രാജ്യം കണ്ട ഏറ്റവും മികച്ച പാർലമെന്റേറിയൻ; രാഷ്ട്രീയ ജീവിതത്തിൽ റിക്കാർഡുകളുടെ തമ്പുരാൻ; കേരളം കണ്ടതിൽ വച്ച് ഏറ്റവും ജനപ്രീയനായ നേതാവിന്റെ ജീവിതം സംഘർഷഭരിതം

ഏതാണ്ട് ഒരു ശതാബ്ദത്തിനപ്പുറം മധ്യതിരുവിതാംകൂറില്‍ മീനച്ചിലാറിന്റെ കരയിലായി ഉരുത്തിരിഞ്ഞുവന്ന പ്രബുദ്ധ കര്‍ഷക സംസ്‌കാരത്തിന്റെ സംഭാവനയാണ് കെ എം മാണി .1933 ജനുവരി 30 നാണു അദ്ദേഹം ജനിച്ചത് .അന്നത്തെ രീതിയനുസരിച്ചു നാലുവയസ്സായപ്പോള്‍ കുഞ്ഞു മാണിയെ കളരിയില്‍ എഴുത്തിനിരുത്തി.
പഠിക്കാന്‍ മിടുക്കനായിരുന്ന കുഞ്ഞു മാണിക്ക് ചെറു പ്രായം മുതല്‍ക്കുതന്നെ പ്രസംഗത്തിലും പ്രത്യേക കഴിവ് ഉണ്ടായിരുന്നു .കടപ്ലാമറ്റത്തെ മിഡില്‍ വിദ്യാഭ്യാസത്തിനുശേഷം കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്‌കൂളിലാണു തുടര്‍ പഠനം
കിളി തട്ടുകളി ,ബാഡ്മിന്റണ്‍ എന്നിവ കുട്ടിക്കാലത്ത് ഇഷ്ട്ട വിനോദങ്ങളായിരുന്നു. അന്ന് മുതല്‍ക്കു തന്നെ ശുഭ്ര വസ്ത്രം ധരിച്ച് വൃത്തിയായി നടക്കുന്നത് മാണിയുടെ ശീലമായിരുന്നു. ജീവിതാവസാനം വരെ ആ ശീലം പാലിച്ചു പോന്നു.
കോളേജ് വിദ്യാഭ്യാസം അക്കാലത്തെ പ്രശസ്ത കോളേജുകളില്‍ ഒന്നായ തൃശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളേജിലും തേവര സേക്രട്ട് ഹാര്‍ട്ട് കോളേജിലും ആയിരുന്നു .ബിരുദത്തിനു ശേഷം മദ്രാസ് ലോ കോളേജില്‍ നിയമ പഠനം പൂര്‍ത്തിയാക്കി .പാലായില്‍ പ്രാക്ടീസ് തുടങ്ങി . ഇതോടെ രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകാന്‍ തുടങ്ങി .
കുറഞ്ഞൊരു കാലം കൊണ്ട് നല്ല രാഷ്ട്രീയ ബോധമുള്ള ഒരു സംഘം യുവ പ്രവര്‍ത്തകരെ ഇഷ്ട സുഹൃത്തുക്കളാക്കിമാറ്റാന്‍ സാധിച്ചു. എബ്രഹാം മാത്യു തറപ്പില്‍, എ.വി. ജോര്‍ജ് കണിയക്കുളം, ചാക്കോച്ചന്‍ കുമ്പളുങ്കല്‍, റ്റി. ജെ. ജോസഫ് ചേരേക്കാട്, റ്റി.കെ. മത്തായി തുണ്ടത്തില്‍, വര്‍ക്കിച്ചന്‍ കോക്കപ്പുറത്ത്, ജോയി മറ്റത്തു മാനാല്‍ തുടങ്ങിയവരായിരുന്നു അതിലെ പ്രമുഖര്‍. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പി.ആര്‍. അച്യുതനായിരുന്നു അക്കാലത്ത് മരങ്ങാട്ടുപിള്ളി ഉള്‍പ്പെട്ട ഇലയ്ക്കാടു മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ്. അക്കാലത്തുനടന്ന കോണ്‍ഗ്രസ്സ് സംഘടനാ തെരഞ്ഞെടുപ്പില്‍ മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
പി.ടി. ചാക്കോയുടെ അടുത്ത ബന്ധുവായ കുട്ടിയമ്മയാണ് ജീവിത പങ്കാളിയായത്. പി.ടി. ചാക്കോയുടെ അമ്മയുടെ അനുജത്തിയുടെ മകളായ കുട്ടിയമ്മയുമായുള്ള വിവാഹം ഇരുവീട്ടുകാര്‍ക്കും കൂടി ആലോചിച്ചുറപ്പിക്കുകയായിരുന്നു. കുടുംബജീവിതം എല്ലാവിധ തിരക്കുകള്‍ക്കിടയിലും ശാന്തമായും സമാധാനപൂര്‍ണമായും നീങ്ങി.ഇതിനിടയില്‍ പത്രപ്രവര്‍ത്തനവുമായും ബന്ധപ്പെടുന്നതിന് ഇടയായി.
