വാഗ്ദാനങ്ങളെല്ലാം കാറ്റിൽ പറത്തി രാജ്യത്തെ ഭിന്നിപ്പിക്കുന്ന, ഫാസിസ്റ്റ് സമീപനം സ്വീകരിക്കുന്ന നരേന്ദ്രമോദിയെ പിടിച്ചുകെട്ടാൻ കയ്യൂക്കും തന്‍റേടവുമുള്ള നേതാവാണ് രാഹുൽ ഗാന്ധി; കെ സി വേണുഗോപാൽ എംപി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിടിച്ചുകെട്ടാൻ തന്റേടമുള്ള നേതാവാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയെന്ന് കെ സി വേണുഗോപാൽ എംപി. വാഗ്ദാനങ്ങളെല്ലാം കാറ്റിൽ പറത്തി രാജ്യത്തെ ഭിന്നിപ്പിക്കുന്ന, ഫാസിസ്റ്റ് സമീപനം സ്വീകരിക്കുന്ന നരേന്ദ്രമോദിയെ പിടിച്ചുകെട്ടാൻ കയ്യൂക്കും തന്‍റേടവുമുള്ള നേതാവാണ് രാഹുൽ ഗാന്ധിയെന്ന് കൊച്ചിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന കോൺഗ്രസിന്‍റെ നേതൃസംഗമത്തിൽ സംസാരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പത്തുമാസം മുമ്പ് 'ചൗക്കിദാർ ചോർ ഹെ' എന്ന് രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ അധികമാരും അത് വിശ്വസിച്ചില്ല. എന്നാൽ ഇന്ന് ഇന്ത്യയുടെ കാവൽക്കാരൻ കള്ളനാണെന്ന് രാജ്യം തിരിച്ചറിഞ്ഞെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. റഫാൽ ഇടപാടിലൂടെ രാജ്യത്തെ മുടിച്ച, തകർത്ത, നരേന്ദ്രമോദിക്ക് നേരെ അഴിമതിയുടെ ചോദ്യശരങ്ങൾ ഉയരുകയാണ്. മോദി അഴിമതിക്കാരനാണെന്ന് രാജ്യം ശരിവയ്ക്കുന്നു. അത് ആദ്യം വിളിച്ചുപറഞ്ഞത് രാഹുൽ ഗാന്ധി ആയിരുന്നുവെന്ന് വേണുഗോപാൽ പറഞ്ഞു. രണകാഹളം മുഴങ്ങിക്കഴിഞ്ഞു. ദേശീയ രാഷ്ട്രീയം രാഹുലിനെ ഉറ്റുനോക്കുകയാണ്. വാഗ്ദാനങ്ങളെല്ലാം ലംഘിച്ച നരേന്ദ്രമോദിയെപ്പോലെ അല്ല രാഹുൽ. അഞ്ചുകൊല്ലം മുമ്പ് കള്ളപ്പണം മുഴുവൻ പിടിച്ചെടുത്ത് എല്ലാവരുടേയും പോക്കറ്റിൽ പതിനഞ്ച് ലക്ഷം രൂപ ഇട്ടുതരും എന്ന് പറഞ്ഞയാളാണ് നരേന്ദ്രമോദി. പക്ഷേ ഒരാളുടേയും പോക്കറ്റിൽ പതിനഞ്ച് ലക്ഷം രൂപ വന്നില്ല. എന്നാൽ അധികാരത്തിൽ എത്തിയാൽ മുഴുവൻ ഇന്ത്യാക്കാർക്കും മിനിമം വരുമാനം ഉറപ്പാക്കും എന്ന് ഛത്തീസ്ഘഡിലെ റായിപൂറിൽ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും കൃഷിക്കാരുടെ കടം എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ച രാഹുൽ ഗാന്ധി, കോൺഗ്രസ് അധികാരത്തിൽ എത്തിയ ഉടൻ വാക്കുപാലിച്ചു. മിനിമം വേതനം ഉറപ്പാക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം കോൺഗ്രസ് നടപ്പാക്കുക തന്നെ ചെയ്യും. ഇതൊരു വൈകാരിക നിമിഷമാണെന്നും ജനങ്ങളുടെ ഹൃദയത്തോട് അടുത്ത് ചേർന്നു നിൽക്കുന്ന രാഹുലിനെ രാജ്യം ഏറ്റെടുക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
അതേസമയം രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ എല്ലാ ജനങ്ങള്‍ക്കും മിനിമം ഗ്യാരന്റി വേതനം ഉറപ്പാക്കുമെന്ന് ആവര്‍ത്തിച്ച് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാവങ്ങളുടെ അക്കൗണ്ടിലേക്ക് പണം വരുമെന്നാണ് രാഹുല്‍ വ്യക്തമാക്കിയത്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലും കൂടുതല്‍ വനിതകള്‍ വരണമെന്ന് ആഗ്രഹം. ഇന്ത്യയിലെ ജനങ്ങളെ രണ്ടായി വിഭജിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നത്. പണക്കാര്‍ക്കു വേണ്ടിയുള്ളതും പാവപ്പെട്ടവരും കര്‍ഷകരും മധ്യവര്‍ഗക്കാര്‍ക്കും വേണ്ടി മറ്റൊരു ഇന്ത്യ എന്നിങ്ങനെ രണ്ടായി തിരിക്കാനാണ് ശ്രമം. കോടീശ്വരന്മാര്‍ക്കു വേണ്ടി നിലകൊള്ളുന്ന പ്രധാനമന്ത്രി കര്‍ഷകര്‍ക്കു വേണ്ടി ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ല. നരേന്ദ്ര മോദി ഇന്ത്യയുടെ വിലപ്പെട്ട അഞ്ചുവര്‍ഷം പാഴാക്കിയെന്നു രാഹുല്‍ കുറ്റപ്പെടുത്തി. ജനങ്ങളോടു തുടര്‍ച്ചയായി മോദി കള്ളം മാത്രം പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ചിരിക്കുന്ന യോഗത്തിലാണ് രാഹുല്‍ പങ്കെടുക്കുന്നത്. എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന പേരിട്ട പരിപാടിയില്‍ പിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ എ.കെ ആന്റണി, കെ.സി വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.
അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ എം.ഐ. ഷാനവാസിന്റെ കൊച്ചിയിലുള്ള വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷമാണ് രാഹുല്‍ മറൈന്‍ഡ്രവിലെ യോഗസ്ഥലത്തേക്ക് എത്തിയത്. യോഗത്തിന് ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി എറണാകുളം ഗസ്റ്റ്ഹൗസില്‍ അരമണിക്കൂര്‍ കൂടിക്കാഴ്ച നടത്തും. അതിന് ശേഷം യുഡിഎഫ് നേതാക്കളേയും രാഹുല്‍ കാണും.
https://www.facebook.com/Malayalivartha
























