കെഎസ്ആര്‍ടിസിയിലേക്കു ഭിക്ഷക്കാരനായല്ല വന്നത്; ഈ സ്ഥാപനത്തെ കാമിനിയെ പോലെ സ്നേഹിച്ചു തുടങ്ങി. ഒരു ഉദ്യോഗസ്ഥനും തന്നെ അയച്ച സ്ഥാപനത്തെ സ്വന്തമെന്നു കരുതി സ്നേഹിക്കാന്‍ പാടില്ല; പടിയിറക്കത്തിൽ വികാരനിര്‍ഭരമായി തച്ചങ്കരി

ജനങ്ങളോടുള്ള ഉത്തരവാദിത്വം കൊണ്ട് മാത്രമാണ് കെഎസ്ആര്‍ടിസി സി.എം.ഡി ചുമതല ഏറ്റെടുത്തതെന്ന് ടോമിന്‍ ജെ. തച്ചങ്കരി. ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് എം.ഡി. എന്നത് വലിയ പോസ്റ്റല്ലെന്ന് വ്യക്തമാക്കിയ തച്ചങ്കരി കെഎസ്ആര്‍ടിസിയെ താന്‍ കാമിനിയെ പോലെ സ്‌നേഹിച്ചിരുന്നുവെന്നും പറഞ്ഞു. കെഎസ്ആര്‍ടിസി ആസ്ഥാനത്ത് നടന്ന വിടവാങ്ങല്‍ ചടങ്ങിനിടെയാണ് തച്ചങ്കരിയുടെ വികാരനിര്‍ഭര പ്രസംഗം.
കെഎസ്ആര്‍ടിസിയെ കൂടുതലായി സ്നേഹിച്ചതുകൊണ്ടാകാം എംഡി സ്ഥാനത്തുനിന്നു സര്‍ക്കാര്‍ മാറ്റിയതെന്നു ടോമിന്‍ തച്ചങ്കരി പറഞ്ഞു. യൂണിയനുകളുമായി പ്രശ്നങ്ങളൊന്നുമില്ല. കെഎസ്ആര്‍ടിസിയിലേക്കു ഭിക്ഷക്കാരനായല്ല വന്നത്. ഈ സ്ഥാപനത്തെ കാമിനിയെ പോലെ സ്നേഹിച്ചു തുടങ്ങി. ഒരു ഉദ്യോഗസ്ഥനും തന്നെ അയച്ച സ്ഥാപനത്തെ സ്വന്തമെന്നു കരുതി സ്നേഹിക്കാന്‍ പാടില്ല. അങ്ങനെ ഉള്ള അവസ്ഥയിലാണ് ആശയും നിരാശയും സ്വപ്നങ്ങളും മോഹഭംഗങ്ങളും വരുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പരിഭവമില്ല. പലരെയും വേദനിപ്പിച്ചെങ്കിലും പിന്നീട് അവരെല്ലാം കൂടുതല്‍ കര്‍മനിരതരായി കൂടെ നിന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ടതെല്ലാം ചെയ്ത ശേഷമാണു മടക്കമെന്നും ജീവനക്കാര്‍ കോർപറേഷൻ ആസ്ഥാനത്തൊരുക്കിയ യാത്രയയപ്പ് സമ്മേളനത്തില്‍ തച്ചങ്കരി പറഞ്ഞു.
കവിത പാടിയാണു തച്ചങ്കരി യാത്ര പറഞ്ഞത്.
തച്ചങ്കരിയുടെ കവിതയിൽനിന്ന്:
വസന്തത്തിന്റെ ഹൃദയത്തിൽ മൃത്യുഗന്ധം
നിങ്ങൾ തന്ന വിഷം ഔഷധമെന്നു പാടിയതാര്?
സ്വര്‍ണചഷകത്തിൽ നഞ്ച് വിതച്ചതാര്?
ഈ സ്ഥാപനത്തിന്‍റെ പടിവാതിൽക്കൽ
അവശനായി എത്തിയൊരു ഭിക്ഷക്കാരനല്ല
സിഎംഡിയെന്ന കൽപിത സിംഹാസനത്തിന്‍റെ
അധികാരം മത്സരിച്ച് വാങ്ങിയവനുമല്ല
കാലം പായും, സമരങ്ങളും വർഗസമരങ്ങളും
ഇസങ്ങളും വരും പോകും
ശിശിരങ്ങൾ വിരിയും വസന്തം പൂക്കും
അപ്പോഴും ചരിത്രം താനെ ഒഴുകും...
