ഇളയ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചതിന് അമ്മയുടെ സുഹൃത്ത് ചോദ്യം ചെയ്തത് ഏഴുവയസുകാരനെ; ഉത്തരം കിട്ടാതായതോടെ കുട്ടിയോട് ക്രൂര മര്‍ദ്ദന മുറകള്‍: തടയാനെത്തിയ അമ്മയുടെ മുഖത്ത് അടിച്ചത് കണ്ട് കരഞ്ഞ മൂത്തകുട്ടിയെ നിലത്തിട്ട് പല തവണ തലയില്‍ ചവിട്ടി, അലമാരിക്ക് ഇടയില്‍ വെച്ച് ഞെരിച്ചു, തലയോട്ടി പൊട്ടി ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയിലായ കുട്ടി കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയില്‍

തൊടുപുഴയിൽ ഏഴ് വയസ്സുകാരനെ അതി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയ്ക്കൊപ്പം താമസിച്ച സുഹൃത്ത് കസ്റ്റഡിയില്‍. ക്രൂരമർദ്ദനത്തിനിരയായ ഏഴ് വയസ്സുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. പൊലീസ് കസ്റ്റഡിയിലുള്ള മുപ്പത്തഞ്ചുകാരന്‍റെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും. അമ്മയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തും. പ്രതി കുട്ടിയെ നിലത്തിട്ട് പല തവണ തലയിൽ ചവിട്ടിയെന്നും അലമാരിക്ക് ഇടയില്‍ വെച്ച് ഞെരിക്കുകയും ചെയ്തുവെന്നും കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.
പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസ്സുകാരന്റെ ആരോഗ്യനില മോശമായി തുടരുന്നു. കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആന്തരിക രക്തസ്രാവമുള്ളതിനാല്‍ കുട്ടിയുടെ അവസ്ഥ മോശമായി തന്നെ തുടരുകയാണ്. കുട്ടി വെന്റിലേറ്ററില്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അമ്മയുടേയും ഇളയ കുട്ടിയുടെയും മൊഴി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. അമ്മയുടെ കാമുകന്‍ കുട്ടിയെ നിലത്തിട്ട് പല തവണ ചവിട്ടിയെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി. പൊലീസ് നിരീക്ഷണത്തിലുള്ള ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. നേരത്തേയും ഇയാള്‍ കുഞ്ഞുങ്ങളെ അടിച്ചിട്ടുണ്ടെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച യാണ് കുട്ടിയെ അമ്മയുടെ ഒപ്പം താമസിക്കുന്ന സുഹൃത്ത് ഗുരുതരമായി ആക്രമിച്ചത്. അമ്മയും സുഹൃത്തും പുറത്തുപോയി വന്നപ്പോള്‍ ഇളയ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചിട്ടുണ്ടായിരുന്നു. അതിനെക്കുറിച്ച് ഏഴുവയസ്സുകാരനോട് ഇയാള്‍ ചോദിച്ചു. വ്യക്തമായ ഉത്തരം കിട്ടാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ മൂത്ത കുഞ്ഞിനെ മര്‍ദ്ദിച്ചത്. തടയാന്‍ ശ്രമിച്ച അമ്മയുടെ മുഖത്ത് അടിക്കുകയും ചെയ്തു. ഇത് കണ്ട് പേടിച്ച് കരഞ്ഞ മൂത്തകുട്ടിയെ ഇയാള്‍ നിലത്തിട്ട് പല തവണ തലയില്‍ ചവിട്ടി. ഇളയ കുഞ്ഞിനും മര്‍ദ്ദനമേറ്റു. ഏഴുവയസ്സുകാരന്റെ തലയ്ക്ക് പിന്നില്‍ ആഴത്തില്‍ മുറിവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്.അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടി ഇപ്പോള്‍ വെന്റിലേറ്ററിലാണ്.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയുടെ ഇളയ സഹോദരനെയും (നാല്) മാതാവിന്റെ സുഹൃത്ത് ആക്രമിച്ചതായി പൊലീസ് പറഞ്ഞു. ഈ മര്‍ദനത്തില്‍ കുട്ടിയുടെ പല്ലു തകര്‍ന്നു. കാലുകളില്‍ അടിയേറ്റ പാടുകളുണ്ട്. ഈ കുട്ടിയെ തൊടുപുഴയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ മര്‍ദിക്കാനുള്ള കാരണം എന്തെന്നു വ്യക്തമല്ല. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. രണ്ടാമത്തെ കുട്ടിയില്‍ നിന്ന് മൊഴിയെടുക്കാനാണ് പൊലീസ് ശ്രമം. ഗുരുതരമായ നിലയില്‍ കഴിയുന്ന മൂത്ത കുട്ടിയുടെ മൊഴിയെടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. കുട്ടിയുടെ അമ്മയും അവിടെയാണ്. അതിനാല്‍ അവരെയും ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
ബുധനാഴ്ച വൈകീട്ടൊടെയാണ് തൊടുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഏഴ് വയസുകാരനെ ഗുരുതരാവസ്ഥയില്‍ എത്തിച്ചത്. അസ്വാഭാവികത തോന്നിയ ഡോക്ടര്‍മാര്‍ പൊലീസിനെ വിവരമറിയിച്ചു. തലയ്ക്കാണ് ഗുരുതമായി പരിക്കേറ്റത്. സോഫയില്‍ നിന്ന് വീണാണ് കുട്ടിക്ക് പരിക്കേറ്റതെന്നാണ് അമ്മ പറഞ്ഞതെങ്കിലും മുറിവുകള്‍ അങ്ങനെ ഉണ്ടായതല്ലെന്ന് ലക്ഷണങ്ങളില്‍നിന്ന് ഡോക്ടര്‍മാര്‍ക്ക് വ്യക്തമായി. തുടര്‍ന്ന് കൂടുതല്‍ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് എത്തിയതോടെയാണ് കാര്യങ്ങള്‍ക്ക് വ്യക്തത വന്നത്. രണ്ടാമത്തെ കുട്ടിക്ക് പരിക്കുണ്ടായതാണ് സംശയങ്ങള്‍ക്ക് ഇട നല്‍കിയത്. കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദ് എന്ന യുവാവിനെ തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം കേസെടുക്കുമെന്നും ഡിവൈഎസ്പി കെ.പി.ജോസ് പറഞ്ഞു.
ഏതെങ്കിലും ഭാരമുള്ള വസ്തുകൊണ്ട് കുട്ടിയെ അടിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സഹോദരനില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. കുട്ടിയുടെ മൊഴി പൂര്‍ണ്ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. എന്നാല്‍ ഏഴു വയസുകാരന്റെ പരിക്ക് വിലയിരുത്തുമ്‌ബോള്‍ അതിക്രൂരമായ മര്‍ദ്ദനം നടന്നുവെന്നാണ് നിഗമനം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ഇളയ കുട്ടിയെ താല്‍ക്കാലിക സംരക്ഷണത്തിനു വല്യമ്മയെ ഏല്‍പിച്ചു. യുവതിയുടെ ആദ്യ ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പ് മരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ അടുത്ത ബന്ധുവായ അരുണ്‍ യുവതിക്കും മക്കള്‍ക്കുമൊപ്പം താമസിക്കുകയായിരുന്നു. ഇവര്‍ നിയമ പ്രകാരം വിവാഹിതരല്ലെന്നാണ് സൂചന.
