പൊലീസിന്‍റെ കൂട്ട തരംതാഴ്ത്തൽ പട്ടികയിൽ തെറ്റ്; സര്‍ക്കാര്‍ തരംതാഴ്ത്തിയ 11 ഡിവൈഎസ്പിമാരും ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം

സര്‍ക്കാര്‍ തരംതാഴ്ത്തിയ 11 ഡിവൈഎസ്പിമാരും ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം. അച്ചടക്ക നടപടി നേരിടുന്ന സംസ്ഥാനത്തെ 11 ഡിവൈഎസ്പിമാരെ സിഐമാരാക്കി തരംതാഴ്ത്തി സർക്കാർ ഇറക്കിയ ഉത്തരവിൽ തെറ്റ് എന്ന് വിലയിരുത്തൽ. തെരഞ്ഞെടുപ്പിന് മുന്നോടിയായി 63 ഡിവൈഎസ്‍പിമാരെയാണ് സർക്കാർ മാറ്റി നിയമിച്ചത്. തരംതാഴ്ത്തിയ ഉദ്യോഗസ്ഥൻ മാറ്റപ്പട്ടികയിലും ഉൾപ്പെട്ടു. തരംതാഴ്ത്തിയ ടി അനിൽകുമാറിനെ ആറ്റിങ്ങൽ ഡിവൈഎസ്‍പിയായാണ് സ്ഥലംമാറ്റിയത്.
കൂട്ട നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് തരംതാഴ്ത്തിയ ഡിവൈഎസ്പിമാരുടെ തീരുമാനം. തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍ നിയന്ത്രണം പോലീസിനുമേല്‍ കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് ആഭ്യന്തരവകുപ്പ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇത്തരത്തിൽ നടപടിയെടുക്കാൻ ആഭ്യന്തരവകുപ്പിനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎസ്‍പിമാർ നിയമനടപടികളിലേക്ക് നീങ്ങുന്നത്.
2014 മുതൽ താൽക്കാലിക പ്രൊമോഷൻ നൽകിയിരുന്ന ഡിവൈഎസ്പിമാരുടെ പട്ടികയാണ് സർക്കാർ പുനപരിശോധിച്ചത്. ഇതിൽ അച്ചടക്ക നടപടി നേരിട്ട 12 പേരെ തരംതാഴ്ത്താൻ ആഭ്യന്തരവകുപ്പ് ശുപാർശ നൽകിയിരുന്നു. ഡിവൈഎസ്പിയായ എം.ആർ മധുബാബു ഇന്നലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേ വാങ്ങിയതിനാൽ പട്ടികയിൽ നിന്ന് ഒഴിവായി.
ഇന്നലെ അർദ്ധരാത്രിയോടെ ബാക്കി 11 പേരെ തരംതാഴ്ത്തി സർക്കാർ ഉത്തരവിറക്കുകയായിരുന്നു. അച്ചടക്ക നടപടി സ്ഥാനക്കയറ്റത്തിന് തടസ്സമല്ലെന്ന പൊലീസ്ആക്ടിലെ സുപ്രധാന വകുപ്പ് സർക്കാർ രണ്ടാഴ്ച മുമ്പ് റദ്ദാക്കിയിരുന്നു. ഇതിന് ശേഷമാണ് ഡിവൈഎസ്പിമാരുടെ പട്ടിക പുനഃപരിശോധിച്ച് ഉത്തരവിറക്കിയത്. അതേസമയം, തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊലീസ് സേനയിലെ അഴിച്ചുപണികളും തുടങ്ങി. 63 ഡിവൈഎസ്പിമാരെയും 11 അഡിഷണൽ എസ്പിമാരെയും സ്ഥലംമാറ്റി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ തരംതാഴ്ത്താന്‍ ശുപാര്‍ശ ലഭിക്കുന്നത്. വകുപ്പ് തല നടപടി നേരിട്ടവര്‍ക്കും നിരവധി ആരോപണ വിധേയര്‍ക്കും ഇതുവരെ സ്ഥാനകയറ്റം ലഭിച്ചിരുന്നു.
ഇതിന് മുമ്പും വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. വരാപ്പുഴ ശ്രീജിത്തിന്റെ കൊലപാതകത്തിന് ശേഷം ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുത്തിരുന്നു. എന്നാല്‍ പിന്നീട് അത് റദ്ദാക്കുകയും ചെയ്തു. പതിനൊന്ന് ഡി വൈ എസ് പിമാരെ തരംതാഴ്ത്തിയതില്‍ നാലോ അഞ്ചോ കേസ് മാത്രമാണ് സത്യസന്ധമെന്നാണ് ഞാന്‍ മനസിലാക്കുന്നത്. പോലീസിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ ലിസ്റ്റ് എടുത്തപ്പോള്‍ ആദ്യം ആയിരത്തിന് മുകളില്‍ പേരുണ്ടായിരുന്നു. പിന്നീട് അത് എഴുന്നൂറോളവും അതിന് ശേഷം അഞ്ഞൂറോളവുമായി. പിന്നീട് 59 ആയതായും കണ്ടിരുന്നു. ഇപ്പോള്‍ അത് പതിനൊന്ന് പേര്‍ക്കെതിരായ നടപടിയില്‍ എത്തിനില്‍ക്കുന്നു. ഇതില്‍ പറയുന്ന പല ആളുകളും ആ ലിസ്റ്റില്‍ ഉള്‍പ്പെടേണ്ട ആളുകള്‍ അല്ല.
തെറ്റായ ആളുകള്‍ക്കെതിരെ നടപടിയെടുക്കുന്നതും കുറ്റവാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതും ഒരുപോലെ ഗുരുതരമായ കുറ്റകൃത്യമാണ്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത ആളുകള്‍ ഇപ്പോഴും സേനയില്‍ തുടരുകയും ഉയര്‍ന്ന പദവികള്‍ വഹിക്കുകയും ചെയ്യുമ്പോള്‍ തെറ്റുകാരല്ലാത്തവര്‍ക്കെതിരെ നടപടിയെടുക്കുന്നുവെന്ന സന്ദേശമാണ് ഇത് പോലീസ് സേനയ്ക്ക് നല്‍കുന്നത് എന്നും ആരോപണം ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha
























