കര്‍ണന്‍ ടെസ്റ്റ് ട്യൂബ് ശിശുവാണെന്നും പശു ഓക്‌സിജന്‍ പുറത്തുവിടുന്നു തുടങ്ങിയ മണ്ടത്തരങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു; മാന്ത്രിക ഏലസിന്റെയും ബാധ ഒഴിപ്പിക്കലിന്റെയും പിന്നാലെ പായുകയാണ് സാക്ഷര കേരളം; മ്യുഖ്യമന്ത്രി പിണറായി വിജയൻ

സാക്ഷര കേരളം മാന്ത്രിക ഏലസിന്റെയും ബാധ ഒഴിപ്പിക്കലിന്റെയും പിന്നാലെ പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെതിരെ ബോധവത്ക്കരണം ശക്തമാക്കണമെന്നും കേരളത്തിന്റെ കരുത്തായിരുന്ന ശാസ്ത്രബോധവും യുക്തിചിന്തയും കൈമോശം വന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് 31-ാമത് സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.
ഐതിഹ്യങ്ങളെയും പുരാണകഥാപാത്രങ്ങളെയും ശാസ്ത്രവുമായി കൂട്ടിക്കലര്‍ത്താനുള്ള ശ്രമം ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നുപോലും ഉണ്ടാവുകയാണ്. രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാപാത്രങ്ങള്‍ക്കും സംഭവങ്ങള്‍ക്കും ശാസ്ത്രീയ തെളിവുണ്ടെന്ന് പ്രചരിപ്പിച്ച് രാജ്യത്തിന്റെ പാരമ്പര്യം ഉറപ്പിക്കാനാണ് അക്കാദമിക് മേഖലയിലുള്ളവര്‍ മത്സരിക്കുന്നത്. കര്‍ണന്‍ ടെസ്റ്റ് ട്യൂബ് ശിശുവാണെന്നും പശു ഓക്‌സിജന്‍ പുറത്തുവിടുന്നു തുടങ്ങിയ മണ്ടത്തരങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും വളര്‍ന്നുവരുന്ന തലമുറയുടെ ശാസ്ത്രബോധത്തെ യുക്തിരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ ഇത് ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നു. വികസനസൂചികകളില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുകളിലെത്തിയത് യുക്തിചിന്തയും ശാസ്ത്രബോധവും മുറുകെ പിടിച്ചതുകൊണ്ടാണ്. എന്നാല്‍ ഇവിടെയും ഇപ്പോള്‍ ശാസ്ത്രത്തെ ഐതിഹ്യവുമായി ബന്ധപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. തെളിവ് ആവശ്യപ്പെടാനുള്ള വ്യഗ്രതയാണ് കേരളത്തിന്റെ പ്രത്യേകതയായി കണ്ടിരുന്നത്. നമ്മുടെ പ്രത്യേകതകളായിരുന്ന അന്ധമായി വിശ്വസിക്കാനുള്ള വിസമ്മതം, പരീക്ഷണ വ്യഗ്രത തുടങ്ങിയവയെല്ലാം കൈമോശംവന്നുകൊണ്ടിരിക്കുകയാണ്. അക്ഷയത്രീതീയ, ബാധ ഒഴിപ്പിക്കല്‍, കമ്പ്യൂട്ടര്‍ ജാതകം, ഓജ ബോര്‍ഡ് തുടങ്ങിയവ കേരളത്തിലും വ്യാപകമായിവരുന്നു. ഇതിനെതിരെ ബോധവത്കരണം നടത്തിയേ മതിയാകുവെന്നും കൊല്ലത്ത് 31-ാമത് സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ശാസ്‌ത്രബോധവും യുക്തിബോധവുമില്ലാത്ത തലമുറയെ വാർത്തെടുക്കാനാണ‌് വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണത്തിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വിദ്യാഭ്യാസത്തെ തകർക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ എ കെ ജി ഹാളിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സംരക്ഷണ കൺവൻഷൻ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടന അനുശാസിക്കുന്ന മതനിരപേക്ഷതയും ജനാധിപത്യവും ഇല്ലാതാക്കുകയാണ‌് ആർഎസ‌്എസ‌് ലക്ഷ്യം. വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിച്ചാൽ ലക്ഷ്യംനേടുക എളുപ്പമാണെന്നാണ‌് അവർ കണക്കുകൂട്ടുന്നത‌്. ആർഎസ‌്എസ‌് തയ്യാറാക്കിയ പദ്ധതികളിലൂടെയാണ‌് സർക്കാർ വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണം നടപ്പാക്കുന്നത‌്. ശാസ‌്ത്രത്തെയും സത്യത്തെയും നിരാകരിക്കുക എന്നതാണ‌് ഇതിന്റെ അടിസ്ഥാനം. പ്രാഥമികവിദ്യാഭ്യാസംമുതൽ ഗവേഷണരംഗംവരെ ഇതിനായി കാവിവൽക്കരിക്കുന്നു. ഇന്ത്യൻ ശാസ‌്ത്ര കോൺഗ്രസിന്റെ പ്രബന്ധങ്ങൾ ഗാന്ധാരിയുടെ പ്രസവം, ഗണപതിയുടെ മുഖം എന്നിവയെക്കുറിച്ചൊക്കെയാണ‌്. ഇവരുടെ ആത്യന്തികമായ ലക്ഷ്യം ശാസ‌്ത്രത്തെ നിരാകരിക്കുന്ന വലതുപക്ഷചിന്തകൾ വിദ്യാർഥികളിൽ കുത്തിവയ‌്ക്കുകയാണ‌്. ഇതിലൂടെ രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും തകർക്കാമെന്നിവർ സ്വപ‌്നം കാണുന്നു. ഇതിനായി കേന്ദ്രം കൂട്ടാളികളാക്കിയത‌് കുത്തകകളെയാണ‌്. ഇതിന്റെ ഭാഗമായി കോർപറേറ്റുകൾക്ക‌് സർവകലാശാലകൾ സ്ഥാപിക്കാൻ അനുമതി നൽകി. വൻ ആനുകൂല്യമാണ‌് ഇവർക്ക‌് നൽകുന്നത‌്.
വരുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പ‌് വളരെ നിർണായകമാണ‌്. അഞ്ചുവർഷം കൂടി മോഡി സർക്കാർ അധികാരത്തിൽവന്നാൽ വിദ്യാഭ്യാസരംഗത്തെ പൂർണമായി തകർക്കും. മൃദുഹിന്ദുത്വവും ഉദാരവൽക്കരണ സാമ്പത്തികനയങ്ങളും പിന്തുടരുന്ന കോൺഗ്രസിന‌് ഭരണം കിട്ടിയാലും അവസ്ഥയ‌്ക്ക‌് മാറ്റമുണ്ടാകില്ല. ബിജെപിയുടെ നയങ്ങളെ എതിർക്കാനുള്ള പ്രത്യയശാസ‌്ത്രം കോൺഗ്രസിനില്ല. അതിനാൽ കേന്ദ്രത്തിൽ ഒരുബദൽ സർക്കാർ അധികാരത്തിൽ വരേണ്ടത‌് അനിവാര്യമാണ‌്. രാജ്യത്തെയും വിദ്യാഭ്യാസരംഗത്തെയും രക്ഷിക്കാനുള്ള ഈ ചുമതല വിദ്യാർഥിസമൂഹം ഏറ്റെടുക്കണമെന്ന‌് കോടിയേരി ആഹ്വാനംചെയ‌്തു.
https://www.facebook.com/Malayalivartha
























