മലപ്പുറത്തു മൂന്നരവയസ്സുകാരിയെ ഇരുട്ടറയിലടച്ചു മുത്തശ്ശിയുടെ ക്രൂര പീഡനം ..ദേഹം മുഴുവൻ അടികൊണ്ട തിണർത്ത പാടുകൾ ..കുഞ്ഞിന് ദിവസങ്ങളോളം ഭക്ഷണം നൽകിയില്ല

കേരളത്തിന് ഇതെന്തു പറ്റി ? കൊച്ചു കുഞ്ഞുങ്ങളോടുള്ള ക്രൂരത അതിന്റെ എല്ലാ അതിർവരമ്പുകളും ലംഘിച്ചു മുന്നോട്ട് തന്നെ പോകുന്നു ..
തൊടുപുഴയില്‍ ഏഴ് വയസ്സുകാരന്‍ രണ്ടാനച്ഛന്റെ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ മലപ്പുറത്തും മൂന്നരവയസ്സുകാരിക്കെതിരെ ക്രൂര പീഡനം.
കാളിക്കാവിലെ വീട്ടില്‍ ഭക്ഷണം കിട്ടാതെയും പീഡനമേറ്റും അവശനിലയിലായ മൂന്നു വയസ്സുകാരി ഉള്‍പ്പെടെ 4 കുട്ടികളെ ചൈല്‍ഡ് ലൈനിന്റെ ഇടപെടലില്‍ മോചിപ്പിച്ചു. മൂന്നര വയസ്സുകാരിയുടെ നില അതീവ ഗുരുതരമാണ്
വീട്ടില്‍ നിന്നും കുട്ടിയുടെ നിലവിളി കേള്‍ക്കുന്നതായി നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ചാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ രക്ഷക്കെത്തിയത് .
കുട്ടിയെ തങ്ങള്‍ക്കു വേണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. സാമ്പത്തിക ബുദ്ധമുട്ടാണ് വീട്ടുകാര്‍ കാരണമായി പറയുന്നത്.എന്നാൽ മൂന്നു വയസ്സുകാരി കുടുംബത്തിന് ശാപമാണെന്ന അന്ധവിശ്വാസമാണ് കുട്ടിയെ ഉപേക്ഷിക്കുവാന്‍ വീട്ടുകാരെ പ്രേരിപ്പിക്കുന്നതെന്നാണ് അയല്പക്കത്തുള്ളവർ പറയുന്നത്
ഇവരുടെ വീട്ടില്‍ യുവതിയും ഇവരുടെ പ്രായമായ മാതാപിതാക്കളും ഒമ്പതും നാലരയും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളും രണ്ടും മൂന്നരയും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നരവയസ്സുകാരിയാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്.
ആ കുട്ടി
മൂന്നര വയസ്സുകാരിയെ എപ്പോഴും വീട്ടിലെ ഇരുട്ടറയിൽ അടച്ചിടുകയായിരുന്നു പതിവ്. വീട്ടിലെ ഇരുട്ടുമുറിയിലായിരുന്ന കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷിച്ച് പുറത്തെത്തിച്ചപ്പോഴാണ് ഒരു പെണ്‍കുട്ടികൂടി വീട്ടിലുണ്ടായിരുന്ന വിവരം നാട്ടുകാര്‍ പോലും അറിയുന്നത്.
അന്ധവിശ്വാസത്തിന്റെ പേരില്‍ കുട്ടിയെ മുത്തശ്ശിയാണ് മര്‍ദ്ദിച്ചിരുന്നതെന്നും ചികിത്സ നിഷേധിച്ചിരുന്നെന്നും വ്യക്തമായി. കുട്ടികളെ സ്‌കൂളിലോ അങ്കണവാടിയിലോ വിട്ടിരുന്നില്ല.
മുത്തശ്ശിയുടെ പീഡനത്തിനിരയായ കുട്ടികളില്‍ മൂന്നുവയസ്സുകാരിയുടെ ആരോഗ്യ നില അതീവ ഗുരുതരമാണ് . മെലിഞ്ഞുണങ്ങിയ കുട്ടി അവശനിലയിലായിരുന്നു. കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു.
മനുഷ്യർ മൃഗങ്ങളെക്കാൾ അധപതിച്ചു പോകുന്നതിന്റെ ഉദാഹരണങ്ങളാണ് ഇപ്പോൾ കേരളത്തിൽ കാണുന്നത്. ഏതു ജീവികൾക്കും സ്വന്തം കുഞ്ഞുങ്ങളോട് വാത്സല്യം കാണാറുണ്ട് .സ്വന്തം കുഞ്ഞിനെ ഒരുത്തന്‍ കാലില്‍ തൂക്കി തറയിലടിക്കുമ്പോള്‍ പ്രതികരിക്കാനാവാത്ത യുവതിയെപോലും ന്യായീകരിക്കുന്ന സമൂഹമായി മാറിക്കഴിഞിരിക്കുന്നു ഇന്ന് നമ്മൾ .
മാനസികമായി അച്ഛനും അമ്മയും ആകാൻ കഴിയാത്തവർക്കുണ്ടാകുന്ന കുഞ്ഞുങ്ങൾ ജനിക്കുന്നത് അവരുടെ തെറ്റുകൊണ്ടല്ലല്ലോ? അന്ധ വിശ്വാസത്തിന്റെയോ മറ്റേതു വികാരത്തിന്റെ പേരിലോ കുഞ്ഞുങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ ചെറുക്കാൻ മനഃസാക്ഷി ഇനിയും മരവിച്ചു പോകാത്തവർ ശ്രമിക്കണം.
മലപ്പുറത്തെമൂന്നരവയസ്സുകാരിക്ക് ആ ഭാഗ്യം കിട്ടിയത് കൊണ്ട് ആ കുഞ്ഞെങ്കിലും രക്ഷപ്പെടുമെന്ന് പ്രത്യാശിക്കാം . അയൽവീട്ടിലെ ആ കുഞ്ഞു നിലവിളിക്ക് കാതോർത്ത നല്ലവരായ നാട്ടുകാർക്ക് ഞങ്ങളുടെ ആദരം
https://www.facebook.com/Malayalivartha























