മന്നത്ത് പത്മനാഭനെ ഇടത് സർക്കാർ നവോത്ഥാന നായകനാക്കിയത് പൊള്ളത്തരം; ഇടതു സർക്കാരിനുനേരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് മുഖപത്രമായ സര്‍വീസസ് രംഗത്ത്

ഇടതു സർക്കാരിനുനേരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് മുഖപത്രമായ സര്‍വീസസ് രംഗത്ത്. മന്നത്ത് പത്മനാഭനെ നവോത്ഥാനനായകനാക്കി സർക്കാർ ഉയർത്തിക്കാണിക്കുന്നത് പൊള്ളത്തരമാണെന്നും എൻഎസ്എസ്. മന്നത്ത് പത്മനാഭന്‍റെ ജൻമദിനമായ ജനുവരി രണ്ട് യു.ഡി.എഫ് സർക്കാർ പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ്സ് നിയമപ്രകാരമുള്ള അവധി കൂടിയാക്കണമെന്ന സമുദായത്തിന്‍റെ വൈകാരികമായ ആവശ്യത്തെ ഇടതുസർക്കാർ നിരസിക്കുകയാണ് ചെയ്തതെന്നും എൻഎസ്എസ് മുഖപത്രമായ 'സർവീസസ്' വിമർശിക്കുന്നു.
സർക്കാരിൽനിന്നും എൻഎസ്എസ് അനധികൃതമായി ഒന്നും വാങ്ങിയിട്ടില്ല . എന്താണ് അനധികൃതമായി വാങ്ങിയത് എന്ന് ആരോപണമുന്നയിക്കുന്നവർ വ്യക്തമാക്കുന്നതുമില്ല. ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ സ്ഥാപിത താല്പര്യക്കാരാണെന്ന് സര്‍വീസസിന്റെ മുഖപ്രസംഗത്തില്‍ എഴുതിയ ലേഖനത്തില്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ഒരു ശ്രമമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. അർഹതയിൽ കവിഞ്ഞൊന്നും പിടിച്ചുപറ്റാൻ എൻഎസ്എസ് ശ്രമിച്ചിട്ടില്ല. ഒരു സർക്കാരിനോടും ഒന്നും ആവശ്യപ്പെടുകയോ ഒന്നും വാങ്ങുകയോ ചെയ്തില്ല എന്ന വസ്തുത നിലനിൽക്കവെയാണ് എൻഎസ്എസ് അനധികൃതമായി സർക്കാരുകളിൽ നിന്നും നേടിയതായി പലരും പറഞ്ഞു പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള ദൗത്യം ഏറ്റെടുത്ത മത സാമുദായിക സംഘടനകള്‍ക്ക് സര്‍ക്കാര്‍ കുത്തക പാട്ടത്തിനു സ്ഥലം നല്‍കിയിരുന്നു. മറ്റുള്ളവര്‍ക്കൊപ്പം സ്ഥലം പതിച്ചു വാങ്ങുകയാണ് എന്‍ എസ്‌എസും ചെയ്തത്. കോളജുകളില്‍ നിന്നു പ്രീഡിഗ്രി വേര്‍പെടുത്തി ഹയര്‍ സെക്കന്‍ഡറി നടപ്പാക്കിയപ്പോള്‍ നഷ്ടമായ സീറ്റുകള്‍ ഉള്‍പ്പെടുത്തി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിച്ചു തരുമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥ അനുസരിച്ചുള്ള സ്‌കൂളുകള്‍ക്ക് അനുമതി നേടാനാണ് എന്‍എസ്‌എസ് ശ്രമിച്ചത്. അര്‍ഹതയില്‍ കവിഞ്ഞൊന്നും പിടിച്ചുപറ്റാന്‍ അന്നും ഇന്നും എന്‍എസ്‌എസ് ശ്രമിച്ചിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
സാമൂഹികമായി അവഗണിക്കപ്പെട്ട എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയാണ് എന്‍എസ്‌എസ് നിലകൊണ്ടത്. ഇത് ബോധ്യപ്പെട്ടപ്പോഴാണ് യുഡിഎഫ് സര്‍ക്കാര്‍ സംവരണം ഒഴികെയുള്ള ആവശ്യങ്ങള്‍ നടപ്പാക്കിയത്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഇടതു മുന്നണി സര്‍ക്കാരും ചെയ്തുവരുന്നത്. എന്‍എസ്‌എസിന്റെ സമദൂര നിലപാടാണ് ഇതിനു കാരണമെന്നും ലേഖനത്തില്‍ സുകുമാരന്‍ നായര്‍ വിശദീകരിക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ പറക്കുളത്ത് അനുവദിച്ച എയ്ഡഡ് കോളജിന് ഇപ്പോഴത്തെ സര്‍ക്കാരില്‍ നിന്നു പ്രവര്‍ത്തനാനുമതി വാങ്ങാനായി ഹൈക്കോടതിയില്‍ പോകേണ്ടി വന്നതു വിസ്മരിക്കരുതെന്നും ലേഖനത്തില്‍ പറയുന്നു.
ശബരിമല സ്ത്രീപ്രവേശത്തെച്ചൊല്ലി എൻഎസ്എസ് സർക്കാരിനോട് ഇടഞ്ഞതിന് പിന്നാലെയാണ് പുതിയ വിമർശനം. സംസ്ഥാനസർക്കാരിനെ പൂർണമായും തള്ളിപ്പറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചുമാണ് വർഷങ്ങൾക്ക് ശേഷം പെരുന്നയിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താസമ്മേളനം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ഭാഷയിലാണ് സുകുമാരൻ നായർ പ്രതികരിച്ചത്. മുഖ്യമന്ത്രി എന്ന നിലയിലല്ല പിണറായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. പിണറായി വിജയന് ധാർഷ്ട്യമാണ്. തീരുമാനിച്ചതെല്ലാം ചെയ്യുമെന്ന നിലപാടാണ്. ഈ സർക്കാരിൽ നിന്ന് ഒന്നും നേടാനായിട്ടില്ല. വിശ്വാസമാണ് എല്ലാറ്റിലും വലുത്. ആചാരങ്ങൾ സംരക്ഷിക്കണം. അതിനായി എൻഎസ്എസ് വേണ്ടതെല്ലാം ചെയ്യും എന്നും അന്ന് സുകുമാരൻ നായർ പറഞ്ഞു.
എന്നാൽ കണ്ണുരുട്ടി ഭീഷണിപ്പെടുത്തിയാലൊന്നും നിലപാടിൽ നിന്ന് പിന്നോട്ടുപോകില്ലെന്ന് സുകുമാരൻ നായർക്കുള്ള പരോക്ഷ മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























