പിണറായിയും സുല്ല് പറഞ്ഞു... എംഡി സ്ഥാനത്തു നിന്നും ടോമിന്‍ തച്ചങ്കരി പടിയിറങ്ങിയതോടെ ശാപം പോലെ പഴയ യൂണിയന്‍കാര്‍ പിടി മുറുക്കുന്നു; തച്ചങ്കരിയ്ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ പറത്തി ചീഫ് ഓഫീസ് കൈയ്യടക്കാന്‍ യൂണിയന്‍ പട

എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവൂല എന്ന അവസ്ഥയിലാണ് കെ.എസ്.ആര്‍.ടി.സി. അല്ലെങ്കില്‍ നോക്കുക, പൂട്ടാറായ വക്കിലാണ് ടോമിന്‍ തച്ചങ്കരി എംഡിയായി ചര്‍ജെടുത്തത്. ചീഫ് ഓഫീസില്‍ തടിച്ചുകൂടിയിരുന്ന യൂണിയന്‍ നേതാക്കന്‍മാരെ ജോലിക്ക് പറഞ്ഞു വിട്ടതോടെ പാര്‍ട്ടി വ്യത്യാസമില്ലാതെ എല്ലാവരും ഇടഞ്ഞു. എങ്കിലും മുഖ്യമന്ത്രിയുടെ കട്ട സപ്പോര്‍ട്ട് തച്ചങ്കരിക്ക് ഉണ്ടായിരുന്നതിനാല്‍ പരിഷ്‌കാരം തുടര്‍ന്നു. അവസാനം കെഎസ്ആര്‍ടിസിയിലുടെ സ്വന്തം നിലയില്‍ ശമ്പളം പോലും നല്‍കി. എന്നാല്‍ എതിര്‍പ്പ് ശക്തമായതോടെ പൊടുന്നനെ തച്ചങ്കിരിയെ പറഞ്ഞുവിട്ടു.
മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും തച്ചങ്കരിയെ നീക്കിയതിനുപിന്നാലെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളുടെ ഭരണം യൂണിയന്‍ നേതൃത്വം തിരിച്ചുപിടിച്ചു. അതത് യൂണിറ്റുകളിലെ തൊഴിലാളി നേതാക്കളെക്കൂടി പരിഗണിച്ചുവേണം നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടതെന്ന് ഡിപ്പോ മേധാവിമാര്‍ക്ക് ഭരണാനുകൂല സംഘടനയുടെ സംസ്ഥാന നേതാക്കള്‍ വാക്കാല്‍ നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി അധിക ഡ്യൂട്ടി ബഹിഷ്‌കരിച്ചു തുടങ്ങി.
നേതാക്കളുടെ ഡിപ്പോഭരണം പൊളിച്ചടുക്കാനുള്ള ശ്രമം ആരംഭിച്ചത് എം.ജി. രാജമാണിക്യം മേധാവിയായപ്പോഴാണ്. മുഖ്യമന്ത്രിയുടെ പിന്തുണയോടെ എത്തിയ ടോമിന്‍ തച്ചങ്കരി സംസ്ഥാന നേതാക്കളെത്തന്നെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി. ഇതോടെ ഭരണകക്ഷി സംഘടനകളുടെ പ്രസക്തി നഷ്ടമായി. നേതാക്കളുടെ നിര്‍ദേശപ്രകാരം ഡ്യൂട്ടി വീതംവയ്ക്കുന്നതും ഷെഡ്യൂള്‍ ക്രമീകരിക്കുന്നതും നിര്‍ത്തി. നേതാക്കള്‍ക്ക് ശരീരികാദ്ധ്വാനം കുറഞ്ഞ ഡ്യൂട്ടി നല്‍കുന്നതും അവസാനിപ്പിച്ചു. പകരം വരുമാനം അടിസ്ഥാനമാക്കി ഡ്യൂട്ടി വീതംവെച്ചു. നേതാക്കള്‍ പറഞ്ഞാല്‍ ഒന്നും നടക്കാതെയായി.