കേരള രാഷ്ട്രീയം തന്നെ പുതിയ പരീക്ഷണശാലയായി മാറിയ തെരഞ്ഞെടുപ്പായിരുന്നു 1965 ലേത്. കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ്സ് മത്സരങ്ങള്‍ മാത്രം കണ്ടു ശീലിച്ച കേരള ജനതയ്ക്ക് ആ തെരഞ്ഞെടുപ്പ് ഒരു പുതിയ അനുഭവമായിരുന്നു. അതിശക്തമായ ചതുഷ്‌ക്കോണ മത്സരമായിരുന്നു കേരളത്തില്‍ മിക്ക മണ്ഡലങ്ങളിലും അരങ്ങേറിയത്. സി. പി. ഐ(എം) ന്റെയും കേരളാ കോണ്‍ഗ്രസിന്റെയും കന്നിയങ്കം എന്ന പ്രത്യേകതയും ആ തെരഞ്ഞെടുപ്പിനുണ്ടായിരുന്നു. പാലാ നിയോജകമണ്ഡലത്തിലെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ എം മാണി ആയിരിക്കുമെന്നതിനു ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ല .
കേരളാ കോണ്‍ഗ്രസ് ഉജ്ജ്വല വിജയമാണ് കന്നിയങ്കത്തില്‍ തന്നെ നേടിയത്. പാര്‍ട്ടിയുടെ ഇരുപത്തിനാലു സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഒരു കക്ഷിക്കും ഗവണ്‍മെന്റ് രൂപീകരിക്കുവാനുള്ള ഭൂരിപക്ഷം ലഭിക്കുകയുണ്ടായില്ല. 1967 ലെ പൊതു തെരഞ്ഞെടുപ്പ് കേരളാ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരു അഗ്നിപരീക്ഷ തന്നെയായിരുന്നു.രാമപുരത്തുകാരനായ എം.എം. ജേക്കബ്ബ് എന്ന ഉന്നത കോണ്‍ഗ്രസ്‌കാരനും കേരളാ കോണ്‍ഗ്രസ് യുവനേതാവ് കെ.എം.മാണിയും തമ്മിലുളള തിരഞ്ഞെടുപ്പ് പോരാട്ട പരമ്പരയ്ക്ക് തുടക്കം കുറിച്ചു.
പചാരണത്തിന്റെ അവസാന നാളുകളില്‍ പ്രസിദ്ധ നോവലിസ്റ്റ് മുട്ടത്തുവര്‍ക്കി മാണിക്ക് പിന്‍തുണയുമായി എത്തി. എല്ലാവര്‍ക്കും പ്രിയപ്പെട്ടവനും കാര്യശേഷിയുള്ളവനുമായ ശ്രീ. കെ.എം. മാണിയെ പാലായിലെ പ്രബുദ്ധരും പ്രിയപ്പെട്ടവനും കാര്യശേഷിയുള്ളവനുമായ സ്ത്രീയും പുരുഷന്‍മാരും വിജയിപ്പിക്കും എന്നതില്‍ സംശയമില്ല. ജയിച്ചാല്‍ മാത്രം പോരാ ഇനിയുള്ള കാലം മീനച്ചില്‍ ഒരു കമ്യൂണിസ്റ്റുകാരനും, കോണ്‍ഗ്രസുകാരനും തിരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ ധൈര്യപ്പെടാത്തവിധം മാണിയെ ജയിപ്പിക്കണം.
മുട്ടത്തുവര്‍ക്കിയുടെ വാക്കുകള്‍ അക്ഷരം പ്രതിശരിവയ്ക്കുന്ന രീതിയില്‍ ആയി തെരഞ്ഞെടുപ്പ് ഫലം. നയതന്ത്രപരമായ പ്രവര്‍ത്തനങ്ങളിലൂടെ കോണ്‍ഗ്രസിന്റെ കോട്ട കൊത്തളങ്ങള്‍ ഒരോന്നായി നിലം പതിച്ചു. ശ്രീ.പി.എ ജോസഫ് പുതിയിടത്തുപാലിന്റെ നേതൃത്വത്തില്‍ രാമപുരത്തു തന്നെ ജേക്കബ്ബിനെതിരായി ശക്തമായ മുന്നേറ്റം സംഘടിപ്പിക്കപ്പെട്ടു. ഉഴവൂര്‍ വെളിയന്നൂര്‍ മേഖല മാണിക്ക് പിന്നില്‍ ഉറച്ചു നിന്നു.പാലായിലും പരിസരപഞ്ചായത്തുകളിലുമെല്ലാം കേരളാ കോണ്‍ഗ്രസ് വെന്നിക്കൊടി നാട്ടി. തെരഞ്ഞെടുപ്പില്‍ പിന്നീട് കേന്ദ്രമന്ത്രിയും മേഘാലയ ഗവര്‍ണ്ണറുമൊക്കെയായിതീര്‍ന്ന എം.എം.ജേക്കബ്ബിനെ പരാജയപ്പെടുത്തി തങ്ങളുടെ ജനപ്രതിനിധി ആകാനുളള അവസരം ഒരിക്കല്‍കൂടി പാലാക്കാര്‍ മാണിക്ക് നല്‍കി. ആ വിജയം പാലയുടെ വിജയമായിരുന്നുവെന്ന് പില്‍കാലത്ത് തെളിയിക്കപ്പെട്ടു. സപ്തകക്ഷിമുന്നണി വന്‍വിജയം സൃഷ്ടിച്ചു. മത്സരിച്ച 133 ല്‍ 117 സീറ്റുകളിലും വിജയം കണ്ടെത്തി അവര്‍ ചരിത്രം സൃഷ്ടിച്ചു.
