ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ കുറ്റപത്രം ഇന്ന് ; പ്രകൃതി വിരുദ്ധ പീഡനമുൾപ്പെടെ അഞ്ച് ഗുരുതര കുറ്റങ്ങൾ ; കുരുക്കിലാക്കി ഫ്രാങ്കോ

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനം ഉൾപ്പെടെ അഞ്ച് ഗുരുതര വകുപ്പുകൾ ചുമത്തിയ കുറ്റപത്രം പൊലീസ് ഇന്ന് സമര്‍പ്പിക്കും.
മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം, മേലധികാരം ഉപയോഗിച്ചും ലൈംഗീകമായി ചൂഷണം ചെയ്തു, അന്യായമായി തടങ്കലില്‍ വെച്ചു എന്നീ കുറ്റങ്ങള്‍ ഉള്‍പ്പെടെ അഞ്ച് വകുപ്പുകളാണ് ബിഷപിനെതിരെ ചുമത്തിയിട്ടുള്ളത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളുടെ മൊഴികളും പത്ത് പേരുടെ രഹസ്യമൊഴികളും അടങ്ങുന്നതാണ് കുറ്റപത്രം.
ഒന്‍പത് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബിഷപ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടുകള്‍ രേഖകള്‍ ഉള്‍പ്പെടെ അഞ്ച് വാല്യങ്ങളിലായി രണ്ടായിരം പേജ് അടങ്ങുന്നതാണ് കുറ്റപത്രം.
കര്‍ദ്ദിനാള്‍ ആലഞ്ചേരി ഉള്‍പ്പെടെ 83 പേരാണ് കേസില്‍ സാക്ഷികളായി ഉള്ളത്. ഇവരില്‍ 25 പേര്‍ കന്യാസ്ത്രീകളാണ്. മൂന്ന് ബിഷപ്പുമാരും 11 വൈദികരും സാക്ഷികളായുണ്ട്. രഹസ്യമൊഴിയെടുത്ത മജിസ്‌ട്രേറ്റുമാരും സാക്ഷികളില്‍ ഉള്‍പ്പെടുന്നു.
ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കേസിലെ ഏക പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിന് മേല്‍ ചുമത്തിയിട്ടുള്ളത്. അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനത്തിന് പുറമെ ഭീഷണിപ്പെടുത്തല്‍ അന്യായമായി തടഞ്ഞു വെക്കല്‍ തുടങ്ങിയ കുറ്റങ്ങളും ബിഷപ്പിനെതിരെയുണ്ട്.
ലാപ്പ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, സന്ദര്‍ശക റജിസ്റ്റര്‍ ഉള്‍പ്പെടെ അഞ്ച് വസ്തുക്കളും കോടതിയില്‍ തെളിവായി ഹാജരാക്കും. പരാതിക്കാരിയുടെതുള്‍പ്പെടെ പത്ത് പേരുടെ രഹസ്യമൊഴികളും അന്വേഷണസംഘം തെളിവായി സമര്‍പ്പിക്കും.
ബിഷപിന്റെ അറസ്റ്റും അതിന് ശേഷമുണ്ടായ സംഭവങ്ങളും അന്വേഷണത്തില്‍ നിര്‍ണായകമായി. പരാതിക്കാരിയോടൊപ്പമുള്ള കന്യാസ്ത്രീകളുടെ സ്ഥലംമാറ്റ ഉത്തരവുകളും അവര്‍ക്കുണ്ടായ ദുരനുഭവങ്ങളും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
2018 ജൂണ്‍ 26നാണ് കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രി ബിഷപിനെതിരെ പരാതി നല്‍കിയത്. 2014 മുതല്‍ 2016 വരെ 13 തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. നാല് മാസം നീണ്ട വിശദമായ അന്വേഷണത്തിന് ശേഷം തെളിവുകളുടെ അടിസ്ഥാനത്തില്‍ ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസം ജയിലില്‍ കിടന്ന ഫ്രാങ്കോ മുളയ്ക്കല്‍ നിലവില്‍ ജാമ്യത്തിലിറങ്ങി ജലന്തറിലാണ്.
ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ അഞ്ച് കന്യാസ്ത്രീമാര്‍ സമരം ആരംഭിച്ചതോടെയാണ് കേസ് കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നത്. പൊതുസമൂഹത്തിനൊപ്പം കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സമരത്തിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്‌തെങ്കിലും നടപടികള്‍ വൈകുകയാണെന്ന ആരോപണമുയര്‍ന്നു. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം വൈകിയതും താമസത്തിന് കാരണമായി.
