പെട്ടെന്ന് മുഖം ചുവന്നു... സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡിന് ശേഷം മുഖ്യമന്ത്രിയെ കണ്ട് ചൈത്ര തെരേസ ജോണ്‍ എല്ലാം ധരിപ്പിച്ചു; ക്ഷമയോടെ എല്ലാം കേട്ടിരുന്ന മുഖ്യമന്ത്രി അവസാനം പറഞ്ഞത്...

കേരളത്തില്‍ ഏറെ കോളിളക്കമുണ്ടായ സംഭവമാണ് ഡിസിപി ചൈത്ര തെരേസ ജോണ്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയത്. സിപിഎം ഭരിക്കുമ്പോള്‍ അതും പിണറായി ആഭ്യന്തര മന്ത്രിയായിരിക്കെ ഇങ്ങനെയൊരു പോലീസ് ഓഫീസര്‍ റെയ്ഡിന് മുതിരുമോയെന്നാണ് പോലീസുകാരെപ്പോലും അതിശയിപ്പിക്കുന്നത്. അതേസമയം ചട്ടങ്ങളെല്ലാം പാലിച്ച് ചൈത്ര റെയ്ഡ് നടത്തിയതോടെ അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ വയ്യാത്ത അവസ്ഥയിലാണ് പോലീസ്.
പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച ഡിവൈഎഫ്‌ഐക്കാരെ പിടിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തിയതു വിവാദമായതിനു പിന്നാലെ ചൈത്ര തെരേസയെ മുഖ്യമന്ത്രി വിളിപ്പിച്ചിരുന്നു. എല്ലാം ക്ഷമയോടെ കേട്ട ശേഷം മുഖ്യമന്ത്രി പ്രതികരിച്ചു. നിങ്ങള്‍ പറഞ്ഞതെല്ലാം ശരി, പക്ഷേ പാര്‍ട്ടി ഓഫിസില്‍ കയറിയത് ഒട്ടും ശരിയായില്ല. തലശ്ശേരി എഎസ്പി ആയിരിക്കുമ്പോള്‍ മുതല്‍ അറിയാമെന്നും ചൈത്രയോടു മുഖ്യമന്ത്രി പറഞ്ഞു. ഈ കൂടിക്കാഴ്ചയ്ക്കു ശേഷമാണു നിയമസഭയില്‍ എസ്പിയുടെ നടപടിയെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്.
സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് രാത്രി റെയ്ഡ് ചെയ്ത എസ്പി ചൈത്ര തെരേസ ജോണിനെതിരെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും നടപടി ശുപാര്‍ശ ചെയ്തില്ല. ചൈത്രയെ ന്യായീകരിച്ച് എഡിജിപി മനോജ് ഏബ്രഹാം നല്‍കിയ റിപ്പോര്‍ട്ട് അതേപടി ബെഹ്‌റ മുഖ്യമന്ത്രിക്കു കൈമാറിയതോടെ പന്ത് അദ്ദേഹത്തിന്റെ കോര്‍ട്ടിലായി.
എന്നാല്‍ പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച പ്രതികള്‍ക്കായി നിയമപ്രകാരം പരിശോധന നടത്തിയ വനിതാ എസ്പിക്കെതിരെ നടപടിയെടുത്താല്‍ തിരിച്ചടിയാകുമെന്നാണു പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ അടക്കം ചില ഉന്നതര്‍ മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചതെന്നാണു സൂചന. എസ്പി നടത്തിയ പരിശോധന ക്രമപ്രകാരമായിരുന്നതിനാല്‍ അന്വേഷണത്തിനു പഴുതില്ലെന്നും ഇവര്‍ വ്യക്തമാക്കി. അതിനാല്‍ ചൈത്രയ്‌ക്കെതിരെ നടപടി സാധ്യത വിരളമാണ്.
