കേരളം പിടിക്കാൻ മുല്ലപ്പള്ളിയുടെ ജനമഹായാത്ര നാളെ....ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

തിരഞ്ഞെുപ്പിന് പാർട്ടിയെയും, അണികളേയും സുസജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർട്ടി അധ്യക്ഷന്റ യാത്ര. മണ്ഡലാടിസ്ഥാനത്തിൽ ഒരുക്കങ്ങൾ വിലയിരുത്തുകയും, താഴെത്തട്ടിലുള്ള പ്രവർത്തകരുമായി ആശയവിനിമയം നടത്തുകയും ചെയ്യും. സ്ഥാനാർഥി ചർച്ചകളും യാത്രയ്ക്കിടെ നടക്കും.
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ജനവികാരം ഉയർത്തികൊണ്ടുവരുന്നതിനൊപ്പം ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടിയുടേയും, മുന്നണിയുടേയും നിലപാടുകൾ ആവർത്തിച്ച് ഉറപ്പിക്കാനും ജനമഹായാത്ര വേദിയാകും. ജാഥ 27ന് തിരുവനന്തപുരത്തെത്തും. 28നാണ് സമാപനസമ്മേളനം.
അതേസമയം സീറ്റ് വിഭജന ചർച്ചകൾക്ക് തുടക്കമിടാൻ യു ഡി എഫ് യോഗം ഇന്ന്. ഉഭയകക്ഷി ചർച്ചകൾക്ക് നേതാക്കളെ യോഗം ചുമതലപ്പെടുത്തും. അതേസമയം കൂടുതൽ സീറ്റുകൾ വേണമെന്ന ഘടകകക്ഷികളുടെ ആവശ്യത്തോട് വഴങ്ങേണ്ടതില്ലെന്നാണ് കോൺഗ്രസ് തീരുമാനം.
ലീഗും കേരള കോൺഗ്രസ് എമ്മും കൂടതൽ സീറ്റുകൾ ആവശ്യപ്പെട്ട് സമ്മർദം ശക്തമാക്കിയിട്ടുണ്ട്. ലീഗിന് നിലവിലുള്ള പൊന്നാനി , മലപ്പുറം സീറ്റുകൾക്കു പുറമേ ഒരു സീറ്റ് കൂടി വേണമെന്നാണ് ആവശ്യം. വടകരയോ വയനാടോ ആണ് ലീഗ് ലക്ഷ്യമിടുന്നത്. കേരള കോൺഗ്രസ് എമ്മും അധികമൊരു സീറ്റിനായി രംഗത്തെത്തിയിട്ടുണ്ട്. കോട്ടയത്തിന് പുറമേ ഇടുക്കി അല്ലെങ്കിൽ ചാലക്കുടി വേണമെന്നാണ് പി ജെ ജോസഫിൻറെ ആവശ്യം. ഘടക കക്ഷികളുമായി ചർച്ച വരും ദിവസങ്ങളിൽ ഉണ്ടാകും.
അതേസമയം ജെ ഡി യു പോയ സാഹചര്യത്തിൽ അവർക്കു നൽകിയിരുന്ന പാലക്കാട് സീറ്റുകൂടി എടുത്ത് 16 സീറ്റുകളിൽ മൽസരിക്കാനാണ് കോൺഗ്രസ് തീരുമാനം. ഘടകകക്ഷികളുടെ സമ്മർദത്തിന് ഒരു തരത്തിലും വഴങ്ങേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ അത്യാർത്തി പിടിച്ചുള്ളതും ഔചിത്യരഹിതവും യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതുമായ ആവശ്യങ്ങൾ ഘടക കക്ഷികൾ ഉന്നയിക്കരുതെന്ന ആവശ്യവുമായി വി എം സുധീരൻ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനമനുസരിച്ച് 15 സീറ്റുകളിൽ കോൺഗ്രസും രണ്ടിടത്ത് ലീഗും ഓരോ സീറ്റുകളിൽ കേരള കോൺഗ്രസ് എം , ജെ ഡി യു , ആർ എസ് പി എന്നിവരാണ് മൽസരിച്ചത്. "
https://www.facebook.com/Malayalivartha

























