കേന്ദ്ര സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളെ മോഹൻലാൽ പ്രശംസിച്ചിട്ടുണ്ട്; എന്നാൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല;മോഹന്‍ലാല്‍ മത്സരിക്കാൻ തയ്യാറായാല്‍ ആദ്യം സ്വാഗതം ചെയ്യുന്നത് ബിജെപി

നടൻ മോഹൻലാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായാൽ ആദ്യം സ്വാഗതം ചെയ്യുന്ന പാർട്ടി ബിജെപി ആയിരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കേന്ദ്ര സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളെ മോഹൻലാൽ പ്രശംസിച്ചിട്ടുണ്ട്, എന്നാൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല എന്നും എം ടി രമേശ് പറഞ്ഞു. അതേസമയം കേരളത്തിൽ ബിജെപിക്ക് ജയിക്കാനായി കേന്ദ്ര നേതാക്കളുടെ ആവശ്യമില്ലെന്നും എം ടി രമേശ് തിരുവനന്തപുരത്ത് പറഞ്ഞു.
നേരത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിലേക്ക് ബിജെപി പരിഗണിക്കുന്നത് മോഹൻലാലിനെയെന്ന് നേരത്തെ ഒ രാജഗോപാല്‍ എംഎല്‍എ സ്ഥിരീകരിച്ചിരുന്നു. ‘പൊതുകാര്യങ്ങളില്‍ താൽപര്യമുള്ളയാളാണു മോഹന്‍ലാല്‍. തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാർട്ടി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്തുകാരനായ ലാൽ ഞങ്ങളുടെ റഡാറിലുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടു നേതാക്കൾ ലാലിനെ സമീപിച്ചിരുന്നു. അദ്ദേഹം പാർട്ടി അംഗമല്ല. എങ്കിലും അനുഭാവപൂർണമായ നിലപാടാണുള്ളത്. സ്ഥാനാർഥിയാകാൻ ഞങ്ങൾ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്. തീരുമാനമൊന്നും പറഞ്ഞിട്ടില്ല’ എന്നും ഒരു ദേശീയ മാധ്യമത്തോടു രാജഗോപാൽ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രമുഖ ബിജെപി നേതാക്കളുമായി ലാലിനു നല്ല ബന്ധമാണുള്ളത്.
മോഹൻലാലിന്റേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ദൽഹി കൂടിക്കാഴ്ചക്ക് ശേഷമാണ് മോഹൻലാൽ രാഷ്ട്രീയത്തിലേക്ക് എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചുതുടങ്ങിയത്. തന്റെ മാതാപിതാക്കളുടെ പേരിലുളള വിശ്വശാന്തി ട്രസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത് എന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയത്. നേരത്തേ അപേക്ഷിച്ചത് അനുസരിച്ചാണ് തനിക്ക് പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ലഭിച്ചത് എന്ന് അന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. മോദി നേരിട്ട് വന്നാണത്രെ സ്വീകരിച്ചത്. മോഹന്‍ലാല്‍ ജി എന്ന് വിളിച്ച് വിളിച്ച് മോദി മോഹന്‍ലാലിനെ കെട്ടിപ്പിടിക്കുകയും ചെയ്തു. ഇതെല്ലാം മോഹൻലാലിന്റെ രാഷ്ട്രീയ പ്രവേശനമായാണ് പ്രചരിച്ചിരുന്നത്.
പിന്നാലെയാണ് മോഹന്‍ലാലിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത്. പുറത്ത് വിട്ടത് ദേശീയ മാധ്യമമായ ഡെക്കാണ്‍ ഹെരാള്‍ഡും. പിന്നാലെ മറ്റ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വാര്‍ത്ത ഏറ്റെടുത്തു. നടന്‍ എന്നതിലുപരി സാമൂഹ്യ പ്രവര്‍ത്തകനെന്ന നിലയ്ക്ക് ലാലിന്റെ പ്രതിഛായ വര്‍ധിപ്പിച്ച ശേഷമാകും തെരഞ്ഞെടുപ്പിന് ഇറക്കുകയെന്നും വാര്‍ത്ത വന്നു. ട്വിറ്ററില്‍ ലാലിനെ മോദി പിന്തുടരുകയും ചെയ്തിരിക്കുന്നു. പ്രധാനമന്ത്രി ട്വിറ്ററില്‍ പിന്തുടരുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് മോഹന്‍ലാല്‍. നോട്ട് നിരോധനത്തെ പിന്തുണച്ച് കൊണ്ട് മോഹന്‍ലാല്‍ ബ്ലോഗ് എഴുതിയതിന് പിന്നാലെ ലാലിന്റെ സംഘപരിവാര്‍ ചായ്‌വ് വലിയ ചര്‍ച്ചയായി. എന്നാൽ, തന്റെ ആലോചനയിൽപോലും തിരഞ്ഞെടുപ്പു മത്സരമില്ലെന്നാണു മോഹൻലാൽ അടുത്തിടെ വ്യക്തമാക്കിയത്.
സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയവര്‍ പില്‍ക്കാലത്ത് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് സ്വഭാവികമായ കാര്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. പതിവില്‍ നിന്നും വിപരീതമായി പ്രശസ്ത താരങ്ങള്‍ക്ക് ജനപിന്തുണ വര്‍ധിക്കാറുമുണ്ട്. ബോളിവുഡ്, ടോളിവുഡ്, മോളിവുഡ് ഭേദമില്ലാതെ നിരവധി പേര്‍ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. പരിചയപ്പെടുത്തലുകളോ പ്രത്യേക മുഖവുരയോ ഇല്ലാതെ തന്നെ ജനങ്ങളെ ഒപ്പം ചേര്‍ക്കാനും താരങ്ങള്‍ക്ക് കഴിയാറുണ്ട്. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പത്മശ്രീ, ഭരത് ലഫ്റ്റനന്റ് കേണല്‍ , പത്മഭൂഷണ്‍ മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഈ പ്രചാരണങ്ങളെ ശരിവെക്കുന്ന തരത്തിലുള്ള സ്ഥിരീകരണമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
https://www.facebook.com/Malayalivartha
























