രാഹുല്‍ രാവണന്‍, ശൂര്‍പ്പണഖ പ്രിയങ്ക, മോദിയോ സാക്ഷാല്‍ രാമന്‍; ഇന്ത്യന്‍ സംസ്കാരത്തിന്റെ ധന്യതയായ ഭക്തമനസ്സുകളിലെ മനോഭിരാമനായ രാമന്‍ എന്ന സങ്കല്പം ഇന്ന് അപകടാവസ്ഥായിൽ; രാഹുലിനേയും പ്രിയങ്കയേയും രാമായണത്തിലെ കഥാപാത്രങ്ങളോട് ഉപമിച്ച് ബിജെപി നേതാവ്

ഇന്ത്യന്‍ സംസ്കാരത്തിന്റെ ധന്യതയായ ഭക്തമനസ്സുകളിലെ മനോഭിരാമനായ രാമന്‍ എന്ന സങ്കല്പം ഇന്ന് അപകടാവസ്ഥായിലാണ്. ഇന്ന് രാമന്‍ ആര്‍ക്കും എന്തിനും എടുത്തുപയോഗിക്കാവുന്ന ഉപകരണമായി മാറിയിരിക്കുന്നു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി വോട്ടു പിടിക്കുന്ന യന്ത്രമായും രാമനെ ഉപയോഗിക്കുന്നു. രാഷ്ട്രീയക്കാരുടെ ഇഷ്ടവിഷയമാണ് ഇപ്പോള്‍ രാമന്‍. ഏത് അസ്ഥാനത്തും രാമനെയും രാമായണ കഥാപാത്രങ്ങളെയും എടുത്തുപയോഗിക്കാം എന്ന നില വന്നിരിക്കുന്നു. രാമസങ്കല്പത്തിന്റെ പവിത്രത നശിപ്പിക്കുന്നതിനെക്കുറിച്ച് ആരും വേവലാതിപ്പെടുന്നില്ല എന്നതാണ് ഖേദകരം.
ഏറ്റവുമൊടുവില്‍ രാമകഥയെ വലിച്ചിഴച്ച് തെരുവിലിട്ടിരിക്കുന്നത് ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവും എം.എല്‍.എയുമായ സുരേന്ദ്ര സിംഗാണ്. അദ്ദഹം പറയുന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാവണനാണെന്നാണ്. സഹോദരി പ്രിയങ്കാ ഗാന്ധി ശൂര്‍പ്പണഖയും. രാഹുലിനേയും പ്രിയങ്കയേയും രാമായണത്തിലെ പ്രതിനായക കഥാപാത്രങ്ങളോടാണ് ബിജെപി നേതാവ് ഉപമിച്ചിരിക്കുന്നത്. അവിടെത്തീരുന്നില്ല അദ്ദേഹത്തിന്റ രാമായണ കടന്നാക്രമണം. പ്രധാനമന്ത്രി നരേന്ദ്ര മോദി സാക്ഷാല്‍ രാമനാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ജനാധിപത്യ വിശ്വാസികള്‍ രാവണനും ശൂര്‍പ്പണഖയ്ക്കുമെതിരെ പോരാടണമെന്നാണ് സുരേന്ദ്ര സിംഗ് പറയുന്നത്. ചുരുക്കത്തില്‍ ഇത്തവണത്തെ വോട്ട് രാമനു ചെയ്യണം. രാമന്‍ മോദിയാണല്ലോ. അപ്പോള്‍ മോദിക്ക് വോട്ട് ചെയ്യണം. എത്ര എളുപ്പത്തിലാണ് അദ്ദേഹം വോട്ടു ചോദിച്ചതെന്ന് ആളുകള്‍ അല്‍ഭുതപ്പെടുന്നു.
ഉത്തര്‍പ്രദേശിന്റെ തിരഞ്ഞെടുപ്പ് ചുമതലയിലേക്ക് പ്രിയങ്കാ ഗാന്ധി എത്തിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചുകൊണ്ടാണ് സിംഗ് ഇത്തരത്തില്‍ പറഞ്ഞത്. "രാമനും രാവണനും തമ്മിലുള്ള യുദ്ധം ആരംഭിക്കുന്നതിന് മുമ്പായി രാവണന്‍ തന്റെ സഹോദരിയായ ശൂര്‍പ്പണഖയെ രാമനു മുന്നിലേക്ക് അയയ്ക്കുന്നുണ്ട്. ഇതുപോലെയാണ് പ്രിയങ്കയ്ക്ക് ചുമതല നല്‍കി ആദ്യം യു.പിയിലേക്ക് അയയ്ക്കുന്നത്’- സുരേന്ദ്ര സിംഗിന്റെ രാമായണ പാണ്ഡിത്യം ഇങ്ങനെയാണ് പുറത്തുവന്നത്.