തൊഴിലാളി നേതാക്കളെ വകവയ്ക്കാത്ത തച്ചങ്കരി ഭരണത്തില്‍ മാസവരിയും അംഗത്വവും കുറയുന്നുവെന്നായിരുന്നു ഇടത് യൂണിയനുകളുടെ പ്രധാനപരാതി. പ്രമുഖ ഇടതുസംഘടനയ്ക്ക് മാസവരി നല്‍കുന്ന ജീവനക്കാരുടെ എണ്ണം 22,000ല്‍നിന്ന് 15,000 ആയി കുറഞ്ഞിരുന്നു.
സംഘടനാനേതൃത്വത്തിന്റെ കടുത്ത സമര്‍ദത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ തച്ചങ്കരിയെ മാറ്റിയത്. ഇതോടെ യൂണിയനുകളുടെ നല്ലകാലം തിരിച്ചെത്തിയെന്ന് പാര്‍ട്ടി നേതൃത്വത്തെ ബോധിപ്പിക്കേണ്ട ബാധ്യത നേതാക്കള്‍ക്കുണ്ട്. ആദ്യപടിയായി മാസവരി പിരിവ് ഊര്‍ജിതമാക്കാനാണ് നീക്കം. നേതാക്കളുടെ ഭീഷണിക്കുവഴങ്ങി വീണ്ടും മാസവരി കൊടുക്കേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍.
ടോമിന്‍ തച്ചങ്കരി വളരെ വേദനയോടെയാണ് കെഎസ്ആര്‍ടിസി വിട്ടത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടതെല്ലാം ചെയ്ത ശേഷമാണു മടക്കമെന്നാണ് ജീവനക്കാര്‍ കോര്‍പറേഷന്‍ ആസ്ഥാനത്തൊരുക്കിയ യാത്രയയപ്പ് സമ്മേളനത്തില്‍ തച്ചങ്കരി പറഞ്ഞത്. കവിത പാടിയാണു തച്ചങ്കരി യാത്ര പറഞ്ഞത്. കെഎസ്ആര്‍ടിസിയെ കൂടുതലായി സ്‌നേഹിച്ചതുകൊണ്ടാകാം എംഡി സ്ഥാനത്തുനിന്നു സര്‍ക്കാര്‍ മാറ്റിയതെന്നു ടോമിന്‍ തച്ചങ്കരി. യൂണിയനുകളുമായി പ്രശ്‌നങ്ങളൊന്നുമില്ല. കെഎസ്ആര്‍ടിസിയിലേക്കു ഭിക്ഷക്കാരനായല്ല വന്നതെന്നും തച്ചങ്കരി പറഞ്ഞു.
ഈ സ്ഥാപനത്തെ കാമിനിയെ പോലെ സ്‌നേഹിച്ചു തുടങ്ങി. ഒരു ഉദ്യോഗസ്ഥനും തന്നെ അയച്ച സ്ഥാപനത്തെ സ്വന്തമെന്നു കരുതി സ്‌നേഹിക്കാന്‍ പാടില്ല. അങ്ങനെ ഉള്ള അവസ്ഥയിലാണ് ആശയും നിരാശയും സ്വപ്നങ്ങളും മോഹഭംഗങ്ങളും വരുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പരിഭവമില്ല. പലരെയും വേദനിപ്പിച്ചെങ്കിലും പിന്നീട് അവരെല്ലാം കൂടുതല്‍ കര്‍മനിരതരായി കൂടെ നിന്നു.
കാല്‍നൂറ്റാണ്ടിനിടെ ആദ്യമായി ശമ്പളവും ആനുകൂല്യങ്ങളും സ്വന്തമായി നല്‍കിയതടക്കമുള്ള നേട്ടങ്ങള്‍ തച്ചങ്കരി എണ്ണിപ്പറഞ്ഞു. യൂണിയനുകളുടെയും സിപിഎമ്മിന്റെയും സമ്മര്‍ദമാണു കസേര തെറിക്കാനുള്ള കാരണമായി പറയപ്പെടുന്നത്. ഡിജിപി റാങ്കിലെ തച്ചങ്കരിയെ മാറ്റി രണ്ടുപടി താഴെ ഡിഐജി പദവിയിലുള്ള എം.പി.ദിനേശിനെ നിയോഗിച്ചതു യൂണിയന്‍ ഇടപെടല്‍ ശക്തമാകാനിടയാക്കുമെന്നാണു വിലയിരുത്തല്‍.
https://www.facebook.com/Malayalivartha

























