മനം നിറഞ്ഞ മകരവിളക്ക്.... ഏറെ വിവാദങ്ങള്‍ക്ക് ശേഷം ബിജെപി ഉന്നയിച്ച ആക്ഷേപം അംഗീകരിച്ച് സര്‍ക്കാര്‍; മകരവിളക്ക് തെളിക്കാന്‍ മലയരയര്‍ തന്നെ; ബി.ജെ.പിയുടെ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍

ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ ഏറെ വിവാദമായിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കാനെന്ന പേരില്‍ യുവതികളെ പോലീസ് സംരക്ഷിച്ച് കയറ്റിയത് ഏറെ വിവാദമായിരുന്നു. രഹ്ന ഫാത്തിമയില്‍ തുടങ്ങിയ ആ ദൗത്യം ബിന്ദുവിലൂടെയും കനകദുര്‍ഗയിലൂടെയും രഹസ്യമായി നടപ്പിലാക്കുകയായിരുന്നു. അന്നേ ഉയര്‍ന്നു വന്ന ആവശ്യങ്ങളിലൊന്നായിരുന്നു ശബരിമലയില്‍ മകരവിളക്ക് തെളിക്കാന്‍ മലയരയര്‍ക്ക് അവകാശം നല്‍കണമെന്ന്. ശബരിമല കര്‍മ്മ സമിതിയുടേയും ബിജെപിയുടേയും പ്രധാന ആവശ്യമായിരുന്നു ഇത്.
അവസാനം ഭക്തരുടെ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ മലയരയരുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ വ്യക്തമാക്കി.
മകരവിളക്ക് തെളിയിക്കുന്നതു സംബന്ധിച്ചു വര്‍ഷങ്ങളായി കാത്തുസൂക്ഷിച്ച സത്യം ഔദ്യോഗികമായി വെളിപ്പെടുത്തുന്നതു ശരിയാണോയെന്നു നിയമമന്ത്രി എ.കെ. ബാലന്‍ തടസവാദം ഉന്നയിച്ചു.
സത്യം പുറത്തുവരുന്നതു നല്ലതാണെന്നും ഇതു നിയമസഭാ ചരിത്രത്തിലെ നാഴികക്കല്ലാണെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. മലയരയരുടെ അവകാശം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു ബി.ജെ.പി. അംഗം ഒ. രാജഗോപാല്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലാണു മകരവിളക്കു സംബന്ധിച്ച ചര്‍ച്ചയ്ക്കു കളമൊരുക്കിയത്.
മകരവിളക്ക് ചിലര്‍ കൊളുത്തുകയാണെന്നതു വസ്തുതയാണെന്നും അതിലുള്ള അവകാശമാണു മലയരയര്‍ ചോദിക്കുന്നതെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടി. പ്രമേയം അവതരിപ്പിച്ചയുടന്‍ മന്ത്രി ബാലന്‍ പ്രതിഷേധവുമായിഎഴുന്നേറ്റു. ആവശ്യം പരിഗണിച്ചാല്‍, മലയരയരാണു മകരവിളക്ക് തെളിയിക്കുന്നതെന്നു നിയമസഭയില്‍ ഔദ്യോഗിക വെളിപ്പെടുത്തലാകുമെന്നു മന്ത്രി വിമര്‍ശിച്ചു. എന്നാല്‍, മകരവിളക്കുമായി ബന്ധപ്പെട്ടു നിരവധിപേര്‍ അപകടങ്ങളില്‍പെട്ടിട്ടുണ്ടെന്നും സത്യം പുറത്തുവരുന്നതു നല്ലതാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇതേ ആവശ്യമുന്നയിച്ചു മലയരയസംഘടനകള്‍ നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നു മന്ത്രി കടകംപള്ളി മറുപടി നല്‍കി. ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകളിലും മലയരയരുടെ സാന്നിധ്യം വ്യക്തമാക്കുന്നുണ്ട്.
അതിനാല്‍ അവരുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. മലയരയരുടെ അവകാശം പുനഃസ്ഥാപിക്കണമെന്നായിരുന്നു രാജഗോപാലിന്റെ ആവശ്യം. എന്നാല്‍, പ്രാതിനിധ്യം ഉറപ്പാക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ശബരിമല വിമാദം ഏറെ പേരുദോഷമുണ്ടായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ കരുതലോടെയാണ് സര്‍ക്കാര്‍ നീങ്ങുന്നത്. അതിന്റെ ഭാഗമായാണ് ബജറ്റില്‍ വലിയ തുക നീക്കിവച്ചത്. ശബരിമലയുടെ വികസനത്തിന് പ്രത്യേക പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. ശബരിമല ക്ഷേത്രത്തില്‍ തിരുപ്പതി മാതൃകയില്‍ പുതിയ സംവിധാനം ഒരുക്കും. പമ്പയില്‍ 10 ലക്ഷം സംഭരണശേഷിയുള്ള സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കും.
സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വിരിപന്തല്‍, എരുമേലിയിലും നിലക്കലും പാര്‍ക്കിങ് എന്നിവക്കായി 147.75 കോടി രൂപ നല്‍കും. ശബരിമലയിലെ റോഡുകള്‍ക്ക് 200 കോടി അനുവദിക്കും. ശബരിമല വികസനത്തിന് ആകെ 739 കോടിയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപയുടെ പ്രത്യേക ഫണ്ട് അനുവദിച്ചു. കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് 35 കോടി രൂപയും നല്‍കുമെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
ശബരിമല യുവതീ പ്രവേശനവിധിക്കെതിരായ പുനപരിശോധനാ ഹര്‍ജികള്‍ ഈ മാസം ആറിനാണ് സുപ്രീം കോടതി പരിഗണിയ്ക്കുന്നത്.
എന്‍എസ്എസ്, തന്ത്രി എന്നിവര്‍ നല്‍കിയതടക്കം 56 പുനപരിശോധനാ ഹര്‍ജികളാണ് വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ചത്. ഇക്കൂട്ടത്തില്‍ ക്ഷേത്രസംരക്ഷണസമിതി അടക്കം ആര്‍ എസ് എസ് അനുബന്ധ സംഘടനകളുമുണ്ട്. അനുകൂല വിധിയ്ക്കായി വിശ്വാസികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha

























