കാസര്‍ഗോട്ട് കൂട്ടയടി... കോണ്‍ഗ്രസിന് വേണ്ടി രാപ്പകല്‍ വെള്ളം കോരിയിട്ടും മാന്യമായ സ്ഥാനം ലഭിച്ചില്ലെന്ന് കരയുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന് നല്ലൊരു സീറ്റ് കിട്ടി; പക്ഷെ രാജ്‌മോഹനെതിരെ കാസര്‍കോട് പ്രതിഷേധം രൂക്ഷം; കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെന്ന് ആക്ഷേപം

കോണ്‍ഗ്രസിന് വേണ്ടി ഇത്രയധികം വെള്ളം കോരിയിട്ടും അര്‍ഹിക്കുന്ന പരിഗണന കിട്ടാത്തയാളാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കെ. കരുണാകരനുമായയുള്ള അടുപ്പം ഉണ്ണിത്താന് വലിയ പ്രതീക്ഷ നല്‍കിയതാണ്. എന്നാല്‍ മകന്‍ കെ. മുരളീധരന്റെ വരവ് ഉണ്ണിത്താന്‍ ചോദ്യം ചെയ്തത് തുടങ്ങിയ കഷ്ടകാലം ഇപ്പോഴും അവസാനിച്ചിട്ടില്ല. ആ കലാപം അവസാനം എത്തിച്ചത് ഉണ്ണിത്താന്റേയും ശരത് ചന്ദ്ര പ്രസാദിന്റേയും മുണ്ടുരിയലിലേക്കാണ്. പിന്നീട് അടി കൊഴുക്കുകയും വടക്കാഞ്ചേരിയിലെ മുരളീധരന്റെ പരാജയത്തിലേക്ക് കലാശിക്കുകയും ചെയ്തു. മുമ്പ്് ഉണ്ണിത്താന് ജയ സാധ്യതയില്ലാത്ത മണ്ഡലം നല്‍കിയെന്ന് ഇന്നലത്തെ ചാനല്‍ ചര്‍ച്ചയിലും ഉണ്ണിത്താന്‍ വിലപിച്ചതാണ്. അതേസമയം ഇത്തവണ പെരിയ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മീകച്ച സീറ്റാണ് ഉണ്ണിത്താന് കിട്ടിയത്. വേണമെങ്കില്‍ ജയിക്കാവുന്ന മണ്ഡലം. എന്നാല്‍ അപ്രതീക്ഷിതമായി കാസര്‍ഗോഡ് അടി തുടങ്ങി.
രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കാസര്‍കോട് ജില്ലയില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഡിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെ പലരും രാജിക്കൊരുങ്ങുകയാണ്. 18 പേര്‍ ഭാരവാഹിത്വം രാജിവയ്ക്കുമെന്ന് ഡിസിസി സെക്രട്ടറി അഡ്വ.ഗോവിന്ദന്‍ വ്യക്തമാക്കി. പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയെന്നാണ് ഉണ്ണിത്താനെതിരെയുള്ള പ്രധാന ആക്ഷേപം.
വി. സുബ്ബയ്യരയും രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രതിഷേധമറിയിച്ചിട്ടുണ്ട്. സുബ്ബരയ്യയുടെ പേരാണ് അവസാനം നിമിഷം വരെ കാസര്‍കോട് ഉയര്‍ന്നിരുന്നത്. എന്നാല്‍ അവസാന നിമിഷം ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥി പട്ടിക വിട്ടപ്പോള്‍ മാത്രമാണ് ഉണ്ണിത്താന്റെ പേര് ഇവിടെ പരിഗണിച്ചിരുന്നതായി പലരും അറിയുന്നത്.
അതേ സമയം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്ത നാല് സീറ്റുകളിലെ തര്‍ക്കം തീര്‍ക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇന്ന് സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനായാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ഇന്ന് നേതാക്കളുമായി ചര്‍ച്ച നടത്തുക. കൂടുതല്‍ പേരുകള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് ഈ നാല് സീറ്റുകളിലും ഇന്നലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല.
കെ.പി.എസി.സി നേതൃയോഗത്തില്‍ നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പലതവണ രംഗത്തെത്തിയിരുന്നു. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലുടലെടുത്ത അതൃപ്തി ഉണ്ണിത്താന്‍ ശക്തമായി രേഖപ്പെടുത്തിയിരുന്നു. പാര്‍ട്ടിയുടെ ഭാരം മൂന്നു പേരും കൂടി ഒറ്റയ്ക്ക് താങ്ങരുത്. അത് പിടലി ഒടിക്കും. തളര്‍ന്നുകിടന്നവരെ പോലും കെപിസിസി പ്രതിനിധികളാക്കിയപ്പോള്‍ പാര്‍ട്ടിക്കുവേണ്ടി വെള്ളം കോരിയ തന്നെ തഴഞ്ഞുവെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
ഉണ്ണിത്താന്‍ മാധ്യമങ്ങളിലൂടെ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ പല നേതാക്കളും ചോദ്യം ചെയ്തിരുന്നു. നാക്കാണ് ഉണ്ണിത്താന്റെ പരാജയത്തിന് പിന്നിലെന്നും നേതാക്കള്‍ ആരോപിക്കുന്നു. ഉണ്ണിത്താനെ കോണ്‍ഗ്രസ് വക്താവാക്കിയത് ശരിയായില്ലെന്ന് മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഹസന്‍ തുറന്നടിക്കുക പോലും ചെയ്തിട്ടുണ്ട്.
പാര്‍ട്ടിയിലെ പടക്കുതിരകളില്ലാതെയാണു കോണ്‍ഗ്രസ് 12 സീറ്റുകളിലേക്കു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍ എന്നിവര്‍ മത്സരരംഗത്തില്ല. വയനാട്ടില്‍ ടി. സിദ്ദിഖിനു വേണ്ടി ഉമ്മന്‍ ചാണ്ടിയും ഷാനിമോള്‍ ഉസ്മാനു വേണ്ടി ഐ ഗ്രൂപ്പും സമ്മര്‍ദം ശക്തമാക്കി. കെ.പി.സി.സി. സെക്രട്ടറി കെ.പി. അബ്ദുള്‍ മജീദും വി.വി. പ്രകാശും വയനാടിനായി രംഗത്തുണ്ട്. വയനാട് ലഭിച്ചില്ലെങ്കില്‍ ഷാനിമോളെ പരിഗണിക്കുന്ന മണ്ഡലങ്ങളെന്ന നിലയിലാണ് ആറ്റിങ്ങലും ആലപ്പുഴയും ആദ്യപട്ടികയില്‍ ഇടംപിടിക്കാതിരുന്നത്. ആറ്റിങ്ങല്‍ ഷാനിമോള്‍ക്കു നല്‍കിയാല്‍ അവിടെ പ്രചാരണമാരംഭിച്ച അടൂര്‍ പ്രകാശിന് ആലപ്പുഴയിലേക്കു മാറേണ്ടിവരും.
എന്തുതന്നെയായാലും ഇരുന്നിരുന്ന് കിട്ടിയ സീറ്റ് നിലനിര്‍ത്താനാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ശ്രമിക്കുന്നത്.
"
https://www.facebook.com/Malayalivartha























