ചെന്നിത്തലയും പിള്ളയും വിശ്രമത്തിൽ; ജനവിരുദ്ധമായ ബജറ്റ് അവതരിപ്പിച്ച് ഐസക് പിണറായിയെ വലിപ്പിച്ചെന്ന സംശയത്തിൽ പിണറായി ഫാൻസ്; ഇക്കുറി ബജറ്റ് മുഖ്യമന്ത്രി വായിച്ചോ എന്ന് പലരും അത്ഭുതത്തോടെ ചോദിക്കുന്നു

ജനവിരുദ്ധമായ ബജറ്റ് അവതരിപ്പിച്ച് ഐസക് പിണറായിയെ വലിപ്പിച്ചെന്ന സംശയത്തിൽ പിണറായി ഫാൻസ്. ലോക്‌സഭാ തെരഞ്ഞടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വില സംസ്ഥാന ബജറ്റിൽ വർധിപ്പിച്ചത്.
സാധാരണ ഗതിയിൽ തെരഞ്ഞടുപ്പ് അടുക്കുമ്പോൾ സർക്കാരുകൾ ജനപ്രിയ ബജറ്റുകൾ അവതരിപ്പിക്കാറാണ് പതിവ്. ഐസക്കിന്റെ ബജറ്റ് തുടങ്ങിയപ്പോൾ തന്നെ ചിത്രം നെഗറ്റീവാണെന്ന് പ്രചരണം ഉയർന്നിരുന്നു. ശബരിമലയെ ദേശീയ ദുരന്തം എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. അത് ശബരി മലയിൽ നടന്ന കലാപത്തെ കുറിച്ചാണെങ്കിലും വിശ്വാസികളെ സംബന്ധിച്ചടത്തോളം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
സാധാരണ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിന് തലേന്ന് ബജറ്റിന്റെ പൂർണരൂപം മുഖ്യമന്ത്രിയെ അറിയിക്കാറുണ്ട്. ധനമന്ത്രി എഴുതിയത പ്രസംഗം മുഖ്യമന്ത്രി തിരുത്താറുണ്ട്. ഇക്കുറി ബജറ്റ് മുഖ്യമന്ത്രി വായിച്ചോ എന്ന് പലരും അത്ഭുതത്തോടെ ചോദിക്കുന്നു. സർക്കാർ ആശുപത്രിയിലെ ഫീസുകൾ വരെ മന്ത്രി വർധിപ്പിച്ചു . കുളിക്കുന്ന സോപ്പിനും ടുത്ത് പേസ്റ്റിനും വരെ വില കൂട്ടി. കെട്ടിട നിർമ്മാണം അസാധ്യമാക്കി. സമസ്ത മേഖലകളിലും വിലക്കയറ്റമാണ് അനുഭവപ്പെടാൻ പോകുന്നത്. സാധാരണക്കാരന്റെ നട്ടെല്ലാണ് സർക്കാർ ഒടിച്ചത്.
കാർഷിക മേഖലക്ക് 2500 കോടി മാത്രം വകയിരുത്തുക വഴി സർക്കാർ കർഷകരോട് മനുഷ്യത്വരഹിതമായി പെരുമാറി.
പിണറായി സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ സംസ്ഥാന ബജറ്റ് എന്ന് ആരെങ്കിലും ധരിച്ചാൽ അവരെ കുറ്റം പറയാനാവില്ല. ബജറ്റ് അവതരണം കേട്ട് കേരളം ഞ്ഞെട്ടി.
സ്ത്രീ ശാക്തീകരണത്തിന് 1240 കോടി അനുവദിച്ച സർക്കാരിന് തകർന്ന കാർഷിക മേഖലക്ക് 5000 കോടിയെങ്കിലും നീക്കി വയ്ക്കാമായിരുന്നു. ഇന്നേ വരെ സർക്കാർ ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലാത്ത കാരുണ്യ പദധതി നിർത്തിയ ശേഷം അഞ്ച് ലക്ഷത്തിന്റെ ഇൻഷ്വറൻസ് നടപ്പിലാക്കിയത് പണ്ടേ ദുർബലയായ സർക്കാർ ഇപ്പോൾ ഗർഭിണിയായെന്ന് പറയുന്നത് പോലെയാണ്. നാട്ടുകാരെ കൊണ്ട് ഭാഗ്യക്കുറി എടുപ്പിച്ച് തുടങ്ങിയ കാരുണ്യ നിർത്തിയ ശേഷം സർക്കാർ നേരിട്ട് ചികിത്സസഹായം നൽകുമെന്നു പറയുന്നത് മലർപൊടികാരന്റെ സ്വപ്നമായി മാറും.
ക്ഷേമപെൻഷനുകൾക്ക് 100 രുപ മാത്രം വർധിപ്പിച്ചത് പാവങ്ങൾക്ക് ഇരുട്ടടിയാണ്.
പിണറായിയും ഐസക്കും തമ്മിൽ തീരെ യോജിപ്പില്ല. വി എസ് സർക്കാരിന്റെ കാലത്ത് ഏറെ തിളങ്ങിയ ധനമന്ത്രിയാണ് ഐസക്. എന്നാൽ പിണറായി അധികാരത്തിലേറിയതോടെ അദ്ദേഹം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ തുടങ്ങി. മന്ത്രിയെന്ന നിലയിൽ മുന്നോട്ട് പോകാനാവില്ലെന്ന അവസ്ഥ വന്നതോടെ അദ്ദേഹം നിശബ്ദനായി. ധനമന്ത്രി അറിയാതെ മുഖ്യമന്ത്രി നേരിട്ട് പണം അനുവദിക്കാൻ തുടങ്ങി. കേരളത്തിൽ ഒരു മന്ത്രിയാണുള്ളതെന്നും അത് മുഖ്യമന്ത്രിയാണെന്നും ഒരു തമാശ സെക്രട്ടേറിയറ്റിൽ പ്രചരിക്കുന്നുണ്ട്. അതാണ് ഐസക്കിനും സംഭവിച്ചത്. അതിനുള്ള പകരം വീട്ടലാണോ ബജറ്റ് ?
കോടിയേരിയും പിണറായിയും തമ്മിൽ അത്ര രസത്തിലല്ല. വിവിധ വിഷയങ്ങളിൽ വ്യത്യസ്തമായ രീതിയിലാണ് ഇരുവരും നീങ്ങുന്നത്. ഇതുവരെയും കോടിയേരി ബജറ്റിനെ ശക്തമായി പിന്താങ്ങിയിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ്സെക്രട്ടറിക്ക് ലഭിക്കുന്ന പ്രാധാന്യം പോലും ധനമന്ത്രിക്ക് ലഭിക്കുന്നില്ല. ഫീസും വിലയും വർധിപ്പിച്ചാൽ ജനം ഇളകുമെന്നും അങ്ങനെ ഭരണാധികാരി ഒറ്റപ്പെടുമെന്നും അറിയാത്ത ആളല്ല തോമസ് ഐസക്. പ്രത്യേകിച്ച് തെരഞ്ഞടുപ്പ് കാലത്ത്. ഏതായാലും രമേശ് ചെന്നിത്തലയും ശ്രീധരൻപിള്ളയും പരിപൂർണ വിശ്രമത്തിലാണ്. പിണറായിയുടെ കാര്യം അദ്ദേഹത്തിന്റെ പാർട്ടിക്കാർ തന്നെ ശരിയാക്കുമെന്ന് അവർ വിശ്വസിക്കുന്നു.
https://www.facebook.com/Malayalivartha

