സമരം ചെയ്ത നാലു കന്യാസ്ത്രീകളോടും കുറവിലങ്ങാട് മഠത്തില്‍ നിന്ന് ഒഴിയാന്‍ നിര്‍ദേശം. കഴിഞ്ഞ വര്‍ഷത്തെ സ്ഥലംമാറ്റ ഉത്തരവില്‍ നിര്‍ദേശിച്ച സ്ഥലങ്ങളിലേക്ക് മാറണമെന്നാണ് ആവശ്യം. മൂന്നു കന്യാസ്ത്രീകളെ കേരളത്തിന് പുറത്തേക്കും ഒരാളെ കണ്ണൂരിലേക്കുമാണ് സ്ഥലം മാറ്റിയത്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ കൊച്ചിയില്‍ സത്യഗ്രഹ സമരം നടത്തിയ സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍ ജോസഫൈന്‍, സിസ്റ്റര്‍ ആല്‍ഫി, സിസ്റ്റര്‍ ആന്‍സിറ്റ എന്നിവരോടാണ് കുറവിലങ്ങാട് മഠത്തില്‍ നിന്ന് ഒഴിയാന്‍ ആവശ്യപ്പെട്ടത്.
സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമയോട് പഞ്ചാബിലെ ചാമിയാരി കോണ്‍വെന്റിലേക്ക് പോകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സിസ്റ്റര്‍ അനുപമയെ ഇവിടേക്ക് സ്ഥലം മാറ്റിയിരുന്നുവെങ്കിലും ഈ ഉത്തരവ് അംഗീകരിക്കാന്‍ അവര്‍ തയാറായിരുന്നില്ല. ബിഷപ്പ് ഫ്രാങ്കോയും കന്യാസ്ത്രീകളും തമ്മിലുള്ള ഭിന്നത രൂക്ഷമായ സമയത്തായിരുന്നു പ്രതികാര നടപടിയെന്നോണം ഈ സ്ഥലം മാറ്റം.
സിസ്റ്റര്‍ ജോസഫൈന് മുന്പ് പ്രവര്‍ത്തിച്ചിരുന്ന ജാര്‍ഖണ്ഡിലെ ലാല്‍മാത്തിയ കോണ്‍വെനറിലേക്കും സിസ്റ്റര്‍ ആല്‍ഫിയ്ക്ക് ബീഹാറിലെ പകര്‍ത്തലയിലേക്കും പോകാനാണ് നിര്‍ദേശം. സിസ്റ്റര്‍ അന്‍സിറ്റയെ കണ്ണൂരിലെ പരിയാരം മഠത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. അതേസമയം സിസ്റ്റര്‍ നീനൂ റോസിനോട് കുറവിലങ്ങാട് മഠത്തില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടിട്ടില്ല.
മിഷനറീസ് ഓഫ് ജീസസ് സന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റെജീനയുടേതാണ് നിര്‍ദേശം. സ്ഥലംമാറ്റം അംഗീകരിക്കാതെ കുറവിലങ്ങാട് തുടരുന്ന കന്യാസ്ത്രീകളുടെ നടപടി സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും കത്തില്‍ പറയുന്നു. ബിഷപ്പിനെതിരെ സമരം ചെയ്ത നടപടി സഭയ്ക്കും സന്യാസസമൂഹത്തിനും നാണക്കേടുണ്ടാക്കിയതായും വിമര്‍ശനമുണ്ട്.
ബിഷപ്പിനെതിരായ കേസില്‍ മിഷനറീസ് ഓഫ് ജീസസ് നേതൃത്വം ഒരുതരത്തിലും ഇടപെടില്ലെന്നും, സമരം ചെയ്ത കന്യാസ്ത്രീമാര്‍ക്ക് കേസില്‍ തുടര്‍ന്നും സഹകരിക്കുന്നതിന് തടസമില്ലെന്നും സഭാ നേതൃത്വത്തിന്റെ ഉത്തരവില്‍ പറയുന്നു. ഇവര്‍ക്കൊപ്പം സമരം ചെയ്ത മറ്റൊരു കന്യാസ്ത്രീയായ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ എഫ്‌സിസി സന്യാസസമൂഹം താക്കീത് ചെയ്യുകയും സുപ്പീരിയര്‍ ജനറലിന് മുന്പില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