ഡിഐജി റാങ്കിലുള്ള കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എം.പി. ദിനേശിനാണ് തച്ചങ്കരിക്ക് പകരം ചുമതല.. ഡിജിപി പദവിയിൽ സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ തലവനായ ടോമിൻ തച്ചങ്കരി സിഎംഡിയുടെ അധികച്ചുമതലയാണു വഹിച്ചിരുന്നത്. ശബരിമല സീസണിൽ റെക്കോർഡ് വരുമാനം നേടിയതോടെ, കെഎസ്ആർടിസിയിൽ കഴിഞ്ഞ മാസത്തെ ശമ്പളം സർക്കാരിന്റെ സഹായമില്ലാതെ നൽകിയതിനു പിന്നാലെയാണു തച്ചങ്കരി പുറത്താകുന്നത്. യൂണിയനുകളുമായി സഹകരിക്കുന്നയാൾ തലപ്പത്തു വരണമെന്നു മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. എം.പി. ദിനേശ് കൊച്ചി സിറ്റി കമ്മിഷണറെന്ന നിലയിൽ ഇക്കാര്യം തെളിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.
അതേസമയം കെഎസ്ആര്‍ടിസിയില്‍ നിന്നും ഇറങ്ങിയതച്ചങ്കരിക്ക് നായകപരിവേഷമാണ് ചാര്‍ത്തി നല്‍കിയിരിക്കുന്നത്. തകര്‍ച്ചയിലായിരുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ പരിശ്രമിച്ച സിഎംഡിയാണ് ടോമിന്‍ തച്ചങ്കരി എന്നാണ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പറയുന്നത്. തച്ചങ്കരി കൊണ്ടുവന്ന പരിഷ്‌കാരങ്ങളും പദ്ധതികളുമാണ് സാമ്പത്തിക ബാധ്യതയില്‍ മുങ്ങിക്കിടന്ന കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനെ രക്ഷപ്പെടുത്തിയെടുക്കാന്‍ സഹായകമായതെന്നത് ചർച്ച വിഷയമാണ് . ഇത്തരം വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ തച്ചങ്കരി ആരാധകരെ കൂട്ടുന്നുമുണ്ട്. സ്വാഭാവികമായും ഈ ആരാധകരും മാധ്യമങ്ങളും സര്‍ക്കാരിനെ പ്രതികൂട്ടില്‍ നിര്‍ത്തിയാണ് ഈ ഐപിഎസ് ഓഫിസര്‍ക്കു വേണ്ടി വാദിക്കുന്നതും അദ്ദേഹത്തെ വാഴ്ത്തുന്നതും.
കെഎസ്ആര്‍ടിസിക്ക് സ്വന്തം വരുമാനത്തില്‍ നിന്നും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത്തരത്തിലേക്ക് കോര്‍പ്പറേഷനെ എത്തിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വരുമാന വര്‍ദ്ധനവിന് വേണ്ടി കൈക്കൊണ്ട നടപടികളാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ സര്‍ക്കാരിന്റെ ഇടപെടലുകളോ നടപടികളോ അല്ല, പ്രധാനമായും ശബരിമല സീസണില്‍ കിട്ടിയ അധികവരുമാനവും, കോര്‍പ്പറേഷനുള്ളില്‍ നടത്തിയ ചെലവ് ചുരുക്കലും മറ്റു പരിഷ്‌കാരങ്ങളുമാണ് കെഎസ്ആര്‍ടിസിയെ സ്വയംപര്യാപ്തതയിലേക്ക് എത്തിച്ചതെന്നാണ് മറുവാദം.
ജോലി ചെയ്യാത്തവര്‍ക്ക് ശമ്പളമില്ല, ദീര്‍ഘാവധി എടുത്ത് മറ്റു ജോലികള്‍ക്കും വിദേശത്തും മറ്റുമൊക്കെ പോയവരെ പിരിച്ചുവിടും, അപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ സിംഗിള്‍ ഡ്യൂട്ടി, ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍ ലൈസന്‍സ്, ഷെഡ്യൂളുകള്‍ കൃത്യമായി പാലിക്കുക, എല്ലാ റൂട്ടുകളിലും ബസ് ഓടുന്നത് നിര്‍ബന്ധമാക്കുക തുടങ്ങി തച്ചങ്കരിയുടെ ഇടപെടലുകള്‍ ഒരുപരിധിവരെ കെഎസ്ആർടിസിക്ക് ഗുണം ചെയ്‌തെന്നാണ് മനസിലാക്കാന്‍ സാധിക്കുക. എന്നാല്‍ എംപാനല്‍ ജീവനക്കാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടത് തച്ചങ്കരി മന:പൂര്‍വ്വം നിലപാട് എടുത്തതു കൊണ്ടാണെന്നും കോടതിയെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും ഉള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഒപ്പം, ബസുകള്‍ വാടകയ്ക്ക് എടുത്ത് ഓടിക്കുന്നത് കെഎസ്ആര്‍ടിസിയെ ഭാവിയില്‍ വന്‍ കടക്കെണിയില്‍ എത്തിക്കുമെന്നും സ്വന്തമായി വര്‍ക്ഷോപ്പും ജീവനക്കരുമുള്ള കെഎസ്ആര്‍ടിസിയെ നോക്കുകുത്തിയാക്കി സ്വകാര്യമേഖലയെ സഹായിക്കുകയാണ് തച്ചങ്കരി ചെയ്യുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha





















