അയ്യപ്പ ദർശനം നടത്തിയ കനകദുർഗ വൻ പോലീസ് സുരക്ഷയിൽ അങ്ങാടിപ്പുറം സപ്ലൈകോ താലൂക്ക് ഡിപ്പോയിൽ ജോലിയില്‍ പ്രവേശിച്ചു

സുപ്രീംകോടതി വിധി പ്രകാരം ശബരിമലയില്‍ പ്രവേശനം നടത്തിയ അങ്ങാടിപ്പുറം സ്വദേശിനി കനകദുര്‍ഗ തിരികെ ജോലിയില്‍ പ്രവേശിച്ചു. അങ്ങാടിപ്പുറം സപ്ലൈകോ താലൂക്ക് ഡിപ്പോയിലാണ് ചൊവ്വാഴ്ച രാവിലെ ജോലിക്കെത്തിയത്. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നത് കൊണ്ട് കനകദുര്‍ഗയ്ക്ക് ജോലിക്ക് പോകുവാന്‍ സാധിച്ചിരുന്നില്ല.ഇപ്പോള്‍ കനത്ത പോലീസ് സംരക്ഷണത്തിലാണ് കനകദുര്‍ഗ തിരികെ ജോലിയില്‍ പ്രവേശിച്ചത്. നേരത്തേ ആനമങ്ങാട് മാവേലി സ്റ്റോറിലാണ് ജോലി ചെയ്തിരുന്നത്. ഇവിടെ നിരന്തരം ആളുകള്‍ വരുന്നതും പോലീസ് സംരക്ഷണം സ്ഥാപന നടത്തിപ്പിന് പ്രയാസമുണ്ടാക്കുന്നതും കണക്കിലെടുത്ത് അങ്ങാടിപ്പുറത്തേക്ക് ജോലി മാറ്റി നല്‍കുകയായിരുന്നു. ഇതേ തസ്തികയില്‍ അങ്ങാടിപ്പുറത്ത് ഒഴിവില്ലെങ്കിലും പ്രത്യേക സാഹചര്യം പരിഗണിച്ച് കനകദുര്‍ഗയെ ജോലിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ 10.20ഓടെ പൊലീസ് വാനിലാണ് ഒന്നാം നിലയിലുള്ള ഓഫിസിലെത്തിച്ചത്. പെരിന്തല്‍മണ്ണ സി.ഐ ടി.എസ്. ബിനു, എസ്.ഐ മഞ്ജിത്ത് ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ജോലി കഴിയുന്നതുവരെ പൊലീസ് സുരക്ഷയൊരുക്കി. ഓഫിസിന് മുന്നിലും സമീപത്തുമായി വനിത പൊലീസുള്‍പ്പെടെയുള്ളവരെയും നിയോഗിച്ചിരുന്നു. ഒരു മാസത്തിലേറെയായി ജോലിക്കെത്താതിരുന്ന കനകദുര്‍ഗ അക്കാലയളവില്‍ അവധി അനുവദിക്കണമെന്ന് അപേക്ഷ നല്‍കിയിട്ടുണ്ട്. റീജിയണല്‍ ഓഫിസറാണ് അവധി അനുവദിക്കേണ്ടത്. മുന്നറിയിപ്പില്ലാതെ കനകദുര്‍ഗയെ കനത്ത പൊലീസ് വലയത്തില്‍ എത്തിച്ചപ്പോള്‍ ഡിപ്പോയിലെ തൊഴിലാളികള്‍ക്ക് കൗതുകമായി. വൈകീട്ട് പൊലീസ് സംരക്ഷണയില്‍തന്നെ പെരിന്തല്‍മണ്ണയിലെ വണ്‍ സ്‌റ്റോപ് സംരക്ഷണ കേന്ദ്രത്തിലേക്ക് മടങ്ങി.
പൊലീസ് സുരക്ഷയൊരുക്കിയിട്ടും വധഭീഷണിയുണ്ടെന്ന് കനകദുർഗയ്‌ക്കൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്തിയ കോഴിക്കോട് സ്വദേശി ബിന്ദു പ്രതികരിച്ചിരുന്നു. തടവിന് തുല്യമായ സ്ഥിതിയാണ് ഷോര്‍ട്ട് സ്റ്റേ ഹോമില്‍ കനകദുർഗ അനുഭവിക്കുന്നതെന്നായിരുന്നു ബിന്ദു മാധ്യമങ്ങളോട് പറഞ്ഞത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും ഭീഷണികളുടെ നടുവിലാണ് താനെന്നും . സമൂഹമാധ്യമങ്ങളില്‍ തന്‍റെയും കനകദുര്‍ഗയുടെയും ഫോട്ടോ പ്രചരിപ്പിച്ച് കൊല്ലണമെന്ന ആഹ്വാനമാണ് സംഘപരിവാര്‍ ഇപ്പോള്‍ നടത്തുന്നതെന്നും ബിന്ദു വ്യക്തമാക്കുന്നു. ഇക്കാര്യം പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും, ആക്രമണസാധ്യത പൊലീസ് തള്ളിക്കളയുന്നില്ലെന്നും വ്യക്തമാക്കിരുന്നു.
ഭര്‍ത്താവും ബന്ധുക്കളും കൈയൊഴിഞ്ഞ് ഷോര്‍ട്ട് സ്റ്റേ ഹോമില്‍ അഭയം തേടിയ കനകദുര്‍ഗക്ക് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ലെന്നും, സന്ദർശകരെ കാണാനും ഫോൺ വിളിക്കുന്നതിനും വിലക്കുണ്ടെന്നും ബിന്ദു പറഞ്ഞിരുന്നു. സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വനിത പൊലീസടക്കം മൂന്ന് പൊലീസുകാരെയാണ് ബിന്ദുവിന്‍റെ സംരക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. വീട്ടിലും, യാത്രാവേളകളിലും ഇവരുടെ കാവലുണ്ട്. അങ്ങാടിപ്പുറത്തെ ഭർതൃവീട്ടിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കനകദുർഗ കോടതിയെ സമീപിച്ചിരുന്നു. ശബരിമല ദർശനത്തിനുശേഷം കഴിഞ്ഞ ദിവസം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ മർദനമേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ വീട്ടിലേയ്ക്ക് മടങ്ങിയെത്തി ഭർത്താവ് കൃഷ്‍ണനുണ്ണിയുമായി പൊലീസ് സംസാരിച്ചെങ്കിലും കനകദുർഗയെ വീട്ടിൽ കയറ്റുന്നതിന് എതിരായിരുന്നു. ഇതേത്തുടർന്ന് കനകദുർഗ കോടതിയെ സമീപിച്ചിരുന്നു.
കനകദുർഗയെ വീട്ടിൽ കയറാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഭർതൃമാതാവ് സുമതിയമ്മ ഹൈക്കോടതിയെ സമീപിച്ചതായാണു വിവരം. കനകദുർഗയ്‌ക്ക് മുഴുവൻ സമയ പൊലീസ് സംരക്ഷണം നൽകാൻ സുപ്രീം കോടതി ഉത്തരവുണ്ട്.
https://www.facebook.com/Malayalivartha
























