ഉമ്മൻചാണ്ടി ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് യോജിപ്പില്ല; എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മൻ ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തോട് യോജിപ്പില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്ത്

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മൻ ചാണ്ടി ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തോട് യോജിപ്പില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്ത്. മത്സരിക്കുന്നതിനോട് എം എൽ എ മാർക്കും താൽപര്യമില്ലെന്ന് മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു . ഉമ്മൻ ചാണ്ടി നിയമസഭയിൽ തുടരുന്നതാണ് നല്ലതെന്നും മുരളീധരൻ വ്യക്തമാക്കി. നിയമസഭയിൽ എംഎൽഎമാർക്ക് ശക്തിപകരാൻ ഉമ്മൻചാണ്ടി ഉണ്ടാകുന്നതാണ് നല്ലതെന്നാണ് പൊതുവായ അഭിപ്രായം. ലോക്സഭാ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം ഉമ്മൻചാണ്ടിയും ഹൈക്കമാന്റും എടുക്കട്ടെ എന്നും കെ മുരളീധരൻ കൂട്ടിച്ചേര്‍ത്തു.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെടുന്നതിൽ തെറ്റൊന്നും ഇല്ലെന്നും കെ മുരളീധരൻ പറഞ്ഞു. മുൻ കാലങ്ങളിൽ 3 സീറ്റ് നൽകിയിരുന്നു. കേരള കോൺഗ്രസിനും കൂടുതൽ സീറ്റ് മുൻകാലങ്ങളിൽ നൽകിയിരുന്നു. പക്ഷെ ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ കോൺഗ്രസിന് കൂടുതൽ സീറ്റുകളിൽ ജയിക്കേണ്ടതുണ്ടെന്നും കെ മുരളീധരൻ ഓമ്മിപ്പിച്ചു. സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് സിറ്റിംഗ് എംപിമാരെ പരിഗണിച്ചേക്കും. സിറ്റിംഗ് എംഎൽഎമാർ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്.സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട പരസ്യ പ്രസ്താവനകൾ പാടില്ലെന്ന് കെ പി സി സി നിർദ്ദേശമുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.
എന്നാൽ ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്നത് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ പൊതുഅഭിപ്രായമാണ്. ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടത് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മുന്‍ അധ്യക്ഷന്‍ വി.എം സുധീരനുമാണ്. ഇതോടെ ഉമ്മന്‍ ചാണ്ടി കോട്ടയത്തോ ഇടുക്കിയിലോ സ്ഥാനാര്‍ഥിയാകുമെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് നേതാക്കള്‍ക്കിടയില്‍ നടക്കുന്നത്. ഇതില്‍ കോട്ടയത്താണ് സ്ഥാനാര്‍ഥിയാകുന്നതെങ്കില്‍ കേരള കോണ്‍ഗ്രസിന്റെ അവകാശവാദം ദുര്‍ബലമാകുമെന്നും ഇവര്‍ വിലയിരുത്തുന്നു. എന്നാല്‍ അപ്പോഴും മത്സരത്തിനില്ലെന്ന നിലപാട് പരസ്യമായി ആവര്‍ത്തിക്കുക മാത്രമാണ് ഉമ്മന്‍ ചാണ്ടി ചെയ്തത്.
അതേസമയം സുരക്ഷിത മണ്ഡലം ലഭിച്ചാല്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്ന സൂചനയാണ് എ ഗ്രൂപ്പിലെ അദ്ദേഹത്തിന്റെ വിശ്വസ്തര്‍ ഇപ്പോള്‍ നല്‍കുന്നത്. കോട്ടയത്ത് മത്സരിച്ചാല്‍ ഉമ്മന്‍ ചാണ്ടിക്കു വേണ്ടി കേരള കോണ്‍ഗ്രസ് രംഗത്തിറങ്ങുന്നത് സ്വന്തം പാര്‍ട്ടിയിലെ തന്നെ വോട്ട് നഷ്ടമാക്കുമെന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തല്‍. കൂടാതെ ജില്ലയിലെ ഐ ഗ്രൂപ്പ് നേതാക്കള്‍ പാലംവലിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ജയം ഉറപ്പാണെങ്കിലും തിളക്കം കുറയുമെന്ന അഭിപ്രായമാണ് ഗ്രൂപ്പ് നേതാക്കള്‍ക്കുള്ളത്. ഇടുക്കിയിലെ സ്ഥിതിയും വ്യത്യസ്തമല്ല. നിലവില്‍ മണ്ഡലത്തിലെ പാര്‍ട്ടി സംവിധാനങ്ങളൊക്കെ നിര്‍ജീവമാണ്. ഇതോടെയാണ് ഏറെ സുരക്ഷിതമായ വയനാട്ടില്‍ ഉമ്മന്‍ ചാണ്ടിയെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കങ്ങള്‍ സജീവമായത്.
എന്നാല്‍ സുരക്ഷിത മണ്ഡലമായതുകൊണ്ടു തന്നെ വയനാട്ടില്‍ സ്ഥാനാര്‍ഥി മോഹികളുടെ എണ്ണത്തിലും കുറവില്ല. ഇതിനു തടയിടാനാണ് ഉമ്മന്‍ ചാണ്ടിക്കു വേണ്ടി മുസ്ലീം ലീഗും അവകാശവാദവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. വയനാട്ടില്‍ അവകാശവാദം ഉന്നയിക്കുന്നതിലൂടെ ഉമ്മന്‍ ചാണ്ടിക്ക് സീറ്റുറപ്പിക്കുകയെന്ന തന്ത്രമാണ് ലീഗ് പയറ്റുന്നത്. വയനാട്ടിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ നാലെണ്ണവും ഇടതുമുന്നണിക്കൊപ്പമാണെങ്കിലും മുസ്ലീംലീഗിനും കോണ്‍ഗ്രസിനും നിര്‍ണായക സ്വാധീനമാണുള്ളത്. അതുകൊണ്ടു തന്നെയാണ് ഈ ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് സുരക്ഷിതമാകുന്നതും.
പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാമെന്ന അഭിപ്രായവുമായി ഷാനവാസിന്റെ മകള്‍ അമീന ഉള്‍പ്പെടെ മറ്റ് കോണ്‍ഗ്രസ് നേതാക്കളും മണ്ഡലത്തില്‍ നോട്ടമിടുമ്പോള്‍ ഉമ്മന്‍ ചാണ്ടിയെ രംഗത്തിറക്കി പ്രശ്‌നം പരിഹരിക്കാമെന്ന കണക്ക് കൂട്ടലിലാണ് എ ഗ്രൂപ്പ് നേതൃത്വം.
https://www.facebook.com/Malayalivartha





















