പോഴേക്കും ഒന്നുകിൽ കുഞ്ഞ് മരിച്ചിട്ടുണ്ടാകും, അല്ലെങ്കിൽ ആരോഗ്യ സ്ഥിതി വളരെ മോശമായ അവസ്ഥയിലാകും. പല കാരണങ്ങൾ ഉണ്ട് കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നതിന് പിന്നിൽ. കൂടുതലും അവിഹിത ഗർഭധാരണം. വിവാഹിത ആകാതെ ഗർഭം ധരിക്കുന്ന അമ്മമാർ വേദനയോടെ സ്വീകരിക്കുന്ന ഒരു പോംവഴി. നാട്ടുകാർ അറിയാതിരിക്കാൻ, നാട്ടിൽ ചീത്തപ്പേര് ഉണ്ടാകാതിരിക്കാൻ കണ്ടെത്തുന്ന എളുപ്പവഴിയാണ് കുഞ്ഞിനെ ആരും അറിയാതെ ഉപേക്ഷിക്കൽ.
എവിടെയെങ്കിലും വെച്ച് രഹസ്യമായി പ്രസവിച്ച് കുഞ്ഞിനെ സൗകര്യപ്രദമായ ഒരു സ്ഥലത്ത് കൊണ്ടുകളയും. മറ്റൊന്ന് ദാരിദ്ര്യമാണ്. ഒരു കുഞ്ഞിനെ പോറ്റാൻ ഉള്ള ശേഷി ഇല്ലാത്ത അമ്മമാരും ഈ വഴി സ്വീകരിക്കും. കുഞ്ഞ് എങ്കിലും രക്ഷപെടട്ടെ, ആരെങ്കിലും എടുത്തു വളർത്തട്ടെ തുടങ്ങിയ ചിന്തകളോടെ ആകും ഈ ഉപേക്ഷിക്കൽ. പക്ഷേ ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളിൽ പലരും വിധിക്ക് കീഴടങ്ങി ആദ്യ കാലത്ത്. അമ്മയുടെ മാറിലെ ചൂട് പകർന്നു കിട്ടേണ്ട സമയത്ത് പെരുവഴിയിൽ കിടന്നു ആരുടേയും ശ്രദ്ധയിൽ പെടാതെ ആരോഗ്യാവസ്ഥ മോശമായി അവർ മരണത്തിനു കീഴടങ്ങി. ചില കുഞ്ഞുങ്ങളെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു. ചിലർ ഭിക്ഷാടകരുടെയും മാഫിയയുടെയും കയ്യിൽ അകപ്പെട്ടു. ശോഭനമായ ഭാവി എന്ന ലക്ഷ്യത്തോടെ കരൾ പിളരുന്ന വേദനയിലും സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വന്ന അമ്മമാരുടെ കണ്ണീരിനു വിലയില്ലാതായി. കേരളത്തിന്റെ തെരുവുകളിൽ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടിയപ്പോൾ, അവരിൽ പലരും മരിച്ചപ്പോഴാണ് സർക്കാർ ഒരു നൂതന ആശയവുമായി രംഗത്തെത്തിയത്.
കുഞ്ഞുങ്ങളെ സുരക്ഷിതമായി ഉപേക്ഷിക്കാൻ ഒരിടം. അമ്മതൊട്ടിൽ. പ്രത്യേകം തയ്യാറാക്കിയ കെട്ടിടത്തിനുള്ളിൽ സജ്ജീകരിച്ചിരിക്കുന്ന തൊട്ടിലിൽ കുഞ്ഞിനെ കിടത്തി അമ്മയ്ക്ക് മടങ്ങാം. തൊട്ടിലിൽ കുഞ്ഞ് സുരക്ഷിതമായിരിക്കും. 2002 നവംബർ 14 നു കേരളത്തിൽ ആദ്യ അമ്മതൊട്ടിൽ സ്ഥാപിച്ചു. സാമൂഹ്യ നീതി വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് ആയിരുന്നു ഇത്. പിന്നീട് സംസ്ഥാനത്തിന്റെ പല സ്ഥലത്തും തൊട്ടിൽ എത്തി. തൊട്ടിലിൽ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ ഉദ്യോഗസ്ഥർ ഏറ്റെടുത്തു ആശ്രയകേന്ദ്രങ്ങളിൽ എത്തിക്കും. സുരക്ഷിതമായ ജീവിതസാഹചര്യം അവർക്ക് അങ്ങനെ ഉറപ്പാക്കും. വലിയ പ്രതികരണമാണ് അമ്മ തൊട്ടിലിന് ലഭിച്ചത്. തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇല്ലാതായി എന്ന് തന്നെ പറയാം. നൂറു കണക്കിന് നവജാത ശിശുക്കളെ ആണ് തൊട്ടിലിൽ നിന്നും കിട്ടിയത്. ഇവരെയൊക്കെ ഇപ്പോൾ സർക്കാർ സംരക്ഷിക്കുന്നു. അമ്മ തൊട്ടിൽ സാമൂഹ്യ സുരക്ഷ മേഖലയിൽ നിർണ്ണായകമായതോടെ ഇപ്പോൾ ഈ രംഗത്ത് കൂടുതൽ നവീകരണം നടപ്പാക്കാൻ പോവുകയാണ്. അമ്മതൊട്ടിൽ നവീന സാങ്കേതിക വിദ്യയോടെ ആധുനികവത് കരിക്കുന്നു. ഇനി മുതൽ സെൻസർ, ഇന്റർനെറ്റ് ഇവ മുഖേന പ്രത്യേക ആപ്പിൽ നിയന്ത്രിക്കുന്ന രീതിയിൽ ആകും അമ്മ തൊട്ടിൽ. സംസ്ഥാനത്തുടനീളമുള്ള അമ്മത്തൊട്ടിലുകൾ സദാസമയവും തലസ്ഥാനത്ത് നിന്ന് വീക്ഷിക്കുന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. അമ്മത്തൊട്ടിലിൽ കുട്ടികളെത്തുന്ന തത്സമയത്തു തന്നെ ജില്ലാകളക്ടർ, സമിതി അധികൃതർ എന്നിവർക്ക് സന്ദേശമെത്തും. തൊട്ടിലിൽ വീഴുന്ന കുട്ടികളുടെ ശാരീരിക അവസ്ഥ സംബന്ധിച്ച വിവരങ്ങൾ വരെ ഈ ആപ്പിലുടെ അധികൃതർക്ക് സന്ദേശമായി എത്തും.
നവീകരിച്ച അമ്മത്തൊട്ടിലുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി ഒന്നിന് മുഖ്യമന്ത്രി നിർവഹിക്കും. വനിതാ ശിശുവികസന വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
https://www.facebook.com/Malayalivartha
























