അമ്പട കേമാ! ആന്റോ ആന്റണിക്കുട്ടാ, നീ ഞങ്ങളെയൊക്കെ പറ്റിച്ചൂട്ടോ! ; ഇലക്ഷൻ അടുക്കുമ്പോൾ വോട്ടിനായി ജനങ്ങളുടെ മുന്നിലേക്ക് എത്തുകയും വിജയിച്ചതിനു ശേഷം മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കുക പോലും ചെയ്യാത്ത പത്തനംതിട്ട എംപിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

ഇലക്ഷൻ അടുക്കുമ്പോൾ വോട്ടിനായി ജനങ്ങളുടെ മുന്നിലേക്ക് എത്തുകയും വിജയിച്ചതിനു ശേഷം മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കുക പോലും ചെയ്യാത്ത പത്തനംതിട്ട എംപിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. കോണ്‍ഗ്രസ് എംപി ആന്റോ ആന്റണിക്ക് നേരെയാണ് ജനങ്ങള്‍ പ്രതിഷേധസൂചകമായി ഫ്‌ളക്‌സ് അടിച്ച് ട്രോളുമായി രംഗത്ത് വന്നത്. തെരഞ്ഞെടുപ്പ് അടുത്തു വരുന്ന കാലത്ത് വീണ്ടും എംപി മണ്ഡലത്തിലേക്ക് സന്ദര്‍ശനം നടത്തുന്നത് ട്രോളിലൂടെ പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുകയാണ് ജനങ്ങള്‍.
നിലവില്‍ പത്തനംതിട്ട എംപിയായ ആന്റോ ആന്റണിയെ പരിഹസിച്ച് അടൂര്‍ ബസ്റ്റാന്റിന് സമീപമാണ് ഫ്ളക്സ് ബോര്‍ഡ് ഉയർന്നത്.ഇത് സാമൂഹ്യമാധ്യമങ്ങളിൽ വന്‍ ചര്‍ച്ചയായിരിക്കുകയാണ്.
അതേസമയം പത്തനംതിട്ടയില്‍ രണ്ടു ടേം തികച്ച് ആന്റോ ആന്റണിയെ മാറ്റണമെന്നാണ് ഡിസിസി താത്പര്യപ്പെടുന്നത്. ജനപ്രതിനിധിയായ ശേഷം മണ്ഡലത്തില്‍ തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപവും അദ്ദേഹത്തിന് തിരിച്ചടിയാകും. മുന്‍ ഡിസിസി പ്രസിഡന്റ് മോഹന്‍രാജ്, പത്തനംതിട്ട എംഎല്‍എയായിരുന്ന ശിവദാസന്‍ നായര്‍ എന്നിവരില്‍ ആരെയെങ്കിലും പരിഗണിക്കണമെന്നാണ് ഡിസിസിയുടെ ആഗ്രഹം.
ശബരിമല വിഷയം കത്തിനില്‍ക്കുന്ന പത്തനംതിട്ടയില്‍ സീറ്റ് നിലനിര്‍ത്തുന്നതിന് ഭൂരിപക്ഷ സമുദായത്തിലെ അംഗം വേണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യവും ആന്റോ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് തിരിച്ചടിയാകും.
ആറന്മുള ക്ഷേത്രവും ശബരിമല ക്ഷേത്രവും എല്ലാം ഉള്‍പ്പെടുന്ന ലോക്‌സഭ മണ്ഡലം ആണ് പത്തനംതിട്ട. കഴിഞ്ഞ കുറേ നാളുകളായി ബിജെപിയുടേയും സംഘപരിവാര്‍ സംഘടനകളുടേയും ശക്തമായ പോരാട്ടങ്ങള്‍ നടക്കുന്ന സ്ഥലമാണ് ഇത്. 2008 മണ്ഡല പുന:നിര്‍ണയത്തിലാണ് പത്തനംതിട്ട ലോക്‌സഭ മണ്ഡലം നിലവില്‍ വരുന്നത്. പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ രണ്ട് മണ്ഡലങ്ങളും കൂടി ചേര്‍ന്നതാണ് മണ്ഡലം. 2009 ലെ രൂപീകരണം മുതല്‍ കോണ്‍ഗ്രസിന്റെ കുത്തകയാണ് പത്തനംതിട്ട.
കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, അടൂര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി എന്നീ നിയമസഭ മണ്ഡലങ്ങളാണ് പത്തനംതിട്ടയുടെ പരിധിയില്‍ വരുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇതില്‍ നാല് മണ്ഡലങ്ങളും എല്‍ഡിഎഫിനൊപ്പം ആയിരുന്നു. ഒരു മണ്ഡലം കോണ്‍ഗ്രസിനും ഒന്ന് കേരള കോണ്‍ഗ്രസ് എമ്മിനും മറ്റൊന്ന് പിസി ജോര്‍ജ്ജിനും എന്നതാണ് നിലവിലെ സ്ഥിതി. നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ കണക്കെടുത്താല്‍ ഇത്തവണ ഇടതുപക്ഷത്തിന് നേരിയ മുന്‍തൂക്കമുള്ള മണ്ഡലം എന്ന് വിലയിരുത്താം. 2009 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയത് ആന്റോ ആന്റണിയെ ആയിരുന്നു. എതിരാളിയായി എത്തിയത് സിപിഎമ്മിന്റെ കെ അനന്തഗോപനാണ്. തിരഞ്ഞെടുപ്പില്‍ 111,206 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് ആന്റോ ആന്റണി വിജയിച്ചത്.
