പത്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ സ്വത്തെന്ന പഴയ വാദം തിരുത്തി തിരുവിതാംകൂർ രാജകുടുംബം; ക്ഷേത്ര സ്വത്ത് പത്മനാഭന് അവകാശപ്പെട്ടതെന്ന് സുപ്രീംകോടതിയിൽ രാജകുടുംബം

പത്മനാഭ സ്വാമി ക്ഷേത്ര കേസില്‍ മുന്‍ നിലപാട് തിരുത്തി രാജകുടുംബം തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. പത്മനാഭസ്വാമി ക്ഷേത്രവും അതിലുള്ള സ്വത്തുക്കളും സ്വകാര്യ സ്വത്താണെന്നുള്ള പഴയ വാദമാണ് രാജകുടുംബം തിരുത്തിയത്. ക്ഷേത്രവും അതിലുള്ള സ്വത്തുക്കളും സ്വകാര്യമല്ലെന്നും പൊതുസ്വത്താണെന്നും തിരുവിതാംകൂർ രാജകുടുംബം സുപ്രീംകോടതിയില്‍ പറഞ്ഞു. ക്ഷേത്ര സ്വത്ത് പത്മനാഭന് അവകാശപ്പെട്ടതെന്നും രാജകുടുംബം സുപ്രീംകോടതിയിൽ അറിയിച്ചു. അതുകൊണ്ട് തന്നെ ക്ഷേത്രഭരണത്തിനുള്ള അവകാശം നല്‍കണമെന്നും രാജകുടുംബം ആവശ്യപ്പെട്ടു.
മുൻപ് പത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണെന്നും അതിലെ ആസ്‌തി സ്വകാര്യസ്വത്താണെന്നായിരുന്നു രാജകുടുംബത്തിന്റെ നിലപാട്. ഏതാണ്ട് ഒരുലക്ഷം കോടിയോളം വിലവരുന്ന സ്വത്തുക്കൾ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉണ്ടെന്നാണ് കണക്ക്. ഇത് സംബന്ധിച്ച കേസിൽ നാളെയും സുപ്രീം കോടതിയിൽ വാദം തുടരും. ശ്രീപത്‌മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രതിനിധികൾ കോടതിയെ സമീപിക്കുകയായിരുന്നു.
ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിച്ചത്. ക്ഷേത്ര സ്വത്തിൽ അവകാശം ഇല്ലെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂർ രാജകുടുംബം സമർപ്പിച്ച അപ്പീൽ ഉൾപ്പെടെ ഒരു കൂട്ടം ഹരജികളാണ് കോടതിയുടെ മുന്നിലുള്ളത്.
https://www.facebook.com/Malayalivartha
























