അപൂര്‍ണവും അവ്യക്തവുമായ സ്ഥിതിവിവരക്കണക്കുകളുടെ മുകളില്‍ കെട്ടിപ്പൊക്കിയ തല കീഴായ ഒരു പിരമിഡാണ് ഈ ബജറ്റ്; നരേന്ദ്രമോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ബജറ്റ് തേന്‍ പുരട്ടിയ പാഷാണം മാത്രമാണെന്ന് വിഎസ് അച്യുതാനന്ദന്‍

നരേന്ദ്രമോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ബജറ്റ് തേന്‍ പുരട്ടിയ പാഷാണം മാത്രമാണെന്ന് മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍. കര്‍ഷകര്‍ക്ക് മൂന്ന് ഗഡുക്കളായി ആറായിരം രൂപ നല്‍കുന്നതല്ല, കാര്‍ഷിക ഉല്‍പ്പാദന വ്യവസ്ഥയെ നിലനിര്‍ത്താനുള്ള മാര്‍ഗം. വിവിധ കാരണങ്ങളാല്‍ കൃഷി തകര്‍ച്ചയെ നേരിടുകയും വായ്പ്പയുടെ തിരിച്ചടവ് കര്‍ഷകന് അസാദ്ധ്യമാവുകയും ചെയ്യുമ്പോള്‍ ഇതല്ല, പരിഹാരമാര്‍ഗം. അടുത്ത വിളയ്ക്ക് കൃഷിയിറക്കാന്‍ കര്‍ഷകന് പിന്തുണ നല്‍കുകയാണ് വേണ്ടത് എന്ന് അദ്ദേഹം പ്രതികരിച്ചു.
കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുകയോ, കടത്തിന് മൊറട്ടോറിയം പ്രഖ്യാപിക്കുകയോ ചെയ്താല്‍ മാത്രമേ അവര്‍ക്ക് ഈ വര്‍ഷം വിളയിറക്കാനാവൂ എന്നതാണ് യാഥാര്‍ത്ഥ്യം. അപ്രകാരം പുതിയ കടം സ്വീകരിച്ച് അടുത്ത വിള ഇറക്കാന്‍ അവസരമൊരുക്കുകയുമാണ് വേണ്ടത്. അതോടൊപ്പം വിലത്തകര്‍ച്ചയില്‍നിന്ന് കര്‍ഷകരെ സംരക്ഷിക്കാനാവശ്യമായ കുത്തക സംഭരണ നടപടികള്‍ അനിവാര്യമാണ്. അതിനു പകരം, കര്‍ഷകേതര ജനവിഭാഗങ്ങള്‍ക്കിടയില്‍, കര്‍ഷകര്‍ക്കു വേണ്ടി എന്തോ ചെയ്തുകൂട്ടി എന്ന മിഥ്യാ ധാരണ സൃഷ്ടിക്കാനാണ് ബജറ്റിലൂടെ ശ്രമിക്കുന്നത്. ഈ വാഗ്ദാനത്തിന്റെ പൊള്ളത്തരം കര്‍ഷകജനത സ്വന്തം അനുഭവത്തിലൂടെ തിരിച്ചറിയും എന്നെങ്കിലും മോദി സര്‍ക്കാര്‍ മനസ്സിലാക്കേണ്ടതായിരുന്നു. നമ്മുടെ കൈത്തൊഴിലുകളെയും പരമ്പരാഗത വ്യവസായങ്ങളെയും ബജറ്റ് അവഗണിക്കുകയാണ്. തൊഴില്‍ ലഭ്യത ഉറപ്പുവരുത്താനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റിലില്ല. പ്രതിരോധ വ്യവസായങ്ങള്‍ക്കല്ല, റഫേല്‍ മോഡല്‍ ‘പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്’ സഹായകമായ നടപടികളാണ് ഈ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. പ്രതിരോധ മേഖലക്ക് വകയിരുത്തുന്ന തുകയത്രയും വിദേശ രാജ്യങ്ങളില്‍നിന്ന് ആയുധം വാങ്ങാനുള്ള കരാറുകളായി പുകഞ്ഞ് തീരുകയാണ്. അപൂര്‍ണവും അവ്യക്തവുമായ സ്ഥിതിവിവരക്കണക്കുകളുടെ മുകളില്‍ കെട്ടിപ്പൊക്കിയ തല കീഴായ ഒരു പിരമിഡാണ് ഈ ബജറ്റ്. കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് നാട്ടില്‍ വിതരണം ചെയ്യുന്നതു മുതല്‍ മേക്ക് ഇന്‍ ഇന്ത്യ വരെ പറഞ്ഞതെല്ലാം പുതിയ പ്രഖ്യാപനങ്ങളിലൂടെ മൂടിവെക്കാമെന്ന വ്യാമോഹം ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും വിഎസ് പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് വർഷത്തിൽ കർഷർക്കായി 75,000 കോടി രൂപയുടെ പദ്ധതിയാണ് ബഡ്‌ജറ്റിന്റെ പ്രധാന നിർദ്ദേശങ്ങളിലൊന്ന്. പ്രതിവര്‍ഷം 6000 കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണ് പിയൂഷ് ഗോയല്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. രാജ്യവ്യാപകമായി 12 കോടി ചെറുകിട കാര്‍ഷിക കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. എന്നാല്‍ കാര്‍ഷിക കടം എഴുതി തള്ളുന്നതിനെ കുറിച്ച് പ്രഖ്യാപനങ്ങളൊന്നും ഇല്ല. ഇതാദ്യമായി പ്രതിരോധ മന്ത്രാലയത്തിന് മൂന്ന് ലക്ഷം കോടി രൂപയാണ് നീക്കിവെച്ചത്. ഭാവിയെ മുന്‍ നിര്‍ത്തി വിഷന്‍ 2030 പ്രഖ്യാപിച്ചു.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മധ്യവര്‍ഗ്ഗത്തെ ലക്ഷ്യമിട്ട് വന്‍ പ്രഖ്യാപനങ്ങളുമായി മോദി സര്‍ക്കാര്‍ രംഗത്ത്. വ്യക്തികള്‍ക്ക് ആദായനികുതി നല്‍കേണ്ട പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയതായി ഇടക്കാല ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി പീയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു. ഇതോടെ വര്‍ഷത്തില്‍ ആകെ വരുമാനം അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവര്‍ മാത്രം ഇനി ആദായനികുതി നല്‍കിയാല്‍ മതിയാവും. മൂന്ന് കോടിയോളം മധ്യവര്‍ഗ്ഗക്കാര്‍ ഇതോടെ നികുതി ഭാരത്തില്‍ നിന്നും ഒഴിവാകും.
പ്രതിപക്ഷത്തിന്റെ ശക്തമായ ബഹളത്തിനിടെയാണ് മന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ചു തുടങ്ങിയത്. ഇടക്കാല ബജറ്റിന് പകരം വോട്ട് ഓണ്‍ അക്കൗണ്ടായി അവതരിപ്പിക്കണമെന്നും ബജറ്റ് ചോര്‍ന്നുവെന്നും ആരോപിച്ചാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. ചോര്‍ന്ന ബജറ്റിന്റെ ഭാഗം കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളാണ് ആദ്യഘട്ടത്തില്‍ അവതരിപ്പിച്ചത്. 2022ല്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് ഗോയല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. അന്ന് എല്ലാവര്‍ക്കും വീടും, കക്കൂസും, വൈദ്യുതിയും ലഭ്യമാകുമെന്നും ഗോയല്‍ അവകാശപ്പെട്ടു.
മധ്യപ്രദേശിലും രാജസ്ഥാനിലും നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി കിട്ടിയത് കർഷകരോക്ഷം കാരണമാണെന്ന വിലയിരുത്തലിൽ കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകുന്ന പ്രഖ്യാപനങ്ങൾ ഇടക്കാല ബജറ്റിൽ ഉണ്ടാകുമെന്ന് നേരത്തേ സൂചനകൾ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























