കേരള കോണ്‍ഗ്രസ്സിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണുണ്ടായിട്ടുള്ളത്; കെഎം മാണിയുടെ മരണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മരണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാണിയുടെ നിര്യാണം മൂലം കേരള കോണ്‍ഗ്രസ്സിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണുണ്ടായിട്ടുള്ളതെന്നും പ്രഗത്ഭനായ നിയമസഭാ സമാജികനേയും കേരളത്തിന്‍റെ പ്രശ്നങ്ങള്‍ പഠിച്ചവതരിപ്പിച്ചിരുന്ന ശ്രദ്ധേയനായ രാഷ്ട്രീയ നേതാവിനെയുമാണ് നഷ്ടമായിട്ടുള്ളതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കക്ഷിരാഷ്ട്രീയത്തിനതീതമായി സഭയിലും പുറത്തും എല്ലവരുടെയും സ്നേഹാദരങ്ങള്‍ക്ക് പാത്രമായിരുന്നു ശ്രീ. കെ.എം. മാണി. പുതിയ നിയമസഭാസമാജികര്‍ക്ക് മാതൃകയാക്കേണ്ട ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിലുണ്ട്. കേരളത്തിന്‍റെ പൊതുതാല്‍പര്യങ്ങള്‍ വിശേഷിച്ച് കര്‍ഷകരുടെ താല്പര്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ മാണിയുടെ സ്ഥിതി മെച്ചപ്പെട്ടെങ്കിലും ഉച്ചയ്ക്കു ശേഷം ഗുരുതരമായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുകയും പിന്നീട് മരണപ്പെട്ടതായി സ്ഥിരീകരിക്കുകയുമായിരുന്നു. ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. രക്തസമ്മര്‍ദവും നാഡിമിടിപ്പും സാധാരണ നിലയില്‍ ആണെന്നും വിളിച്ചാല്‍ കണ്ണു തുറക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയോടെ നില ഗുരുതരമാവുകയായിരുന്നു. അണുബാധ ഉണ്ടാകാതിരിക്കാന്‍ ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു ഈ സാഹചര്യത്തിലാണ് വൈകിട്ടോയെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചത്.
ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ എം മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുമ്പാങ്ങങ്ങളോടും ആശുപത്രി അധികൃതരോടും മാണി സാറിന്റെ ആരോഗ്യ നിലയെ പറ്റി ചോദിച്ചറിഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് അടക്കമുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി കെഎം മാണിയേയും കുടുംബാംഗങ്ങളേയും കണ്ടിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് കെഎം മാണിയെ ചികിത്സിച്ചു വന്നിരുന്നത്. എങ്കിലും വിധി ആ അധികായകനെ തട്ടിയെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























