ഫെബ്രുവരി 21ന് കലാപം; ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഫെബ്രുവരി 21ന് ഉത്തർപ്രദേശിൽ കലാപം സൃഷ്‌ടിക്കാൻ ബി.ജെ.പി നേതാക്കൾ ലക്ഷ്യമിടുന്നതായി മുന്നറിയിപ്പുമായി ബി.ജെ.പി സഖ്യകക്ഷി നേതാവ്

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഫെബ്രുവരി 21ന് ഉത്തർപ്രദേശിൽ കലാപം സൃഷ്‌ടിക്കാൻ ബി.ജെ.പി നേതാക്കൾ ലക്ഷ്യമിടുന്നതായി ബി.ജെ.പിയുടെ സഖ്യകക്ഷിയായ എസ്.ബി.എസ്.പി നേതാവ് ഓംപ്രകാശ് രാജ്ബർ. ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയിൽ നിന്നും ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ ജാഗ്രതയോടെ ഇരിക്കണമെന്നും ഓംപ്രകാശ് രാജ്ബർ വ്യക്തമാക്കി.
ഫെബ്രുവരി 21 ന് കലാപങ്ങളുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കലാപം നടത്താൻ ശ്രമിക്കുന്നവർ അപകടകാരികളാണെന്നും രാജ്ഭർ കൂട്ടിച്ചേർത്തു. 'ഹിന്ദു മുസ്ലീം മത വിഭാഗങ്ങളുടെ പേരിൽ കലാപങ്ങൾ ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ദയവായി മതത്തിന്റെ പേരിൽ കലാപങ്ങൾ നടത്തരുത്. കലാപം നടന്നാൽ അതിൽ സാധാരണ ജനങ്ങൾ മാത്രമാണ് കൊല്ലപ്പെടുക. കലാപത്തിന് കോപ്പു കൂട്ടുന്ന പാർട്ടി നേതാക്കൾ കലാപത്തിനിരയാകാറില്ലെന്നും' ഒ.പി രാജ്ഭർ പറഞ്ഞു.
വര്‍ഗ്ഗീയവാദങ്ങള്‍ക്കെതിരെ നേരത്തെയും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള നേതാവാണ് രാജ്ഭര്‍. മതത്തിന്‍റെ പേരില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കത്തിക്കണമെന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന നേരത്തെ ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ബി.ജെ.പിയെ രാജ്ഭർ നേരത്തേയും രുക്ഷമായി വിമർശിച്ചിരുന്നു. തങ്ങളുമായ സഖ്യത്തിന് ബി.ജെ.പിക്ക് താൽപര്യമില്ലെങ്കിൽ സഖ്യത്തിൽ നിന്നും പുറത്തു പോകുമെന്നും രാജ്ഭർ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് മറുപടി നൽകാൻ താൻ ബി.ജെ.പി ക്ക് 100 ദിവസം സമയം കൊടുത്തിട്ടുണ്ടെന്നും ഈ സമയത്തിനുള്ളിൽ അതിന് വ്യക്തമായ ഉത്തരം ലഭിച്ചില്ലെങ്കിൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുഹെൽദേവ് ബഹുജൻ സമാജ്‌വാദി പാർട്ടി 80 സീറ്റുകളിലും ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2014 ല്‍ ഉത്തര്‍പ്രദേശില്‍ നേടിയ വലിയ വിജയമായിരുന്നു ലോക്‌സഭയിയില്‍ ബിജെപിയെ തനിച്ച് ഭൂരിപക്ഷത്തിലെത്തിച്ചത്. സംസ്ഥാനത്ത് ആകെയുള്ള 80 സീറ്റില്‍ 72 ഉം ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് രണ്ട് സീറ്റുകള്‍ മാത്രമായിരുന്നു.
കേന്ദ്ര ഭരണം നിലനിര്‍ത്തണമെങ്കില്‍ 2019 ലും ഉത്തര്‍പ്രദേശിലും ബിജെപിക്ക് മികച്ച വിജയം നേടണം. എന്നാല്‍ എസ്പി-ബിഎസ് സഖ്യവും കോണ്‍ഗ്രസും ശക്തമായ വെല്ലുവിളിയാണ് ഇത്തവണ ഉയര്‍ത്തുന്നത്. ഇതിന് പുറമെയാണ് സഖ്യകക്ഷികളും ബിജെപിക്ക് എതിരായി രംഗത്ത് വരുന്നത്.
സഖ്യകക്ഷിയായ അപ്‌നാദളിന്റെ പിന്‍മാറ്റ സൂചനകള്‍ക്ക് പിന്നാലെയാണ് എന്‍ഡിഎയ്ക്ക് മുന്നറിയിപ്പുമായി എസ്ബിഎസ്പിയും രംഗത്തെത്തിയത്. നേരത്തെ വാരണാസിയിലും ഗാസിപൂറിലും നടന്ന നരേന്ദ്ര മോദിയുടെ പരിപാടിയില്‍ നിന്നും എസ്ബിഎസ്പി വിട്ടുനിന്നിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അടുത്തമാസം 24 ന് മുമ്പ് അംഗീകരിച്ചില്ലെങ്കില്‍ യുപിയിലെ 80 സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്നാണ് എസ്ബിഎസ്പിയുടെ നിലപാട്. ഒബിസി ക്വട്ടയില്‍ 27 ശതമാനം സംവരണം നടപ്പാക്കണമെന്നാണ് എസ്ബിഎസ്പി മുന്നോട്ടു വെക്കുന്ന ആവശ്യം. ഇത് അംഗീകരിച്ചാല്‍ മാത്രമെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം ഉണ്ടാവുകയുള്ളു എന്നും രാജ്ഭര്‍ വ്യക്തമാക്കുന്നു.
ഒബിസി ക്വാട്ടയില്‍ 27 ശതമാനം സംവരണമെന്ന് ആവശ്യം നടപ്പിലാക്കാന്‍ 100 ദിവസത്തെ സമയമായിരുന്നു എസ്ബിഎസ്പി അധ്യക്ഷനും പിന്നോക്കക്ഷേമ വകുപ്പ് മന്ത്രിയുമായ ഒം പ്രകാശ് രാജ്ഭര്‍ ബിജെപിക്ക് നല്‍ക്കിയിരുന്നത്. മുന്നണിയിലെ ചെറുപാര്‍ട്ടികളോട് ബിജെപി നിഷേധാത്മകമായ നിലപാടാണ് തുടരുന്നത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ കൂടെ വേണോ എന്ന് ബിജെപിക്ക് തിരുമാനിക്കാം,സഖ്യം തുടരണമെന്ന നിര്‍ബന്ധം തങ്ങള്‍ക്കില്ലെന്നും രാജ്ഭര്‍ കൂട്ടിചേര്‍ത്തു.
https://www.facebook.com/Malayalivartha
























