പിണറായിക്ക് വി എസിന്റെ താങ്ങ്; വി എസ് പിണറായിയും കോടിയേരിയും ഉൾപ്പെട്ട നേതാക്കൾക്കെതിരെ രംഗത്തെത്തിയത് ഇക്കുറി താരപ്രചാരകനല്ലെന്ന മാധ്യമ വിശേഷണങ്ങളുടെ പശ്ചാത്തലത്തിൽ

പിണറായി വിജയനെതിരെ വി എസ് വീണ്ടും. ഒരു ഇടവേളക്ക് ശേഷമാണ് അച്യുതാനന്ദൻ പിണറായിക്കെതിരെ രംഗത്തെത്തുന്നത്. അച്ചുതാനന്ദൻ ഇക്കുറി താരപ്രചാരകനല്ലെന്ന മാധ്യമ വിശേഷണങ്ങളുടെ പശ്ചാത്തലത്തിലാണ് വി എസ് പിണറായിയും കോടിയേരിയും ഉൾപ്പെട്ട നേതാക്കൾക്കെതിരെ രംഗത്തെത്തിയത്. സി പി എമ്മും വി എസിനെ താര പ്രചാരകനല്ലാതാക്കി കഴിഞ്ഞു.
ഇത്തവണ ഞാന്‍ താര പ്രചാരകനല്ല എന്നൊരു വാര്‍ത്ത പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടുവെന്നാണ് വി എസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ചില താരങ്ങളുടെ അവസാന കാലഘട്ടം 'ചുവപ്പ് ഭീമൻ' ആയിട്ടായിരിക്കും എന്ന് കേട്ടിട്ടുണ്ട്. ഉള്ളിലെരിയുന്ന ചെങ്കനലുകള്‍ താരങ്ങളെ വളര്‍ത്തുന്ന ഘട്ടമാണത്രെ, അത്. ഇതിൽ ചുവപ്പ് ഭീമൻ ആരാണെന്ന് വി എസ് പറയുന്നില്ല. സ്വയം താൻ തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ നിഗമനം .
ഈ തെരഞ്ഞെടുപ്പ് കാലത്തും താൻ പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു . ആസുരമായ ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണത്. ഫിനാന്‍സ് മൂലധനത്തിന്‍റെ തുളച്ചുകയറ്റത്തിനെതിരെ, വികസനത്തിന്‍റേയും സുസ്ഥിര വികസനത്തിന്‍റേയും അതിര്‍വരമ്പുകള്‍ ശോഷിപ്പിക്കുന്നതിനെതിരെ, പരിസ്ഥിതി സന്തുലനം തകര്‍ക്കുന്നതിനെതിരെ, ജാതി-മത വിഭജനം നടത്തി അതിന്‍റെ മറവില്‍ രാജ്യം ശിഥിലമാക്കുന്നതിനെതിരെ, ദുര്‍ബ്ബലരെയും പാര്‍ശ്വവല്‍കൃതരെയും ചവിട്ടിയരയ്ക്കുന്നതിനെതിരെ, തൊഴിലാളി കര്‍ഷകാദി വര്‍ഗൈക്യം ഊട്ടിയുറപ്പിച്ച് സമത്വത്തിനും സാഹോദര്യത്തിനും സാമൂഹ്യ പുരോഗതിക്കും വേണ്ടി ഗോദയിലിറങ്ങേണ്ട സമയമാണിത്.
ശത്രു വാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍, ഇവിടെ എല്ലാവരും താരപ്രചാരകരാണ്. പ്രചരിപ്പിക്കാനുള്ളത് സംശുദ്ധമായ ആശയങ്ങളാവുമ്പോള്‍ പ്രത്യേകിച്ചും. ആരാണ് ശതുവെന്ന് വി എസ് പറയുന്നില്ല. വേണമെങ്കിൽ ശതുവായി ബിജെപിയെ കാണാവുന്നതാണ്. എന്നാൽ ബി ജെ പിയെക്കാൾ അച്ചുതാനന്ദന് വിരോധം പിണറായിയോടും പാർട്ടിയിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരോടുമാണ്.
ഇക്കുറി ഇടതുപക്ഷത്തിന്റെ പോസ്റ്ററുകളിൽ നിന്നു പോലും വി എസ് അച്ചുതാനന്ദനെ കുടിയിറക്കി കഴിഞ്ഞു. ഭരണ പരിഷ്ക്കാര കമ്മീഷൻ ചെയർമാന് തെരഞ്ഞടുപ്പിൽ എന്താണ് കാര്യമെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി ചോദിക്കുന്നത്. അച്ചുതാനന്ദനെ സി പി എം പ്രചരണങ്ങൾക്ക് പങ്കെടുപ്പിച്ചിട്ടില്ല. അച്യുതാനന്ദനെ സംസ്ഥാന തല താര പ്രചാരസ്ഥാനത്ത് നിന്നും ഒഴിവാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ഒരു ചാനൽ പുറത്തുവിട്ട സർവേയിൽ വി എസിന്റെ സ്ഥാനം കുമ്മനത്തിനും താഴെയായിരുന്നു. ഇതും മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ നിന്നും താൻ പതിയെ പതിയെ അപ്രതൃക്ഷനാകുന്നു എന്ന യാഥാർഥ്യം വി എസ് മനസിലാക്കിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയിലും കേന്ദ്ര കമ്മിറ്റിയിലും പോകുന്നതൊഴിച്ചാൽ വി എസിന് ഒരു റോളുമില്ല. അദ്ദേഹത്തോട് സീതാറാം യച്ചൂരി ഒഴികെയുള്ള നേതാക്കളാരും സംസാരിക്കാറുമില്ല. പിണറായിയും കോടിയേരിയും പാർട്ടി കമ്മിറ്റികളിൽ മാത്രമാണ് വി എസിനെ കാണാറുള്ളത്. ഇതിൽ അദ്ദേഹം ഏറെ നാളായി അസ്വസ്ഥനാണ്.
https://www.facebook.com/Malayalivartha























