ഇത്രയും പ്രതീക്ഷിച്ചില്ല അല്ലേ? വാട്ട് എ സൂട്ട് ബൂട്ട് സർക്കാർ ; മോദി സർക്കാരിന്റെ അവസാന കേന്ദ്ര ബജറ്റിനു ശേഷം പ്രതിപക്ഷമായ കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്

മോദി സർക്കാരിന്റെ അവസാന കേന്ദ്ര ബജറ്റിനു ശേഷം പ്രതിപക്ഷമായ കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്. പാര്‍ലമെന്റില്‍ ഇരിക്കുന്ന രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കെ സി വേണുഗോപാല്‍ എന്നിവരുടെ ചിത്രം സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് സുരേന്ദ്രന്റെ പരിഹാസം. ഇത്രയും പ്രതീക്ഷിച്ചില്ല അല്ലേ? വാട്ട് എ സൂട്ട് ബൂട്ട് സര്‍ക്കാര്‍ എന്ന വാചകത്തോടെയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കേന്ദ്ര ബബജറ്റിനെ പുകഴ്ത്തിയാണ് കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തേയും സുരേന്ദ്രന്‍ വിമര്‍ശിക്കുന്നത്. പാവപ്പെട്ടവര്‍ക്കായി ഒട്ടേറെ പദ്ധതികളാണ് കേന്ദ്ര ബഡ്ജറ്റില്‍ ഉള്ളതെന്നും കെ സുരേന്ദ്രന്‍ അവകാശപ്പെടുന്നു.
കേന്ദ്ര ബജറ്റിനെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബജറ്റെന്ന് പരിഹസിച്ച കോണ്‍ഗ്രസിന് മറുപടിയുമായി ബിജെപി സംസ്ഥാന കമ്മിറ്റിയും രംഗത്ത് എത്തിയിരുന്നു. രാജ്യത്തിന്റെ സമ്പത്ത് കുടുംബ ബജറ്റാക്കിയവരാണ് കോണ്‍ഗ്രസുകാരെന്ന് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ജനകീയ ബജറ്റിനെയാണ് കോണ്‍ഗ്രസ് പരിഹസിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന അറുപത് വര്‍ഷവും കേന്ദ്ര സര്‍ക്കാരുകള്‍ അവതരിപ്പിച്ചത് കുടുംബത്തിന് വേണ്ടിയുള്ള ബജറ്റായിരുന്നു. രാജ്യത്തിന്റെ സമ്പത്ത് നെഹ്രു കുടുംബത്തിനും ചിദംബരം അടക്കമുള്ള കോണ്‍ഗ്രസുകാരുടെ കുടുംബങ്ങള്‍ക്കും പങ്കുവച്ചവരാണ് ബിജെപിയുടെ ബജറ്റിനെ പരിഹസിക്കുന്നത്.
ചരിത്രത്തില്‍ ആദ്യമായാണ് കര്‍ഷകര്‍ക്ക് മിനിമം വേതനം നല്‍കുന്നത്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഇടത്തരക്കാര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. ആശ, അംഗനവാടി ജീവനക്കാരുടെ വേതനം കൂട്ടിയതും തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി - ഇ.എസ്.ഐ പരിധി ഉയര്‍ത്തിയതും അഭിനന്ദനാര്‍ഹമാണെന്ന് ബിജെപി നേതൃത്വം അവകാശപ്പെട്ടു.
അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിനെതിരെ സുപ്രീംകോടതിയില്‍ ഹർജി. അഡ്വ. മനോഹര്‍ ലാല്‍ ശര്‍മയാണ് ബജറ്റ് അസാധുവാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ഇടക്കാല ബജറ്റിന് ഭരണഘടനാ സാധുതയില്ലെന്നും അതിനാല്‍ ബജറ്റ് അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയിരിക്കുന്നത്. ഭരണഘടനാ പ്രകാരം പൂര്‍ണ ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും അവതരിപ്പിക്കാന്‍ മാത്രമേ സാധിക്കൂവെന്നാണ് ഹരജിയില്‍ അഡ്വ. മനോഹര്‍ പറയുന്നത്.കേന്ദ്ര സര്‍ക്കാരിന്റെ കാലാവധി തീരാന്‍ കുറച്ചുകാലം മാത്രം ബാക്കിനില്‍ക്കേ സര്‍ക്കാരിന് പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നും കുറഞ്ഞ കാലത്തേക്കുള്ള ഭരണ ചിലവുകള്‍ക്കായുള്ള വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കാനേ സാധിക്കൂവെന്നും ഹർജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു. ഇടക്കാല ബജറ്റ് എന്നൊരു സംവിധാനം ഭരണഘടനാനുസൃതം അല്ലെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു.
ചികിത്സക്കായി അവധിയെടുത്ത ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് പകരം മന്ത്രി പീയൂഷ് ഗോയലാണ് ഇത്തവണ ബജറ്റ് അവതരിപ്പിച്ചത്. കര്‍ഷകര്‍ക്കും മധ്യവര്‍ഗക്കാര്‍ക്കും കൂടുതല്‍ ഇളവുകളും ആനൂകൂല്യങ്ങളും പ്രഖ്യാപിക്കുന്നതായിരുന്നു ബജറ്റ്. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റാണിതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനിടെയാണ് ബജറ്റ് റദ്ദാക്കണമെന്ന ആവശ്യവുമായി മനോഹര്‍ ലാല്‍ ശര്‍മ സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം, ഇടക്കാല ബജറ്റ് ട്രെയിലര്‍ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. മധ്യവര്‍ഗം മുതല്‍ തൊഴിലാളികളും കര്‍ഷകരും അടക്കമുള്ള എല്ലാ വിഭാഗം ജനങ്ങളുടേയും പുരോഗതിക്ക് സഹായിക്കുന്നതാണ് ബജറ്റെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതിനാണ് ബജറ്റ് പ്രാധാന്യം നല്‍കുന്നത്. രാജ്യത്ത് പുത്തന്‍ മധ്യവര്‍ഗം ഉദയം ചെയ്യുകയാണെന്നും മോദി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha





















