ഇവരും ദൈവത്തിന്റെ മണവാട്ടികള്‍... മരുന്നിനും മറ്റും പണമില്ലാതെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടില്‍ കന്യാസ്ത്രീകള്‍

പാവങ്ങള്‍ അവരുടെ ദുരിതങ്ങള്‍ ആര് കാണാന്‍. അവിവാഹിതപെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യവുമായി ഒരു കൂട്ടം കന്യാസ്ത്രീകള്‍ രംഗത്ത്. തിരുവനന്തപുരം മുട്ടട സെന്റ് ആന്‍സ് കോണ്‍വെന്റിലെ വയോധികരായ കന്യാസ്ത്രീകളാണ് വ്യത്യസ്തമായ അപേക്ഷയുമായി തിരുവനന്തപുരം കോര്‍പ്പറേഷനെ സമീപിച്ചത്.
തങ്ങള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും മരുന്നിനും മറ്റുമായി നല്ല ചെലവുണ്ടെന്നും അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ തടഞ്ഞുവയ്ക്കരുതെന്നും അപേക്ഷയില്‍ ഇവര്‍ വ്യക്തമാക്കുന്നു. 60 വയസ് പിന്നിട്ട കന്യാസ്ത്രീകള്‍ക്കു നിലവില്‍ വാര്‍ധക്യപെന്‍ഷന്‍ നല്‍കിവരുന്നുണ്ട്. പ്രത്യേക സാഹചര്യങ്ങള്‍മൂലം വിവാഹിതരാകാന്‍ സാധിക്കാത്തവര്‍ക്ക് പ്രതിമാസം 1100 രൂപയാണ് പെന്‍ഷനായി സര്‍ക്കാര്‍ നല്‍കുന്നത്. അതിനാല്‍, കന്യാസ്ത്രീകളുടെ ഈ ആവശ്യത്തില്‍ കോര്‍പ്പറേഷനു സര്‍ക്കാരിന്റെ ഉപദേശം തേടേണ്ടിവരും.
അപേക്ഷ ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമവശം പരിശോധിച്ച് അടിയന്തരമായി തീര്‍പ്പുകല്‍പ്പിക്കുമെന്നു മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു. എന്നാല്‍, മതപരമായ വിശ്വാസത്തിന്റെ ഭാഗമായി മനഃപൂര്‍വം വിവാഹം ഒഴിവാക്കിയ ഇവര്‍ അവിവാഹിത പെന്‍ഷന് അര്‍ഹരാണോയെന്ന് പരിശോധിക്കേണ്ടിവരുമെന്നും മേയര്‍ വ്യക്തമാക്കി.
നിലവില്‍ സന്യാസസഭയാണ് പ്രായമായ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും ചെലവിനായി പണം നല്‍കുന്നത്. എന്നാല്‍, ആദ്യമായാണ് പെന്‍ഷന്‍ വേണമെന്ന ആവശ്യവുമായി ഇവര്‍ രംഗത്തുവരുന്നത്. കന്യാസ്ത്രീകളുടെ ആവശ്യത്തെ സഭ ശക്തിയായി എതിര്‍ക്കുന്നുണ്ട്. മറ്റാരുടെയോ പ്രേരണയില്‍ ഇത്തരം ആവശ്യം ഉയര്‍ത്തിയതാണെന്നും ഇത് അനുവദിക്കില്ലെന്നും ലത്തീന്‍ തിരുവനന്തപുരം അതിരൂപതാ അധികൃതര്‍ പറഞ്ഞു.
ബിഷപ്പ് ഫാദര്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കേസോടനുബന്ധിച്ചാണ് ചില അച്ചന്‍മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കന്യാസ്ത്രീകള്‍ രംഗത്തെത്തിയത്. ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ അടുത്തിടെ സ്ഥലംമാറ്റിയിരുന്നു. സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെ നാല് പേരെയാണ് വിവിധയിടങ്ങളിലേക്ക് കൂട്ടത്തോടെ സ്ഥലംമാറ്റിയത്.
സ്വഭാവിക നടപടി മാത്രമാണെന്നാണ് സഭയുടെ വിശദീകരണം നല്‍കിയത്. എന്നാല്‍ സ്ഥലം മാറ്റ ഉത്തരവ് പ്രതികാര നടപടിയാണെന്നും കുറവിലങ്ങാട് മഠം വിട്ടു പോകില്ലെന്നും കന്യാസ്ത്രിമാര്‍ പ്രതികരിച്ചിരുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രികളായ അനുപമ, ജോസഫിന്‍, ആല്‍ഫി, അന്‍സിറ്റ എന്നിവരെയാണ് വിവിധിയിടങ്ങളിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് മദര്‍ സുപ്പീരിയര്‍ ജനറല്‍ ഉത്തരവിറക്കിയത്.
സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമയെ പഞ്ചാബിലെ അമൃത്സറിലേക്കും സി. ജോസഫിന്നെ ജാര്‍ഖണ്ഡിലെ ലാല്‍ മട്ടിയയിലേക്കും സി. ആല്‍ഫിയെ ബീഹാറിലെ പകര്‍ത്തലയിലേക്കും സി.അന്‍സിറ്റയെ കണ്ണൂര്‍ പരിയാരത്തിലേക്കുമാണ് മാറ്റിയത്.
ജനുവരി മൂന്നാം തിയതിയാണ് മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറല്‍ സുപ്പീരിയര്‍ റജീന കടംതോട്ട് ഉത്തരവ് അയച്ചിരിക്കുന്നത്. കന്യാസ്ത്രീകള്‍ സഭാ വിരുദ്ധമായി അച്ചടക്ക ലംഘനം നടത്തിയതായി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കന്യാസ്ത്രീകള്‍ പരസ്യമായി സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും സഭാ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് ബാധ്യതയുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം, പീഡനപരാതി നല്‍കിയ കന്യാസ്ത്രീക്ക് സ്ഥലം മാറ്റമില്ല. ഇവര്‍ കുറവിലങ്ങാട് മഠത്തില്‍ തുടരും. സ്ഥലം മാറ്റം ലഭിച്ച കന്യാസ്ത്രീകളോട് 2018 മാര്‍ച്ചില്‍ ഇതേ സ്ഥലങ്ങളിലേക്ക് പോകാന്‍ നിര്‍ദേശിച്ചിരുന്നതാണെന്നും അതിനാല്‍ ഇപ്പോഴത്തെ സ്ഥലംമാറ്റം സ്വാഭാവിക നടപടിയാണെന്നും വിശദീകരിക്കുന്നുണ്ട്. സ്ഥലംമാറ്റ ഉത്തരവ് പ്രതികാര നടപടിയാണെന്നാണ് കന്യാസ്ത്രീകള്‍ തുറന്നടിച്ചിരുന്നു. അതിന് പിന്നാലെയാണ് പെന്‍ഷനു വേണ്ടി തിരുവനന്തപുരത്തെ കന്യാസ്ത്രീകള്‍ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha

