തലയോട്ടിക്ക് ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ ബാലനെ് കാഴ്ചശക്തിയില്ലെന്നും ഡോക്ടര്‍ അറിയിച്ചു. രണ്ടാനച്ഛന്‍ ജ്യേഷ്ഠനെയും തന്നെയും മര്‍ദ്ദിച്ചെന്ന് അനുജന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മൊഴി നല്‍കി. ജ്യേഷ്ഠനെ വടി ഉപയോഗിച്ച് തലയിലും മുഖത്തും കണ്ണിനും അടിച്ച് നിലത്തു വീഴിച്ചെന്നും ചോര വന്നുവെന്നും കുട്ടി പറഞ്ഞു. ചോര തൂത്തുകളഞ്ഞത് താനാണെന്നുമാണ് കുട്ടിയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ അരുണ്‍ ആനന്ദിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75ാം വകുപ്പു പ്രകാരം കേസെടുക്കാന്‍ ആവശ്യപ്പെട്ട് തൊടുപുഴ പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജോസഫ് അഗസ്റ്റിന്‍ പറഞ്ഞു. രണ്ടാനച്ഛന്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്ന് തൊടുപുഴ സിഐ അഭിലാഷ് ടോമി പറഞ്ഞു. കുട്ടിയുടെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്.
തൊടുപുഴ ഉടുമ്ബന്നൂര്‍ സ്വദേശിനിയയായ യുവതിയുടെ മക്കളാണ് ക്രൂരമര്‍ദ്ദനത്തിന് വിധേയരായത്. യുവതിയെ തിരുവനന്തപുരത്താണ് വിവാഹം ചെയ്തിരുന്നത്. ഭര്‍ത്താവ് എഴുമാസം മുന്‍പ് ഹൃദയാഘാതം മൂലം മരിച്ചു. ഇതിനു ശേഷം ഇദ്ദേഹത്തിന്റെ ബന്ധുവായ തിരുവനന്തപുരം സ്വദേശി യുവതിയുമായി ബന്ധം സ്ഥാപിച്ച് തൊടുപുഴയ്ക്ക് സമീപം കുമാരമംഗലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ക്രൂരസ്വഭാവമാണ് ഇയാള്‍ പ്രകടിപ്പിച്ചിരുന്നതെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. യുവതിയെയും ഇയാള്‍ മര്‍ദ്ദിക്കാറുള്ളതായി പറയുന്നു.
രണ്ടാനച്ഛന്റെ സ്വഭാവം സംബന്ധിച്ച് കുട്ടി പഠിച്ചിരുന്ന എല്‍പി സ്‌കൂളില്‍ പറഞ്ഞെന്ന് ആരോപിച്ചായിരുന്നുവത്രെ മര്‍ദ്ദനം. രക്ഷിതാക്കള്‍ തന്നെയാണ് കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം എത്തിച്ചത്. വീണ് പരിക്കേറ്റതെന്നായിരുന്നു ഡോക്ടറോട് പറഞ്ഞത്. എന്നാല്‍, സംശയം തോന്നി ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചു. ഗുരുതര പരിക്കായതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് പരിശോധനയില്‍ കുട്ടിയെ എടുത്തെറിഞ്ഞതാകാമെന്ന സംശയം ഡോക്ടര്‍ പ്രകടിപ്പിച്ചു. വിവരം എറണാകുളത്തെ ചൈല്‍ഡ് ലൈന്‍ അധികൃതരെ ധരിപ്പിച്ചു. അവര്‍ ഇടുക്കി സിഡബ്ല്യുസിക്ക് വിവരം കൈമാറി.
വാടകവീട്ടിന് അയല്‍പക്കത്തെ വീട്ടില്‍ കഴിഞ്ഞ ഇളയകുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അധികൃതര്‍ കണ്ടെത്തി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയനാക്കി. മൂന്നര വയസുകാരന്റെ താടിഭാഗത്തും പല്ലിനും പരിക്കുണ്ട്. ഈ കുട്ടിയെ വെള്ളിയാഴ്ച ഹാജരാക്കണമെന്ന നിബന്ധനയില്‍ അമ്മൂമ്മയുടെ സംരക്ഷണയില്‍ വിട്ടുനല്‍കി.
https://www.facebook.com/Malayalivartha
























