ജയിലില്‍ നിരവധി തടവ് പുളളികള്‍ ഉണ്ടല്ലോ; ആര്‍.എം.പി നേതാവ് ടി. പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് ജയിലില്‍ സുഖമായി കിടന്നു കൂടെയെന്ന് ഹൈക്കോടതി

ആര്‍.എം.പി നേതാവ് ടി. പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് ജയിലില്‍ സുഖമായി കിടന്നു കൂടെയെന്ന് ഹൈക്കോടതി. ജമ്യം അനവദിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ചോദ്യം.
കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്‌നമുണ്ടെന്ന് കാണിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ ചോദ്യം. കുഞ്ഞനന്തന് നടക്കാന്‍ പോലും പറ്റില്ലെന്ന് അഭിഭാഷകന്‍ വാദിച്ചിരുന്നു. ഏഴ് വര്‍ഷവും ജയിലിലാണോ കിടന്നതെന്ന് ചോദിച്ച കോടതി രേഖകളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കിടന്നിട്ടേയില്ല എന്നാണല്ലോ കാണുന്നതെന്നും ചൂണ്ടിക്കാണിച്ചു.
എത്ര നാള്‍ പരോള്‍ കിട്ടിയെന്ന് ചോദിച്ച കോടതി ജയിലില്‍ നിരവധി തടവ് പുളളികള്‍ ഉണ്ടല്ലോ, നടക്കാന്‍ വയ്യ എന്നതൊന്നും പ്രശ്‌നമല്ലെന്നും നിരീക്ഷിച്ചു. എന്താണ് ശാരീരിക പ്രശ്‌നമെന്ന് കൃത്യമായി അറിയണമെന്ന് വിശദമാക്കിയ കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റിവെച്ചു.
സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ കുഞ്ഞനന്തന്‍ 2014 ജനുവരിയിലാണ് ടി.പി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായത്. എന്നാല്‍ നാല് വര്‍ഷം തടവ് പൂര്‍ത്തിയാകുമ്പോള്‍ കുഞ്ഞനന്തന്‍ 389 ദിവസം പരോളിലാണെന്ന് ജയില്‍ രേഖകള്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ നിയമപ്രകാരമുള്ള പരോള്‍ മാത്രമാണ് കുഞ്ഞനന്തന് നല്‍കിയിട്ടുള്ളത് എന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.
2012 മെയ് 04 രാത്രി 10.15 നാണ് വടകര ഒഞ്ചിയം വള്ളിക്കാട് വെച്ച് ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വെട്ടേറ്റു മരിച്ചത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തിയ സംഘം കാറിലുണ്ടായിരുന്നവര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ഇവര്‍ക്ക് നേരെ ബോംബെറിഞ്ഞ അക്രമികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കേരള രാഷ്ട്രീയത്തിലും സിപിഎമ്മിലും വന്‍ കോളിളമുണ്ടാക്കിയ രാഷ്ട്രീയ കൊലപാതകമായിരുന്നു ടിപിയുടേത്. കൊലപാതകത്തെത്തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലും പുറത്തും പ്രതിസ്ഥാനത്തായിരുന്നു സിപിഎം. പാര്‍ട്ടി നേതൃത്വത്തിനെതിരായ വിഎസ് അച്യുതാനന്ദന്‍ സ്വീകരിച്ച പരസ്യ നിലപാടുകളും പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കിയിരുന്നു.
ഏറാമല പഞ്ചായത്ത് ഭരണം സംഭവിച്ച വിഷയങ്ങളെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിക്കൊടുവിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സിപിഎം വിട്ട് വിമതപ്രവര്‍ത്തനം ആരംഭിക്കുന്നത്. വടകരയിലെ വിമതര്‍ ടിപിയുടെ നേതൃത്വത്തില്‍ സംഘടിക്കുകയും പാര്‍ട്ടി കരുതിയതിലും സ്വാധീനം മേഖലയില്‍ അവര്‍ക്ക് സൃഷ്ടിക്കുകയും ചെയ്തതോടെയാണ് ടിപി പാര്‍ട്ടിയുടെ കണ്ണിലെ കരടായി മാറിയത്. 2009- ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ച ടിപി 23,000-ത്തോളം വോട്ടുകള്‍ പിടിച്ചത് സിപിഎമ്മിന് തിരിച്ചടിയാവുകയും മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിലേക്ക് വഴിതുറക്കുകയും ചെയ്തു.
മേഖലയില്‍ അടിക്കടിയുണ്ടായ ആര്‍എംപി-സിപിഎം സംഘര്‍ഷങ്ങള്‍ കൂടിയായതോടെ ചന്ദ്രശേഖരനോടും ആര്‍എംപിയോടുമുള്ള സിപിഐഎം വൈര്യം വര്‍ധിച്ചു. ഇത്തരമൊരു സംഘര്‍ഷത്തിനിടെ പാര്‍ട്ടി നേതാവ് പി.മോഹനന് മര്‍ദ്ദനമേറ്റതോടെ ടിപിയെ ഇല്ലാതാക്കുക എന്ന തീരുമാനത്തിലേക്ക് സിപിഎം എത്തിയതായി ടിപി വധക്കേസിന്റെ കുറ്റപത്രത്തില്‍ പോലീസ് പറയുന്നു. വടകര-തലശ്ശേരി മേഖലയിലെ നേതാക്കളുടെ അറിവോടുകൂടി കൊടിസുനിയും സംഘവുമാണ് ടിപിയെ വെട്ടിക്കൊന്നത്.
വിമതനേതാവായ ടിപിയുടെ കൊലപാതകം രാഷ്ട്രീയ കേരളത്തില്‍ വലിയ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്. അന്‍പതൊന്ന് വെട്ടേറ്റ ടിപി ചന്ദ്രശേഖരന്റെ മുഖം തിരിച്ചറിയാന്‍ സാധിക്കാത്തവിധം വികൃതമാക്കിയാണ് കൊലയാളികള്‍ പക തീര്‍ത്തത്. കേസിന്റെ ഗൗരവം തിരിച്ചറിഞ്ഞ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് എഡിജിപി വിന്‍സന്റ് എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘത്തെ വളരെ പെട്ടെന്ന് കേസന്വേഷണത്തിനായി നിയോഗിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