അതേസമയം, യുപിയിലെ ജനങ്ങള്‍ തരിച്ചു ചില സംശയങ്ങള്‍ ചോദിക്കുന്നു. രാമായണത്തിലെ രാമന്‍ സീതയെ കല്യാണം കഴിച്ചിതിന്റെ അടുത്ത ആഴ്ച ഉപേക്ഷിച്ചു കളഞ്ഞിട്ടില്ലല്ലോ. പുതിയ മോദി രാമന്‍ അങ്ങനെയല്ലല്ലോ. കല്യാണം കഴിച്ച് മധുവിധു കഴിയും മുമ്പേ ഭാര്യയെ ഉപേക്ഷിച്ച് ഹിമാലയത്തിലേക്കു പോയില്ലേ? രാമായണത്തിലെ രാമന്‍ ഹിമക്കരടികളോടൊപ്പം കഴിഞ്ഞിട്ടില്ല. മോദിയാകട്ടെ, ഹിമക്കരടികളോടൊപ്പമായിരുന്നല്ലോ.
സുരേന്ദ്ര സിംഗിന് ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഇനിയുമുണ്ട് യുപിയിലെ യുവാക്കള്‍ക്കിടയില്‍. രാമായണത്തിലെ രാമന്‍ വോട്ടു നിരോധനമെന്ന മണ്ടത്തരം ചെയ്തിട്ടുണ്ടോ? ജിഎസ് ടി എന്ന ക്രൂരത കാണിച്ചിട്ടുണ്ടോ? രാമായണത്തിലെ രാമന്‍ രാജ്യരക്ഷയ്ക്കായി യുദ്ധവിമാനം വാങ്ങാന്‍ പോയ വഴി അഴിമതി നടത്തിയിട്ടുണ്ടോ?
എന്തായാലും, ഇതൊന്നും രാമായണത്തിലില്ല എന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്. അതായത് രാമായണത്തെക്കുറിച്ചുള്ള അറിവുകേടുകളാണ് രാഷ്ട്രീയക്കാര്‍ വിളമ്പുന്നത്. അവര്‍ക്ക് രാമായണം വോട്ടു പടിക്കാനുള്ള ഒരു വഴി മാത്രം. വിശ്വാസികളെ ചൂഷണം ചെയ്യാനുള്ള ഉപകരണം മാത്രം.
രാമായണം ഉപയോഗിക്കുന്നവരില്‍ കോണ്‍ഗ്രസുകാരും പുറകിലല്ല. കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധിയെ രാമനാക്കി മാറ്റി ഉത്തര്‍പ്രദേശില്‍ പോസ്റ്ററുകള്‍ പുറത്തുവന്നത്. അയോധ്യാ ക്ഷേത്ര നിര്‍മാണത്തിലും ബിജെപിയുടെ ബി ടീം എന്ന നിലയിലാണ് കോണ്‍ഗ്രസിന്റെ പ്രകടനങ്ങള്‍. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നാണ് ഒരു കോണ്‍ഗ്രസ് നേതാവ് തട്ടിവിട്ടത്. രാഹുല്‍ ബ്രാഹ്മണനാണെന്ന അവകാശവാദങ്ങള്‍ വേറെയും. ഇതിനൊക്കെ എതിരെയുള്ള പ്രതികരണം കൂടിയായിരുന്നു സുരേന്ദ്ര സിംഗിന്റെ രാമായണ വിശകലനം.
മണ്ടത്തരങ്ങളും നെറികേടുകളും പറയുന്നതില്‍ അസാമാന്യ തൊലിക്കട്ടിയുള്ളയാളാണ് സുരേന്ദ്ര സിംഗ് എന്ന ബിജെപി നേതാവ്. ഭാരത് മാതാ കീ ജയ് എന്നു പറയാന്‍ മടിക്കുന്നവരെല്ലാം പാകിസ്ഥാനികളാണെന്നാണ് ഒരിക്കല്‍ ഈ സിങ് പറഞ്ഞത്. രാമായണത്തെയും രാമനെയും അധിക്ഷേപിക്കുന്ന വാക്കുകള്‍ ഈ ബിജെപി നേതാവില്‍നിന്ന് ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ശൂര്‍പ്പണഖയെന്നു വിളിച്ചതും ഇദ്ദേഹമാണ്. നരേന്ദ്രമോദി ശ്രീരാമന്റെ പുനര്‍ജന്മമാണെന്ന മണ്ടത്തരം ഇതിനുമുമ്പും ഉത്തര്‍പ്രദേശത്തുകാരെ പഠിപ്പിക്കാന്‍ സിംഗ് ശ്രമിച്ചിട്ടുണ്ട്. ബലാത്സംഗങ്ങളുണ്ടാകുന്നതിന്റെ കാരണം മൊബൈല്‍ ഫോണിന്റെ ഉപയോഗമാണെന്നാണ് സിംഗിന്റെ കണ്ടുപിടിത്തം. ഉത്തര്‍ പ്രദേശില്‍ പെരുകി വരുന്ന സ്ത്രീ പീഡനങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ബലാത്സംഗങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രീരാമനു പോലും സാധിക്കില്ല എന്നായിരുന്നു സുരേന്ദ്ര സിംഗിന്റെ മറുപടി. ഇതൊക്കെ വലിയ വിവാദമായിരുന്നു.
പറഞ്ഞത് ബിജെപി നേതാവായതുകൊണ്ട് രാജ്യത്ത് വര്‍ഗീയ കലാപമുണ്ടായില്ല എന്നു മാത്രം.
https://www.facebook.com/Malayalivartha

