എഡിജിപി മനോജ് ഏബ്രഹാം നല്‍കിയ റിപ്പോര്‍ട്ടില്‍ എസ്പി ചൈത്ര സ്വീകരിച്ച നടപടികള്‍ അക്കമിട്ടു നിരത്തുന്നു. കോടതിയില്‍ മുന്‍കൂട്ടി അറിയിച്ചത്, ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തിയത്, പ്രതികള്‍ പാര്‍ട്ടി ഓഫിസില്‍ ഉണ്ടെന്നു സ്ഥിരീകരിച്ചത് എല്ലാം ഇതിലുണ്ട്. റിപ്പോര്‍ട്ട് ശരിവച്ചു മുഖ്യമന്ത്രിക്കു കൈമാറുക മാത്രമായിരുന്നു ബെഹ്‌റയുടെ മുന്നിലെ വഴി.
എന്നാല്‍ സര്‍ക്കാരിന്റെ അപ്രീതി വേണ്ടെന്നു കരുതി അദ്ദേഹം അതു ശരിവയ്ക്കാതെ അതേപടി കൈമാറി. റിപ്പോര്‍ട്ടില്‍ വിയോജിപ്പ് അറിയിച്ചാല്‍ കാര്യകാരണങ്ങള്‍ വിശദീകരിക്കേണ്ടി വരും. സ്വന്തം ജോലി നിര്‍വഹിച്ച യുവ ഐപിഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ തെറ്റായ ശുപാര്‍ശ നല്‍കാനുമാകില്ല. ഇതും കണക്കിലെടുത്താണു ഡിജിപി മൗനം പാലിച്ചത്.
എങ്കിലും സിപിഎം ഭരണത്തിലിരിക്കെ പാര്‍ട്ടി ഓഫിസില്‍ രാത്രി പൊലീസ് കയറിയതു പൊറുക്കാനാകാത്ത തെറ്റായാണു മുഖ്യമന്ത്രിയും പാര്‍ട്ടിയും കാണുന്നത്. അതിനാല്‍ മുഖ്യമന്ത്രിയുടെ തീരുമാനത്തിനായി പാര്‍ട്ടിയും കാക്കുന്നു. കഴിഞ്ഞ 24 ന് രാത്രിയാണു തിരുവനന്തപുരം ഡിസിപിയുടെ ചുമതല വഹിച്ചിരുന്ന വനിതാ സെല്‍ എസ്പി ചൈത്രയുടെ നേതൃത്വത്തില്‍ പൊലീസ് സിപിഎം ഓഫിസില്‍ കയറി പരിശോധിച്ചത്.
അതേസമയം ചൈത്ര തെരേസാ ജോണിനെതിരേ സ്വീകരിക്കേണ്ട നടപടികള്‍ നിയമവിദഗ്ധരുമായി ആലോചിച്ചു സര്‍ക്കാര്‍ തീരുമാനിക്കും. ഇതു സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകും. എസ്.പിക്കെതിരേ നടപടി വേണ്ടെന്ന റിപ്പോര്‍ട്ട് എ.ഡി.ജി.പി. മനോജ് ഏബ്രഹാം സമര്‍പ്പിച്ചെങ്കിലും മുഖ്യമന്ത്രി തള്ളിയിരുന്നു. സി.പി.എം. സംസ്ഥാന നേതൃത്വം ചൈത്രയ്‌ക്കെതിരേ കടുത്ത നടപടി വേണമെന്ന നിലപാടിലാണ്.
കടുത്ത നടപടി വേണമോയെന്നും മറ്റൊരു അന്വേഷണത്തിനുശേഷം നടപടി സ്വീകരിച്ചാല്‍ പോരെയെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി തലത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാനുള്ള സാധ്യതയും സര്‍ക്കാര്‍ ആരായുന്നുണ്ട്. എന്തായാലും ചൈത്ര തെരേസ ജോണ്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നേരത്തെ, ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്നു ചൈത്രയെ സര്‍ക്കാര്‍ താക്കീത് ചെയ്തിരുന്നു. അതു പോരെന്നു പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























