മാമാങ്കത്തിന്റെ രക്ഷാധികാരത്തിന് വേണ്ടി വള്ളുവനാടന്‍ സേനാനികള്‍ അങ്കംവെട്ടി മരിച്ചെങ്കില്‍ ആ പേരിലെടുത്ത സിനിമ പൂര്‍ത്തിയാകും മുമ്പ് സംവിധായകനും നിര്‍മാതാവും തമ്മില്‍ പോര് തുടങ്ങി, അത് കോടതി കയറുകയാണ്...

ഭാരതപ്പുഴയുടെ തീരത്ത് നടന്നിരുന്ന മാമാങ്കത്തിന്റെ രക്ഷാധികാരത്തിനായി ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടന്‍ സേനാനികളുടെ പോരാട്ടാം പില്‍ക്കാലത്ത് മാമാങ്കത്തിലെ പ്രധാന സംഭവമായി മാറി എന്നാണ് ചരിത്രം. ചരിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആവര്‍ത്തിക്കുകയാണ്. മാമാങ്കം എന്ന സിനിമ പൂര്‍ത്തിയാകും മുമ്പ് സംവിധായകനും നിര്‍മാതാവും തമ്മില്‍ അങ്കം തുടങ്ങി. രണ്ട് പേരുടെയും ഭാഗത്ത് വീഴ്ചകളുണ്ടെന്നാണ് അണിയറയിലുള്ളവര്‍ പറയുന്നത്. ആദ്യത്തെ ഷെഡ്യൂളില്‍ സഹകരിച്ച പല ടെക്‌നീഷ്യന്‍സും അസോസിയേറ്റ്‌സും രണ്ടാമത്തെ ഷെഡ്യൂളിന്റെ ഭാഗമാകാതിരുന്നതും അതിനാലാണ്.
ഷൂട്ടിങ്ങിനെന്ന പേരില്‍ എറണാകുളത്ത് കണ്ണായ മേഖലയിലുള്ള തണ്ണീര്‍ത്തടങ്ങള്‍ ബിസിനസുകാരനായ നിര്‍മാതാവ് വേണു കുന്നപ്പള്ളി നികത്തി എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. തിരുന്നാവായയില്‍ ഷൂട്ടിങ്ങ് നടത്താമെന്ന സംവിധായകന്റെ നിര്‍ദ്ദേശം അവഗണിച്ചാണ് സിനിമയുടെ മറവില്‍ നിലം നികത്തി നിര്‍മാതാവ് സെറ്റിട്ടത്. മമ്മൂട്ടിയും നിര്‍മ്മാതാവും അതിഗംഭീരം എന്ന് പറഞ്ഞ തിരക്കഥ തിരുത്താന്‍ നിര്‍മാതാവി സ്‌ക്രിപ്റ്റ് ഡോക്ടറെ നിയോഗിച്ചിരിക്കുകയാണെന്നാണ് സംവിധായകന്‍ സജീവ് പിള്ളയുടെ ആരോപണം. മാമാങ്കമത്തിലെ ഹൈന്ദവത പൂര്‍ണ്ണമായി പുറത്തേക്കു വന്നില്ലെന്ന് സംഘിയായ നിര്‍മ്മാതാവിന് പരാതിയുണ്ടെന്നാണ് സജീവുമായി അടുത്തബന്ധമുള്ളവര്‍ പറയുന്നത്. ഹിന്ദുമൂല്യങ്ങള്‍ കൂടുതലായി വരണമത്രേ. എന്നാണ് നിര്‍മാതാവിന്റെ വാശിയെന്ന് സംവിധായകന്റെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ വി.എസ് ശ്യാംലാല്‍ ഫെയിസ്ബുക്കില്‍ പോസ്റ്റിട്ടു.
36 ദിവസത്തെ ഷൂട്ടിങ് നടന്നിട്ടുണ്ട്. 40 ശതമാനം പൂര്‍ത്തിയായി. തിരക്കഥ വായിച്ചവരെല്ലാം മനോഹരമാണെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ സംവിധായകന്‍ എന്നനിലയില്‍ സജീവ് പോരെന്നാണ് ചിത്രവുമായി സഹകരിച്ച പലരും നിര്‍മാതാവും ആരോപിക്കുന്നത്. ഇതേ ചൊല്ലിയാണ് തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം മൂത്തതോടെ ഫെഫ്ക ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അവിടെയും അവസാനിച്ചില്ല. നായകനായ മമ്മൂട്ടിയുടെ കയ്യില്‍ പോലും കാര്യങ്ങള്‍ നിന്നില്ല. സംവിധായകനെ എങ്ങനെയും പൂറത്താക്കുക എന്നതായിരുന്നു നിര്‍മാതാവിന്റെ ലക്ഷ്യം. അതിനുള്ള വഴി സംവിധായകന്‍ തന്നെ ഒരുക്കുകയും ചെയ്തു. സംവിധായകനോട് ചോദിക്കാതെ പ്രധാന നടനായ ധ്രുവിനെ നിര്‍മാതാവ് മാറ്റി. അതോടെ പ്രശ്‌നം കൂടുതല്‍ വഷളായി.
സംവിധായകന്‍ ഫെഫ്കയ്ക്ക് വീണ്ടും പരാതി നല്‍കി. അവിടെയാണ് സംവിധായകന്‍ സ്വയം വരുത്തിയ പിഴ നിര്‍മാതാവ് മുതലെടുത്തത്. 12 വര്‍ഷം റിസര്‍ച്ച് ചെയ്ത് സജീവ് പിള്ള തയ്യാറാക്കിയ തിരക്കഥയുടെ മുഴുവന്‍ അവകാശവും അദ്ദേഹം നിര്‍മാതാവിന് എഴുതി നല്‍കിയിരുന്നു. ബിസിനസുകാരനായ നിര്‍മാതാവ് തന്റെ കൗശലബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ കരാറില്‍ സംവിധായകന്‍ എങ്ങനെയോ ഒപ്പുംവെച്ചു.
അത് പ്രകാരം സംവിധായകനെ വരെ ഈ പ്രോജക്ടില്‍ നിന്ന് മാറ്റാന്‍ നിര്‍മാതാവിന് അധികാരമുണ്ട്. അങ്ങനെ ഫെഫ്കയ്ക്ക് പോലും ഇടപെടാനാകാത്ത സ്ഥിതിയിലായി കാര്യങ്ങള്‍. അവസാനവട്ട ഒത്തുതീര്‍പ്പെന്ന നിലയില്‍ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ സംവിധായകന്‍ എം. പത്മകുമാറിനെ കൊണ്ട് പൂര്‍ത്തിയാക്കാനും ടൈറ്റിലില്‍ സജീവിന്റെ പേര് വയ്ക്കാനും തീരുമാനിച്ചു. ഇതിനെതിരെ സജീവ് നിയമനടപടിക്ക് ഒരുങ്ങുകയാണ്. അങ്ങനെ ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയില്‍ നടന്ന മാമാങ്കം കോടതിയും കയറുന്നു....
https://www.facebook.com/Malayalivartha
























