രാഹുൽ വന്നില്ലെങ്കിൽ വയനാട്ടിൽ പ്രിയങ്ക ഗാന്ധി; പല സീറ്റിലും കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും വയനാട് മാത്രം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത് പ്രിയങ്കയ്ക്ക് വേണ്ടിയോ ?

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് സീറ്റിൽ നിന്നും മത്സരിക്കാൻ രാഹുൽ വരുമോ ഇല്ലയോ എന്ന ചർച്ചകൾ സജീവമായിരിക്കെ രാഹുൽ മത്സരിച്ചില്ലെങ്കിൽ പകരം സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി എത്തിയേക്കുമെന്ന് സൂചന. പല സീറ്റിലും കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും വയനാട് മാത്രം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത് ഇത്തരമൊരു സാധ്യത കൂടി പരിഗണിച്ചാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ ഇത് സംബന്ധിച്ച പ്രഖ്യാപനം അവസാന നിമിഷം മാത്രമേ ഉണ്ടാകൂ എന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന.
അതേസമയം വയനാട് സീറ്റിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന പ്രതീതി ഉണ്ടാക്കിയ ശേഷം ഇനി പിന്മാറുകയും പകരം ടി.സിദ്ധീഖ് മത്സരിക്കുകയും ചെയ്‌താൽ അത് വൻ തിരിച്ചടിയാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അതിനാൽ തന്നെ രാഹുൽ പിന്മാറിയാൽ പകരം ദേശീയ നേതൃത്വത്തിൽ പ്രബലനായ നേതാവ് തന്നെ വയനാട്ടിൽ എത്തണമെന്നാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്. ഇത് പ്രിയങ്ക തന്നെയായാൽ നന്നായിരിക്കുമെന്നും ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. രാഹുൽ മത്സരിച്ചെങ്കിൽ ദക്ഷിണേന്ത്യയിൽ ഉണ്ടാകുമായിരുന്ന കോൺഗ്രസ് അനുകൂല തരംഗം പ്രിയങ്കയിലൂടെ തിരിച്ചുപിടിക്കാമെന്ന് കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കൾ കരുതുന്നു.
അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാവുന്നത് തടയാന്‍ ചിലര്‍ ശ്രമിക്കുന്നതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ചിലര്‍ ഡൽഹിയിൽ നാടകം കളിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.വയനാട്ടില്‍ രാഹുല്‍ മത്സസരിക്കണമെന്ന് കേരള നേതൃത്വമാണ് ആവശ്യപ്പെട്ടതെന്ന് പറഞ്ഞ അദ്ദേഹം രാഹുലിന്റേതാണ് അന്തിമ തീരുമാനമെന്നും കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനും അന്തമായ കോണ്‍ഗ്രസ് വിരോധമാണ്. വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് വിജയസാധ്യതയെ ബാധിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഗ്രൂപ്പ് പോരില്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ അനന്തമായി നീണ്ട സാഹചര്യത്തിലാണ് രാഹുൽ വയനാട്ടില്‍ മത്സരിച്ചുകൂടേ എന്ന നിര്‍ദ്ദേശം കെപിസിസി നേതൃത്വം മുന്നോട്ട് വച്ചത്. അമേഠിയെ കൂടാതെ തെക്കേ ഇന്ത്യയിലെ മറ്റൊരു മണ്ഡലത്തില്‍ നിന്നുകൂടി രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഇത്. പക്ഷേ താന്‍ അമേഠിയില്‍ നിന്നുതന്നെയാണ് മത്സരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് അന്ന് രാഹുല്‍ ഗാന്ധി കെപിസിസി നേതാക്കളെ അറിയിച്ചത്.
ഇതിനിടെ സമവായ ചര്‍ച്ചകള്‍ക്കൊടുവില്‍ ടി സിദ്ദിഖിനെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചു. കെപിസിസി പ്രസിഡന്റിന്റെ അനൗദ്യോഗിക പ്രഖ്യാപനം വന്നതോടെ എഐസിസി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് കാത്തുനില്‍ക്കാതെ ടി സിദ്ദിഖ് വയനാട്ടിലെത്തി പ്രചാരണവും തുടങ്ങി. ഈ ഘട്ടത്തിൽ വയനാട് സീറ്റില്‍ മത്സരിക്കുന്ന കാര്യം രാഹുല്‍ ഗാന്ധി ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ചെന്നിത്തലയും മുല്ലപ്പള്ളിയും ഈ വാര്‍ത്ത ഉറപ്പിക്കുന്ന മട്ടില്‍ പ്രതികരിച്ചു. ടി സിദ്ദിഖ് പ്രചാരണ രംഗത്തുനിന്ന് പിന്മാറി രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു.
എന്നാല്‍ കേരളത്തില്‍ പ്രധാന മത്സരം നടക്കുന്നത് ഇടതുപക്ഷവും യുപിഎയും തമ്മിലാണെന്നും രാഹുല്‍ ഗാന്ധി വയനാട് സീറ്റില്‍ വന്ന് മത്സരിച്ചാല്‍ പ്രതിപക്ഷ ഐക്യം എന്ന ആശയം ചോദ്യം ചെയ്യപ്പെടുമെന്നും കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കള്‍ നിലപാട് എടുത്തു. പിസി ചാക്കോ അടക്കമുള്ള നേതാക്കള്‍ ഇടതിനെ പിണക്കരുതെന്ന് രാഹുലിനോട് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തു. രാഹുല്‍ സ്ഥാനാര്‍ത്ഥിയായാല്‍ പ്രതിപക്ഷ മുന്നണിയുടെ നേതൃപദവി കോണ്‍ഗ്രസിന് നല്‍കുന്ന കാര്യം പുനരോലോചിക്കുമെന്ന മുന്നറിയിപ്പ് സിപിഎം കോണ്‍ഗ്രസിന് നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ കേരളത്തില്‍ ഇടതു മുന്നണിയുടെ ഭാഗമായ ജെഡിഎസും എന്‍സിപിയും ഇടതു പക്ഷത്തിനെതിരെ രാഹുല്‍ മല്‍സരിക്കുന്നതിനെതിരെ നിലപാട് എടുത്തു. ഇതോടെയാണ് രാഹുലിന്റെ കേരളത്തിലേക്കുള്ള വരവ് അനിശ്ചിതത്വത്തിലായത്. ഈ സാഹചര്യത്തിലാണ് രാഹുൽ മത്സരിച്ചില്ലെങ്കിൽ പകരം പ്രിയങ്കാ ഗാന്ധി എത്തിയേക്കുമെന്ന് സൂചന നൽകുന്നത്.
https://www.facebook.com/Malayalivartha























