ശബരിമല തെരെഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടു പിടിക്കാനുള്ള തന്ത്രം മാത്രം ; ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ ശബരിമലയുടെ പേരില്‍ ഇങ്ങനെ ജനങ്ങളെ ഭിന്നിപ്പിക്കുകയോ, അക്രമം നടത്തുകയോ, ബന്ദ് നടത്തുകയോ ചെയ്യേണ്ട കാര്യമുണ്ടായിരുന്നോ?അവസരമുണ്ടായിട്ട് കള്ള കളി കളിച്ചു; ഇനി ഈ പരിപ്പ് ഇവിടെ വേവില്ല ; ആഞ്ഞടിച്ച് ആന്റണി

ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബിജെപിയുടെ തെരെഞ്ഞെടുപ്പ് പത്രികയിലെ ശബരിമല വിഷയം തെരെഞ്ഞെടുപ്പ് മറികടക്കാനുള്ള പാലം മാത്രമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ .കെ ആന്റണി
വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുന്നതിനു കോടതിയെ ബോധ്യപ്പെടുത്തുകയോ, ഭരണഘടനാപരമായ നടപടി സ്വീകരിക്കുകയോ ചെയ്യുമെന്നാണു പ്രകടന പത്രികയിലുള്ളത്.
ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ ശബരിമലയുടെ പേരില്‍ ഇങ്ങനെ ജനങ്ങളെ ഭിന്നിപ്പിക്കുകയോ, അക്രമം നടത്തുകയോ, ബന്ദ് നടത്തുകയോ ചെയ്യേണ്ട കാര്യമുണ്ടായിരുന്നോ? കേസ് കോടതിയില്‍ വന്നപ്പോള്‍ എന്തുകൊണ്ടു കോടതിയെ ബോധ്യപ്പെടുത്തിയില്ല? അന്നു പറഞ്ഞതു കോടതിവിധിയെ അനുകൂലിക്കുന്നുവെന്നാണ്. അവസരമുണ്ടായിട്ട് പോലും കള്ളക്കളി കളിച്ചു. ഇനി ഈ പരിപ്പ് കേരളത്തില്‍ വേവില്ല. അതിനുവച്ച വെള്ളം ആരും കാണാതെ ബിജെപി വാങ്ങിവയ്ക്കുന്നതാണു നല്ലത് - ആന്റണി ആഞ്ഞടിച്ചു . കണ്ണൂരില്‍ യുഡിഎഫ് തിരഞ്ഞെടുപ്പു പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തില്‍ ബിജെപിയുടെ വാഗ്ദാനങ്ങളെല്ലാം വെറും പൊള്ളത്തരമാണ്. അധികാരത്തിലിരിക്കുമ്പോള്‍ ഒറ്റ നിയമനിര്‍മാണം കൊണ്ടു ശബരിമലയിലെ പ്രതിസന്ധി പരിഹരിക്കാമായിരുന്നു. അന്ന് അനങ്ങാത്തവര്‍ ഇനി എന്തു വാഗ്ദാനം നല്‍കാനാണെന്നും എ.കെ.ആന്റണി ചോദിച്ചു.
ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കിട്ടുന്ന ഓരോ സീറ്റും നിര്‍ണായകമാണ്. ബിജെപിക്കു കിട്ടുന്നതിനേക്കാള്‍ ഒരു സീറ്റെങ്കിലും കൂടുതല്‍ കിട്ടിയാലേ മോദിയെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്താന്‍ കഴിയൂ. കേരളത്തില്‍ 20ല്‍ 20 സീറ്റും യുഡിഎഫിനു നല്‍കാന്‍ വോട്ടര്‍മാര്‍ തയാറാകണം- ആന്റണി പറഞ്ഞു.
പാര്‍ട്ടികള്‍ക്കു നല്ല ശക്തിയുള്ള സംസ്ഥാനങ്ങളില്‍ പോലും അവര്‍ സിപിഎമ്മുമായി സഹകരിക്കുന്നില്ല. സിപിഎമ്മിനെ ആര്‍ക്കും വേണ്ടാത്തതു കോണ്‍ഗ്രസിന്റെ കുറ്റമല്ല. പിണറായി വിജയന്‍ പോലും കേരളത്തില്‍ കിടന്നു കറങ്ങുന്നതല്ലാതെ മറ്റൊരു സംസ്ഥാനത്തും പ്രസംഗിക്കാന്‍ പോലും പോകുന്നില്ല. ഇന്ത്യയെമ്പാടും ബിജെപിക്കു ബദല്‍ കോണ്‍ഗ്രസും മോദിക്കു ബദല്‍ രാഹുല്‍ ഗാന്ധിയും മാത്രമാണ് എന്നു വോട്ടര്‍മാര്‍ ഓര്‍മിക്കണം.
ഇന്ത്യയുടെ യഥാര്‍ഥ പരിച്ഛേദമായതു കൊണ്ടാണു രാഹുല്‍ വയനാട് മല്‍സരിക്കാന്‍ തിരഞ്ഞെടുത്തത്. തമിഴ്‌നാട്, കര്‍ണാടക, കേരള സംസ്ഥാനങ്ങളുടെ അതിര്‍ത്തിയാണ്. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍, ജൈന, ആദിവാസി വിഭാഗങ്ങള്‍ ഒരുമിച്ചു താമസിക്കുന്ന മണ്ഡലം. അതുകൊണ്ടാണു രാഹുല്‍ ഇവിടെ മല്‍സരിക്കാനെത്തിയത്. വയനാടിനോടു ചേര്‍ന്നു കിടക്കുന്ന തമിഴ്‌നാട്ടിലെ ലോക്‌സഭാ മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നത് സിപിഎമ്മും സിപിഐയുമാണ്. രാഹുല്‍ ഗാന്ധിയുടെ വയനാട് തരംഗത്തിന്റെ ഗുണം അവര്‍ക്കും കിട്ടും.
കേരളത്തില്‍ സിപിഎമ്മും ബിജെപിയും ഒരേ തൂവല്‍ പക്ഷികളാണെന്ന് എഐസിസി പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി ആരോപിച്ചിരുന്നു. സിപിഎമ്മിനു കിട്ടുന്ന ഓരോ സീറ്റും കേന്ദ്രത്തില്‍ നരേന്ദ്ര മോദിക്ക് അധികാരത്തില്‍ തിരിച്ചുവരാനുള്ള അവസരമാണെന്ന് ഇടതുപക്ഷത്തിനു വോട്ട് ചെയ്യുന്നവര്‍ ഓര്‍മിക്കണം. എന്ന് ആന്റണി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























