വോട്ട് ബജറ്റോ ഇത്? പ്രളയം അതിജീവിച്ച കേരളത്തിന് ഒന്നും നല്‍കിയില്ലെന്ന ആരോപണം കേരളത്തില്‍ ശക്തിപ്പെടുന്നു; കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കും വാരി കോരി നല്‍കിയപ്പോള്‍ ഒന്നും കിട്ടിയില്ലെന്ന് പറയുമ്പോള്‍ കേരളം ഇന്ത്യയ്ക്ക് പുറത്തല്ലല്ലോ എന്നോര്‍ക്കണം... വിവാദം കൊഴുക്കുമ്പോള്‍

കേന്ദ്രത്തിന്റെ പുതിയ ബഡ്ജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് എവിടേയും നടക്കുന്നത്. കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കും വാരികോരി നല്‍കിയ ജനകീയ ബജറ്റായി ഇത് മാറിയപ്പോഴും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ശ്കതമായ ഭാഷയിലാണ് ഇതിനെ എതിര്‍ക്കുന്നത്.
തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് കര്‍ഷകരെയും കബളിപ്പിക്കാന്‍ വേണ്ടി തട്ടിക്കൂട്ടിയതാണ് ഈ ബജറ്റ് എന്നാണ് സിപിഎമ്മുകാര്‍ പറയുന്നത്. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കേരളത്തെ കബളിപ്പിക്കാന്‍ വേണ്ടിപ്പോലും ഒരു വാഗ്ദാനം നല്‍കിയിട്ടില്ല എന്നാണ് പറയുന്നത്.
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതി അനുഭവിച്ചിരിക്കുന്ന കേരളജനതയക്ക് അര്‍ഹമായ സാമ്പത്തിക സഹായം ചെയ്യാതിരിക്കുകയും സൗഹൃദ രാജ്യങ്ങള്‍ നീട്ടിയ പണം തട്ടിത്തെറിപ്പിക്കുകയും ചെയ്ത ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ ബജറ്റിലും കേരളത്തെ കൈവിട്ടു കളഞ്ഞിരിക്കുന്നു എന്നാണ് ആക്ഷേപം. കേരളത്തെ അവഗണനയുടെ പ്രളയത്തില്‍ മുക്കിക്കൊല്ലാനാണ് ബജെപിയെ സര്‍ക്കാരിന്റെ രഹസ്യ അജണ്ട എന്ന വിമര്‍ശനത്തിന് ശക്തി പകരുന്നതാണ് കേരളത്തെ അവഗണിച്ചു കൊണ്ടുള്ള കേന്ദ്ര ബജറ്റ്.
കേരളത്തിന്റെ വളരെക്കാലത്തെ ആവശ്യമാണ്എയിംസ്. ബജറ്റില്‍ അനുമതി നല്‍കാത്തതുകൊണ്ടാണ് പരിഗണിക്കാന്‍ ആകാത്തതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി നേരത്തേ പറഞ്ഞത്. ഇത്തവണത്തെ ബജറ്റിലും കേരളത്തെ ഒഴിവാക്കി ഹരിയാനയ്ക്ക് എയിംസ് അനുവദിച്ചിരിക്കുന്നു. കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറിയെക്കുറിച്ചാവട്ടെ ഒന്നും മിണ്ടിയിട്ടില്ല.
ഇത്തവണ റെയില്‍വേ ബജറ്റ് ഇല്ലാതിരുന്നതോടു കൂടി കേരളം ഒരിക്കല്‍ക്കൂടി റെയില്‍വേ വികസന മാപ്പില്‍നിന്നു പുറത്തായി. ഏതെങ്കിലും ശ്രദ്ധേയമായ റെയില്‍വേ പദ്ധതി കേരളത്തിനു ലഭിച്ചിട്ട് എത്രയോ വര്‍ഷമായി. വലിയ ആഘോഷപൂര്‍വ്വം പറഞ്ഞിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി തരില്ലെന്ന ബിജെപി സര്‍ക്കാരിന്റെ പിടിവാശിയില്‍ ഇക്കൊല്ലവും അയവു വന്നിട്ടില്ല.
കേരളത്തിന് നിലവില്‍ ലഭിക്കുന്ന സാമ്പത്തിക വിഹിതം പോലും വെട്ടിക്കുറച്ചിരിക്കുന്ന സ്ഥിതിയാണെന്നും വിലയിരുത്തുന്നു. ജിഎസ്ടി നടപ്പിലാക്കിയതിലൂടെ നികുതി വരുമാനത്തിലുണ്ടായിട്ടുള്ള കുറവിനു പുറമെ 38,265 കോടി രൂപ വെട്ടിക്കുറയ്ക്കുകയും ചെയ്തിരിക്കുന്നു. കേരളത്തിന് അവകാശപ്പെട്ട നികുതി ഓഹരി പോലും ലഭിക്കാത്ത നിലയാണ് ഉണ്ടാകാന്‍ പോകുന്നതെന്നും പരിതപിക്കുന്നു.
ഇറക്കുമതി ചുങ്കങ്ങള്‍ക്ക് ഇനിയും ഇളവ് നല്‍കും എന്ന പ്രഖ്യാപനം കേരളത്തിന്റെ കാര്‍ഷിക സമ്പദ്ഘടനയെ കൂടുതല്‍ തകര്‍ക്കുമത്രെ. വമ്പന്‍ മുതലാളിമാരുടെ ലാഭത്തിനായി കേരളത്തെ കുരുതികൊടുക്കുന്ന പ്രഖ്യാപനമാണിത്. ഗ്രാമീണമേഖലയില്‍ തൊഴില്‍ ലഭ്യമാക്കാനായി രൂപീകരിക്കപ്പെട്ടിട്ടുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം. പക്ഷേ, അതു നടത്തിക്കൊണ്ടുപോകാനോ 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പുവരുത്തുന്നതിനോ ഉള്ള വിഹിതം ഈ ബജറ്റിലില്ല.
വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടിയും ബജറ്റിലില്ലാത്തതും ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് ഇരുട്ടിയാകും. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതത്തിന്റെയും കുതിച്ചുയരുന്ന വിലയെ നിയന്ത്രിക്കുന്നതിനുള്ള ഒരു ഇടപെടലും ബജറ്റില്‍ ഇല്ല.
കേരളത്തിന് ഒരു ഗുണവും ഇല്ലാത്തതും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമായ പ്രഖ്യാപനങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ ബഡ്ജറ്റിലുള്ളതെന്നാണ് പറയുന്നത്. തിരഞ്ഞെടുപ്പ് പ്രകടന പത്രിക എന്ന നിലയില്‍ കണ്ടാലും നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി വരുന്നതുകൊണ്ട് കേരള ജനതയ്ക്ക് പ്രത്യേകമായ ഒരു പ്രയോജനവും ഇല്ല എന്നും വിമര്‍ശിക്കുന്നു. ഇതിനുത്തരം പറയാന്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ ബാധ്യസ്ഥരാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്. ഈ കടുത്ത അവഗണനയില്‍ അവര്‍ ആര്‍ക്കൊപ്പമെന്നും ചോദിക്കുന്നു.
അതേസമയം കേന്ദ്രം പ്രഖ്യാപിച്ച എല്ലാ പദ്ധതികളുടേയും ആനുകൂല്യം കേരളത്തിലെ വലിയ ജനവിഭാഗത്തിന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ വലിയൊരു ശതമാനം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha

