അതേസമയം നാടിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പരാതിപ്പെട്ട യുവതിയെ അധിക്ഷേപിച്ച് പത്തനംതിട്ട എം പി ആന്റോ ആന്റണിയും കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തിയ തരത്തിലുള്ള ആരോപണങ്ങളും ഉയർന്നിരുന്നു. തിരുവല്ല ബൈപ്പാസ് ഇഴഞ്ഞു നീങ്ങുന്നതിനെപ്പറ്റി ചോദിച്ചതിന് പത്തനംതിട്ട സ്വദേശി ലക്ഷ്മിക്കെതിരെ സൈബർ ആക്രമണം കോൺഗ്രസ് പ്രവർത്തകർ അഴിച്ചുവിട്ടതായാണ് ആരോപണം. യുവതിയുടെ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടിയതോടെയാണ് കോൺഗ്രസുകാർ അധിക്ഷേപവുമായി ഇറങ്ങിയത് എന്നും ആരോപണമുണ്ട്. സംഭവത്തിൽ ആന്റോ ആന്റണിക്കും കോൺഗ്രസ് പ്രവർത്തകർക്കുമെതിരെ യുവതി പരാതി നൽകി.
കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന്റെ ചുവടുപിടിച്ച‌് ട്വിറ്ററിൽ ലക്ഷ്മിയുടെ പോസ്റ്റിന‌് നേരെയാണ‌് കോൺഗ്രസ‌് പ്രവർത്തകരുടെ സൈബർ ആക്രമണം.കൊല്ലം ബൈപാസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത അതേ ദിവസം തന്നെ തിരുവല്ല ബൈപാസിന്റെ നിർമാണം വൈകുന്നതിന‌് ആന്റോ ആന്റണി എംപിയെ അടക്കം വിമർശിച്ചുകൊണ്ടായിരുന്നു ലക്ഷ്മിയുടെ ട്വിറ്റർ പോസ്റ്റ‌്. "മോഡി മിടുക്കനാണെങ്കിൽ , തിരുവല്ല ബൈപാസ് പൂർത്തിയാക്കി നമുക്ക് കാണിച്ചു തരട്ടെ', ഇതായിരുന്നു ലക്ഷ്മിയുടെ പോസ്റ്റ‌്. പത്തനംതിട്ടയിലെ കോൺഗ്രസ് എംപി ആന്റോ ആന്റണി, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരെ ടാഗ‌് ചെയ്തുകൊണ്ട‌് "ബൈപ്പാസ‌് നിർമാണം കോൺഗ്രസാണ‌് പൂർത്തീകരിക്കാൻ പോകുന്നത‌്' എന്ന മറുപടിയുമായി മാത്യുവെന്ന കോൺഗ്രസ‌് പ്രവർത്തകനാണ‌് ആദ്യം പ്രതികരണവുമായി എത്തിയത‌്.
തുടർന്ന‌് മറുപടിയുമായി എത്തിയ ലക്ഷ്മി "ആന്റോ ആന്റണിക്ക‌് തിരുവല്ല എന്നൊരു സ്ഥലം ഉണ്ടെന്ന‌് അറിയാമെന്ന‌് തോന്നുന്നില്ല, വോട്ട‌് ചോദിക്കാൻ വന്നതാണ‌് പിന്നീട‌് ഇങ്ങോട്ടൊന്നും കണ്ടിട്ടില്ല' എന്ന പോസ്റ്റ‌് വന്നതോടെയാണ‌് ആക്രമണവുമായി കോൺഗ്രസ‌് പ്രവർത്തകർ രംഗത്തുവന്നത‌്.പിന്നാലെ നിരവധി പ്രവർത്തകർ വന്നതോടെ ആന്റോ ആന്റണിയും പ്രതികരവുമായി എത്തി. "ഇതൊക്കെ കാണുന്നുമുണ്ട് കേൾക്കുന്നുമുണ്ട്. തിരുവല്ലയിൽ ഒട്ടേറെ പരിപാടികളിൽ പങ്കെടുക്കുന്നതാണ്, ഇതുവരെ നിങ്ങളെ കാണുവാൻ ഒരു അവസരം ഉണ്ടായിട്ടില്ല. ഇന്ന് വൈകീട്ട് വീണ്ടും വരുന്നുണ്ട് നിങ്ങളുടെ നമ്പർ തരുകയാണെങ്കിൽ വിളിച്ച് അറിയിക്കുന്നതായിരിക്കും'. എന്ന‌് ലക്ഷ്മിക്ക‌് മറുപടി നൽകിയെങ്കിലും തുടരെ തുടരെയുള്ള ലക്ഷ്മിയുടെ ചോദ്യങ്ങൾക്ക‌് മറുപടി നൽകാൻ കഴിയാതായതോടെയാണ‌് കോൺഗ്രസ‌് പ്രവർത്തകർ ആക്രമണം തുടങ്ങിയത‌്.
https://www.facebook.com/Malayalivartha
























