ഓച്ചിറ തട്ടിക്കൊണ്ടുപോകൽ കേസിൽ പ്രതി റോഷൻ മുഹമ്മദിനെതിരെ ലൈംഗിക പീഡനക്കേസ് ചുമത്തി; പെൺകുട്ടി പീഡനത്തിനിരയായത് മുംബയിൽവച്ച്: പോക്സോ കേസിനും പിന്നാലെ ലൈംഗികപീഡനക്കുറ്റം കൂടി ചുമത്തിയത് കേസ് കൂടുതല്‍ ഗൗരവമുള്ളതാകും- പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിൽ

ഓച്ചിറയില്‍ മാതാപിതാക്കളെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ പ്രതി മുഹമ്മദ് റോഷന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. മുംബൈയില്‍ വെച്ചാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി പീഡനത്തിനിരയായതായി വൈദ്യപരിശോധനയിലാണ് തെളിഞ്ഞത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് വൈദ്യ പരിശോധന നടന്നത്. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായതോടെ പ്രതി മുഹമ്മദ് റോഷനെതിരെ പൊലീസ് പീഡനത്തിന് കേസെടുത്തു. പ്രതി റോഷനെയും പെണ്‍കുട്ടിയെയും മുംബൈയിലെ പനവേലില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൊല്ലം ഓച്ചിറയില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തിയിരുന്ന രാജസ്ഥാന്‍ സ്വദേശികളുടെ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെയാണ് റോഷനും സംഘവും തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കളെ മര്‍ദിച്ച് അവശരാക്കിയ ശേഷമാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രതി റോഷന്‍ പെണ്‍കുട്ടിയുമായി ബംഗലൂരുവിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ നിന്ന് റോഷന്‍ ബംഗലൂരുവിലേക്ക് ട്രെയിന്‍ ടിക്കറ്റ് എടുത്തതായാണ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് ബംഗലൂരുവിലേക്കും, അവിടെ നിന്നും രാജസ്ഥാനിലേക്കും അന്വേഷണം വ്യാപിച്ചിരുന്നു.
സംഭവത്തില്‍ റോഷനെ സഹായിച്ച മൂന്നു പ്രതികളെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ എറമാകുളം റെയില്‍വേ സ്‌റ്റേഷന്‍ വരെ റോഷനെയും പെണ്‍കുട്ടിയെയും അനുഗമിച്ചിരുന്നുവെന്ന് പൊലീസിനോട് വെളിപ്പെടുത്തി. പ്രതികള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയ പൊലീസ് റോഷനു വേണ്ടി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
വൈദ്യപരിശോധന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് റോഷനെതിരെ പൊലീസ് ലൈംഗികപീഡനക്കേസ് എടുത്തിരിക്കുന്നത്. നിലവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നതും പോക്സോ വകുപ്പും ചുമത്തി റോഷനെതിരെ കേസെടുത്തിട്ടുണ്ട്. അതിനൊപ്പം ലൈംഗികപീഡനക്കുറ്റം കൂടി ചുമത്തിയാല്‍ കേസ് കൂടുതല്‍ ഗൗരവമുള്ളതാകും.
ഇന്നലെ രാത്രി ഏറെ വൈകിയാണ് പെണ്‍കുട്ടിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയായത്. മുംബൈയില്‍ വച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ് പെണ്‍കുട്ടി ഇപ്പോള്‍ ഉള്ളത്. നിലവില്‍ സാമൂഹികക്ഷേമ വകുപ്പിന്‍റെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിടാനാണ് പൊലീസ് തീരുമാനം. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറല്ലെങ്കില്‍ കുട്ടിയെ സാമൂഹിക നീതി വകുപ്പിന്‍റെ ഹോസ്റ്റലിലേക്ക് മാറ്റും. പെണ്‍കുട്ടിക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തിയായതാണെന്നും ബന്ധുക്കള്‍ ഹാജരാക്കിയ രേഖ വ്യാജമാണെന്നും കാട്ടി റോഷന്‍റെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കാനാണ് ഇവരുടെ തീരുമാനം.
മാര്‍ച്ച് 11 രാത്രി 10നാണ് നാലംഗംസംഘം മാതാപിതാക്കളെ മര്‍ദ്ദിച്ചശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ഇതിന് സഹായിച്ച ഓച്ചിറ പായിക്കുഴി മോഴൂര്‍തറയില്‍ പ്യാരി (19), പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ ഓടിച്ച പായിക്കുഴി കുറ്റിത്തറയില്‍ അനന്തു (20), ചങ്ങന്‍കുളങ്ങര തണ്ടാശ്ശേരില്‍ തെക്കതില്‍ വിപിന്‍ (18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനുപയോഗിച്ച കാര്‍ പ്രതികള്‍ കായംകുളത്ത് ഉപേക്ഷിച്ചത് കണ്ടെത്തിയതിനെ തുര്‍ന്നാണ് പൊലീസ് കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. അവര്‍ നല്‍കിയ സൂചന അനുസരിച്ച് പെണ്‍കുട്ടിയും യുവാവും ബംഗളൂരുവിലേക്ക് പോയി എന്ന സംശയത്തില്‍ ഓച്ചിറ എസ്.എ ശിവകുമാറും സംഘവും അവിടെ എത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇവര്‍ രാജസ്ഥാനിലേക്ക് കടന്നിട്ടുണ്ട് എന്ന സംശയത്തില്‍ മറ്റൊരുസംഘം അവിടെയെത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല. തുടര്‍ന്ന് മുഖ്യ പ്രതിയുടെ സുഹൃത്തിന്റെ ഫോണ്‍കാളുകള്‍ പിന്തുടര്‍ന്ന് പൊലീസ് പനവേലില്‍ എത്തുകയായിരുന്നു. സ്വന്തം ഫോണ്‍ ഉപയോഗിക്കാതിരുന്ന റോഷന്‍ പനവേല്‍ ബസ് സ്‌റ്റാന്റിന് സമീപം കരിമ്ബിന്‍ ജ്യൂസ് സ്‌റ്റാളില്‍ താല്‍ക്കാലിക ജോലി നേടിയിരുന്നു. ഈ സ്ഥാപന ഉടമയുടെ ഫോണില്‍ നിന്നാണ് സൃഹൃത്തിനെ വിളിച്ചത്.
https://www.facebook.com/Malayalivartha
























