സെൻകുമാറിനെ പോലെ ചില പൊലീസുകാരുടെ പ്രവർത്തിയാണ് നമ്പി നാരായണന്റെ ജീവിതം തകർത്തത്; നമ്പി നാരായണനെ വിമര്‍ശിച്ച സെന്‍കുമാറിന് മേജര്‍ രവിയുടെ മറുപടി

പത്മഭൂഷന്‍ നേടിയ ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ വിമര്‍ശിച്ച മുൻ ഡിജിപി സെന്‍കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ മേജര്‍ രവി രംഗത്ത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവി വിമര്‍ശിച്ച് രംഗത്ത് വന്നത്. സെൻകുമാറിന്റെ പ്രസ്താവനകൾ ഞെട്ടിപ്പിക്കുന്നതാണെന്നും ഇതുപോലുള്ള പൊലീസുകാരാണ് നമ്പി നാരായണന്റെ ജീവിതം തകർത്തതെന്നും അദ്ദേഹം പറഞ്ഞു.
നമ്പി നാരായണനെതിരെയുള്ള സെൻകുമാറിന്റെ പ്രസ്താവനകൾ പരിഹാസ്യമാണ്. അത് എന്നെ ഏറെ വേദനിപ്പിച്ചു. പത്മഭൂഷൺ നൽകുന്നത് കേന്ദ്ര സർക്കാരാണ്. ആ തീരുമാനത്തെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ തന്നെ വിമർശിക്കുന്നത് ശരിയായ രീതിയല്ല. മുൻ ഡി.ജി.പി ഇപ്പോൾ സമൂഹത്തിന് വേണ്ടിയല്ല സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. അദ്ദേഹത്തിന് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. തിരഞ്ഞെടുപ്പിൽ എവിടെയെങ്കിലും ഒരു സീറ്റ് കിട്ടണം, അല്ലെങ്കിൽ ഒരു ഗവർണർ സ്ഥാനമെങ്കിലും ഒപ്പിച്ചെടുക്കണം.''സെൻകുമാർ ഏത് പാർട്ടിക്ക് വേണ്ടിയാണോ സംസാരിക്കുന്നത് ആ പാർട്ടിയുടെ പ്രധാനമന്ത്രിയുടെ തീരുമാനത്തെപ്പോലും അംഗീകരിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. വ്യക്തിലാഭത്തിനായി സെൻകുമാറിനെ പോലെ ചില പൊലീസുകാരുടെ പ്രവർത്തിയാണ് നമ്പി നാരായണന്റെ ജീവിതം തകർത്തത്. സെൻകുമാറിനെതിരെ നമ്പി നാരായണൻ കേസ് കൊടുത്തിട്ടുണ്ട്. അദ്ദേഹത്തെ വിമർശിക്കാൻ മാത്രം സെൻകുമാർ വളർന്നിട്ടില്ല എന്നും മേജർ രവി പറഞ്ഞു.
പുരസ്‌കാരത്തിനായി എന്ത് സംഭാവനയാണ് നമ്ബി നാരായണന്‍ നല്‍കിയത് എന്ന് സെൻകുമാർ ചോദിചിരുന്നു. പുരസ്‌കാരം നല്‍കിയവര്‍ മറുപടി പറയണമെന്ന് സെന്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും നമ്ബി നാരായണന്‍ രാജ്യത്തിന് നല്‍കിയിട്ടില്ല. പത്മാ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു.
ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷം ഗോവിന്ദച്ചാമിക്കും അമീറുള്‍ ഇസ്ലാമിനും ഈ വര്‍ഷം വിട്ടുപോയ മറിയം റഷീദക്കും അടുത്ത വര്‍ഷം പത്മവിഭൂഷണ്‍ ലഭിക്കുമെന്ന് സെന്‍കുമാര്‍ പറഞ്ഞു. നമ്പി നാരായണന് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം അമൃതില്‍ വിഷം ചേര്‍ന്ന അനുഭവം പോലെയായെന്നും സെന്‍കുമാര്‍ പറഞ്ഞു. നമ്ബി നാരായണനെ സുപ്രീം കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയിട്ടില്ല. കുറ്റവിമുക്തനാക്കിയ ശേഷം ഭാരതരത്‌നം നല്‍കിയാലും പരാതിയില്ല. നിരവധി പ്രമുഖരായവരെ മാറ്റി നിര്‍ത്തിയാണ് നമ്ബിനാരായണന് പുരസ്‌കാരം നല്‍കിയിത്. പ്രതിച്ഛായയും സത്യവും തമ്മില്‍ വലിയ അന്തരമുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു. ചാരക്കേസ് കോടതി നിയോഗിച്ച സമിതി അന്വേഷിക്കുകയാണ്. ഈ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് ആദരിക്കുന്നത് എങ്ങനെയാണെന്ന് സെന്‍കുമാര്‍ ചോദിച്ചു. ഐഎസ്‌ആര്‍ഒ ചാരക്കേസ് എന്തുകൊണ്ട് ശരിയായി അന്വേഷിച്ചില്ലെന്ന് എല്ലാവര്‍ക്കും കൃത്യമായി അറിയാം. 24 വര്‍ഷം മുന്‍പുള്ള സിബിഐയോട് ചോദിച്ചാല്‍ എല്ലാം അറിയാമെന്നും സെന്‍കുമാര്‍ പറഞ്ഞു.
എന്നാൽ സെൻകുമാറിന് മറുപടിയുമായി നമ്ബിനാരായണനും രംഗത്ത് വന്നിരുന്നു. താൻ കൊടുത്ത കേസിൽ സെൻകുമാർ പ്രതിയാണ് സെൻ കുമാർ. പൂർത്തിയാകാത്ത ആ കേസ് നിലനിൽക്കുമ്പോൾ തന്നെ അതിനെ കുറിച്ച് ഇത്തരത്തിൽ സംസാരിക്കുന്നത് ശരിയല്ല. അതേ തെറ്റ് കാണിക്കാൻ ഞാൻ തയ്യാറല്ല എന്നും അദ്ദേഹം പ്രതികരിച്ചു. പോലീസിന്റെ വീഴ്ചകള്‍ അന്വേഷിക്കാന്‍ ഇവിടെ കോടതിയുണ്ടെന്നും നമ്പി നാരായണന്‍ പറഞ്ഞു. കൂടാതെ ഗോവിന്ദച്ചാമിയായും അമീര്‍ ഉല്‍ ഇസ്ലാമുമായും താരതമ്യപ്പെടുത്തി സംസാരിച്ചത് സെന്‍ കുമാറിന്റെ സംസ്‌കാരമാണെന്നും ആയിരുന്നു നമ്പി നാരായണന്റെ പ്രതികരണം.
https://www.facebook.com/Malayalivartha

























