ജനാധിപത്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ ഉദ്യോഗസ്ഥര്‍ക്ക് പാടില്ല; ചൈത്ര തേരേസ ജോണ്‍ ഐപിഎസ്സുകാരിലെ പക്വതയില്ലാത്തവരുടെ കൂട്ടത്തില്‍പ്പെടും; ചൈത്രയ്ക്കെതിരെ നടപടിയെടുക്കില്ലെന്നായതോടെ രൂക്ഷ വിമർശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തിയ ശേഷം സിപിഎം നേതാക്കളെല്ലാം ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ തിരിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ചൈത്രയ്ക്ക് നേരെ നടപടി എടുക്കണം എന്ന ആവശ്യം സിപിഎം നേതാക്കള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയിലുണ്ടായ നിരീക്ഷണമുണ്ടായതതിന്റെ പശ്ചാത്തലത്തില്‍ നടപടി ഒന്നും ഉണ്ടാകില്ല എന്ന് സര്‍ക്കാര്‍ തന്നെ അറിയിക്കുകയായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ഇപ്പോള്‍ ചൈത്ര തെരേസ ജോണിനെതിരെ നടത്തിയ പരാമര്‍ശം ചര്‍ച്ചയാവുകയാണ്. മനോരമ ന്യൂസിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ചൈത്രയ്ക്ക് പക്വത ഇല്ല എന്ന് വിമര്‍ശിക്കുകയായിരുന്നു വിജയരാഖവന്‍.
ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ സൂപ്പര്‍ സ്റ്റാറുകള്‍ ആവേണ്ടെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ മനോരമന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറയുകയായിരുന്നു. ചൈത്ര തേരേസ ജോണ്‍ ഐപിഎസ്സുകാരിലെ പക്വതയില്ലാത്തവരുടെ കൂട്ടത്തില്‍പ്പെടുമെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു. ജനാധിപത്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ ഉദ്യോഗസ്ഥര്‍ക്ക് പാടില്ലെന്നും. ഐപിഎസ്സുകാര്‍ക്ക് എന്തുമാകാമെന്ന് കരുതുന്നത് തെറ്റാണെന്നും വിജയരാഘവന്‍ വിമര്‍ശനം ഉന്നയിച്ചു.
അതേസമയം ചൈത്രയ്ക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നതു തടയണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍നിന്നു പിന്‍വലിക്കുകയായിരുന്നു. കോടതി നിലപാട് അനുകൂലമല്ലെന്നു കണ്ടാണു കൊച്ചിയിലെ 'പബ്ലിക് ഐ' നല്‍കിയ ഹര്‍ജിയായിരുന്നു പിന്‍വലിച്ചത്. റെയ്ഡ് നിയമപ്രകാരമാണെന്നു മേലുദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കില്‍ സംസ്ഥാനത്തു നിയമവാഴ്ചയില്ലെന്ന് എങ്ങനെ പറയുമെന്നു കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് ചൈത്രയ്ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാരിനും കഴിയാതായി. ചൈത്രയ്ക്കെതിരെ നടപടി കൂടിയേ തീരുവെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നിലപാട്. സിഐടിയു ജില്ലാ സെക്രട്ടറി വി ശിവന്‍ കുട്ടിയും ഇതിനെ പിന്തുണച്ചിരുന്നു. ഇവരുടെ ആവശ്യം ഇനി സര്‍ക്കാരിന് തള്ളുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളു
ചൈത്രയ്ക്കെതിരെ നടപടി എടുത്താല്‍ അതില്‍ കോടതി ഇടപെടും. അതുകൊണ്ട് തല്‍കാലം ചൈത്രയ്ക്കെതിരെ നടപടി എടുക്കില്ല. എന്നാല്‍ അച്ചടക്ക നടപടിയുടെ പരിധിയില്‍ വരാത്ത വണ്ണം ചൈത്രയെ മൂലയ്ക്കിരുത്തുന്ന നടപടിയാകും സര്‍ക്കാര്‍ കൈക്കൊള്ളുക. ഏതായാലും ചൈത്ര തെറ്റ് ചെയ്തില്ലെന്ന നിഗമനത്തില്‍ എത്താനേ സര്‍ക്കാരിനാകൂ. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണു കേസ് പരിഗണിച്ചത്. ചൈത്രയ്ക്കെതിരെ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നു കോടതി വാദത്തിനിടെ ചോദിച്ചു. നടപടിയുണ്ടാകുമെന്നു പറയുന്ന ഉദ്യോഗസ്ഥ പരാതി നല്‍കിയിട്ടില്ലെന്നും പറഞ്ഞു. റെയ്ഡ് ശരിയായില്ലെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടതായി ഹര്‍ജിഭാഗം ശ്രദ്ധയില്‍പെടുത്തി. മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞതിന് എന്തിനാണു ഹര്‍ജിയെന്നും അദ്ദേഹത്തിനും അഭിപ്രായ സ്വാതന്ത്ര്യമില്ലേ എന്നും കോടതി ചോദിച്ചു.
ചൈത്രയുടെ നടപടിയില്‍ അന്വേഷണത്തിനു രണ്ട് ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നുവെന്ന മാധ്യമവാര്‍ത്ത ഹര്‍ജിഭാഗം ശ്രദ്ധയില്‍പെടുത്തി. റെയ്ഡ് നിയമപ്രകാരമാണോ എന്നു പരിശോധിക്കുന്നതില്‍ തെറ്റുണ്ടോ എന്നു കോടതി ചോദിച്ചു. റെയ്ഡ് നടപടിയില്‍ തെറ്റില്ലെന്നു മേലുദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും മുഖ്യമന്ത്രി മറിച്ചു തീരുമാനമെടുക്കാന്‍ സാധ്യതയുണ്ടെന്നു ഹര്‍ജിഭാഗം ആരോപിച്ചു. റെയ്ഡ് നിയമപ്രകാരമാണെന്നു മേലുദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കില്‍ സംസ്ഥാനത്തു നിയമവാഴ്ചയില്ലെന്ന് എങ്ങനെ പറയുമെന്നു കോടതി പ്രതികരിച്ചു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ഓഫിസില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥയ്ക്കു ക്ലീന്‍ ചിറ്റ് നല്‍കാന്‍ മേലുദ്യോഗസ്ഥര്‍ക്കു സാധിച്ചെങ്കില്‍ നിയമവാഴ്ച ഭദ്രമെന്നല്ലേ അര്‍ഥംമുള്ളു, തെറ്റിദ്ധാരണയുടെ പുറത്താണു ഹര്‍ജി. ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ഹര്‍ജികൊണ്ട് എന്താണു കാര്യമെന്നും കോടതി ചോദിച്ചിരുന്നു. ഇതോടെയാണ് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. എന്നാലും നിയമ വാഴ്ച ഭദ്രമല്ലേയെന്ന ചോദ്യം ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നു. നടപടി എടുക്കരുതെന്ന സൂചനയാണ് ഇതിലൂടെ കോടതി നല്‍കിയത്. ഈ സാഹചര്യത്തിലാണ് ചൈത്രയെ വെറുതെ വിടാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
https://www.facebook.com/Malayalivartha
























