കെഎസ്ആര്‍ടിസി കയ്യടക്കി യൂണിയനുകൾ; തച്ചങ്കരിയുടെ പടിയിറക്കത്തിന് പിന്നാലെ കെഎസ്ആര്‍ടിസിയിൽ വീണ്ടും കാര്യങ്ങൾ യൂണിയനുകളുടെ നിയന്ത്രണത്തിൽ; ജോലിക്ക് എത്തിയ ഡ്രൈവർ കം കണ്ടക്ടറെ ഇറക്കി വിട്ടു

തച്ചങ്കരിയുടെ പടിയിറക്കത്തിന് പിന്നാലെ കെഎസ്ആര്‍ടിസിയിൽ വീണ്ടും കാര്യങ്ങൾ യൂണിയനുകളുടെ നിയന്ത്രണത്തിൽ. ടോമിന്‍ തച്ചങ്കരിയുടെ പരിഷ്കാരങ്ങൾ യൂണിയനുകൾ ഇടപെട്ട് മാറ്റി. ഡ്രൈവർ കം കണ്ടക്ടർ രീതി വേണ്ടെന്ന് യൂണിയനുകൾ വ്യക്തമാക്കി.ഇന്ന് രാവിലെ ജോലിക്കെത്തിയ ഡ്രൈവർ കം കണ്ടക്ടറെ തമ്പാനൂർ സ്റ്റാൻഡിൽ നിന്ന് ഇറക്കിവിട്ടു. അധിക ഡ്യൂട്ടി ചെയ്യാൻ കഴിയില്ലെന്നും യൂണിയനുകൾ വിശദമാക്കി. അപകടങ്ങള്‍ കുറയാന്‍ ഈ രീതി ഉപകരിക്കുമെന്ന വിലയിരുത്തലിന് പിന്നാലെയായിരുന്നു ഡ്രൈവർ കം കണ്ടക്ടറ്‍ രീതി കെ എസ് ആര്‍ ടിസിയില്‍ കൊണ്ടുവന്നത്.
തച്ചങ്കരിയുടെ പടിയിറക്കത്തിന് പിന്നാലെ കെഎസ്ആര്‍ടിസിയിൽ വീണ്ടും കാര്യങ്ങൾ യൂണിയനുകളുടെ നിയന്ത്രണത്തിൽ ആകുകയാണ്. മാര്‍ക്കറ്റ് ഫെഡ്, കേരള ബുക്ക്സ് ആന്റ് പബ്ളിഷിംഗ് സൊസൈറ്റി, കണ്‍സ്യൂമര്‍ ഫെഡ് തുടങ്ങി നഷ്ടത്തിലായിരുന്ന സ്ഥാപനങ്ങളെ ലാഭത്തിലാക്കിയ പ്രവര്‍ത്തന മികവോടെയാണ് തച്ചങ്കരി കെഎസ്ആർടിസിയുടെ തലപ്പത്ത് എത്തിയത്. സ്ഥാപനത്തെ ലാഭത്തിലാക്കാന്‍ അദ്ദേഹം പല പരിഷ്കരണ നടപടികളും നടപ്പാക്കി. തച്ചങ്കരി കൊണ്ടുവന്ന പരിഷ്‌കാരങ്ങളും പദ്ധതികളുമാണ് സാമ്പത്തിക ബാധ്യതയില്‍ മുങ്ങിക്കിടന്ന കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനെ രക്ഷപ്പെടുത്തിയെടുക്കാന്‍ സഹായകമായതെന്നത് ചർച്ച വിഷയമാണ്. കെഎസ്ആര്‍ടിസിക്ക് സ്വന്തം വരുമാനത്തില്‍ നിന്നും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത്തരത്തിലേക്ക് കോര്‍പ്പറേഷനെ എത്തിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വരുമാന വര്‍ദ്ധനവിന് വേണ്ടി കൈക്കൊണ്ട നടപടികളാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ സര്‍ക്കാരിന്റെ ഇടപെടലുകളോ നടപടികളോ അല്ല, പ്രധാനമായും ശബരിമല സീസണില്‍ കിട്ടിയ അധികവരുമാനവും, കോര്‍പ്പറേഷനുള്ളില്‍ നടത്തിയ ചെലവ് ചുരുക്കലും മറ്റു പരിഷ്‌കാരങ്ങളുമാണ് കെഎസ്ആര്‍ടിസിയെ സ്വയംപര്യാപ്തതയിലേക്ക് എത്തിച്ചതെന്നാണ് മറുവാദം.
ജോലി ചെയ്യാത്തവര്‍ക്ക് ശമ്പളമില്ല, ദീര്‍ഘാവധി എടുത്ത് മറ്റു ജോലികള്‍ക്കും വിദേശത്തും മറ്റുമൊക്കെ പോയവരെ പിരിച്ചുവിടും, അപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ സിംഗിള്‍ ഡ്യൂട്ടി, ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍ ലൈസന്‍സ്, ഷെഡ്യൂളുകള്‍ കൃത്യമായി പാലിക്കുക, എല്ലാ റൂട്ടുകളിലും ബസ് ഓടുന്നത് നിര്‍ബന്ധമാക്കുക തുടങ്ങി തച്ചങ്കരിയുടെ ഇടപെടലുകള്‍ ഒരുപരിധിവരെ കെഎസ്ആർടിസിക്ക് ഗുണം ചെയ്‌തെന്നാണ് മനസിലാക്കാന്‍ സാധിക്കുക. എന്നാല്‍ എംപാനല്‍ ജീവനക്കാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടത് തച്ചങ്കരി മന:പൂര്‍വ്വം നിലപാട് എടുത്തതു കൊണ്ടാണെന്നും കോടതിയെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും ഉള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഒപ്പം, ബസുകള്‍ വാടകയ്ക്ക് എടുത്ത് ഓടിക്കുന്നത് കെഎസ്ആര്‍ടിസിയെ ഭാവിയില്‍ വന്‍ കടക്കെണിയില്‍ എത്തിക്കുമെന്നും സ്വന്തമായി വര്‍ക്ഷോപ്പും ജീവനക്കരുമുള്ള കെഎസ്ആര്‍ടിസിയെ നോക്കുകുത്തിയാക്കി സ്വകാര്യമേഖലയെ സഹായിക്കുകയാണ് തച്ചങ്കരി ചെയ്യുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തുനിന്ന് മാറിയത് നാലുപേരെയാണ്. കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തുനിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റി പകരം കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഡി.ഐ.ജി എം.പി ദിനേശിനെ പുതിയ എം.ഡിയായി നിയമിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ അദ്ദേഹം ചുമതലയേല്‍ക്കും. അതേസമയം അദ്ദേഹം വരുന്ന മേയില്‍ സര്‍വീസില്‍ നിന്ന് വിരമിക്കും. ഈ സാഹചര്യത്തിൽ പുതിയ എം.ഡിയെ വീണ്ടും കണ്ടെത്തേണ്ടിവരുകയോ അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കുകയോ ചെയ്യേണ്ടിവരും.
https://www.facebook.com/Malayalivartha
