1965 മുതല്‍ തുടര്‍ച്ചയായി ഒരു നിയമസഭാമണ്ഡലത്തില്‍നിന്നുതന്നെ 13 പൊതുതിരഞ്ഞെടുപ്പുകള്‍ അഭിമുഖീകരിച്ച് 52 വര്‍ഷം ജനപ്രതിനിധിയായി തുടര്‍ന്നു .അന്നു മുതല്‍ ഇന്നു വരെയും പാലായ്ക്ക് മാണിയല്ലാതെ മറ്റൊരു നാഥനില്ല. രാഷ്ട്രീയത്തിലെ ഉയര്‍ച്ചതാഴ്ച്ചകളിലും പാല മാണിക്കൊപ്പം നിന്നു..പാലാക്കാരുടെ അവസാന വാക്കായിരുന്നു എന്നും കെ എം മാണി.1975ലെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായി തുടങ്ങിയ മാണി ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായ വ്യക്തി, ഏറ്റവും കൂടുതല്‍ തവണ മന്തിയായി സത്യപ്രതിജ്ഞ ചെയ്ത എംഎല്‍എ എന്നീ റെക്കോഡുകള്‍ക്കും ഉടമയാണ്
1977-ല്‍ എ.കെ ആന്റണി മന്ത്രിസഭയില്‍ ആഭ്യന്തരവകുപ്പ് മന്ത്രിയായ മാണി 80-ല്‍ വീണ്ടും ധനമന്ത്രിയായി, ഒപ്പം നിയമവകുപ്പിന്റെ അധികചുമതലയും. 86ല്‍ കൃഷിവകുപ്പും 87ല്‍ ജലസേചനവകുപ്പും നിയമവകുപ്പും മാണി കൈകാര്യം ചെയ്തു. അതേവര്‍ഷം മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോള്‍ ജലസേചനവകുപ്പിന് പകരം റവന്യൂ വകുപ്പിന്റെയും നിയമവകുപ്പിന്റെയും ചുമതല മാണിക്കായിരുന്നു.
2004ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും റവന്യു മന്ത്രി. 2011 ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വീണ്ടും ധനകാര്യമന്ത്രി. ആകെ 13 ബജറ്റുകള്‍ അവതരിപ്പിച്ചു. 12 തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 25 വര്‍ഷക്കാലം മന്ത്രിയായി പ്രവര്‍ത്തിച്ചു
പാറുക്കുട്ടി മൂപ്പിലമ്മ തടിവെട്ട് കേസ്,മടായി ലഹള റിപ്പോര്‍ട് ,ഗുഡല്ലൂര്‍ കുടിയിറക്ക് എന്നീ പ്രശനങ്ങളില്‍ കെ എം മാണിയിലെ അഭിഭാഷകനെ പലപ്പോഴും നിയമസഭാ നേരില്‍ കണ്ടു .ഒരു അഭിഭാഷകന്‍ കൂടിയായ കെ.എം. മാണി എം.എല്‍.എ തന്റെ ആരോപണങ്ങള്‍ തെളിയിക്കുന്നതിന് സ്വയം കേസ് നടത്തുകയും വിദഗ്ധമായി വാദിക്കുകയും ചെയ്ത സംഭവം ശ്ലാഘനീയമാണെന്ന് വേലുപ്പിള്ള കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.കഴിഞ്ഞ 54 വര്‍ഷമായി നാല് തലമുറയെ തന്നോടൊപ്പം നിര്‍ത്തി ഒരേ മണ്ഡലത്തില്‍നിന്നും വ്യത്യസ്തരായ എതിരാളികളെ തോല്‍പ്പിച്ച് നിയമസഭയിലെത്തിയ കേരളത്തിലെ ഏക രാഷ്ട്രീയ നേതാവാണ് കെ.എം. മാണി.
നിയമസഭയില്‍ മാണിയുടെ കന്നി പ്രസംഗം 1967 മാര്‍ച്ച് 20 നായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബഡ്ജറ്റുകള്‍ (13 എണ്ണം) അവതരിപ്പിച്ച ധനകാര്യമന്ത്രി .എതിരാളികള്‍ പോലും തലകുലുക്കിയ സാമ്പത്തികഅവലോകനമായിരുന്നു മാണിയുടേത്. ശരാശരി കേരളീയജീവിതത്തിന്റെ സാമ്പത്തികശാസ്ത്രം ബജറ്റുകളില്‍ ചിട്ടപ്പെടുത്തിയ സരളമായ സമ്പദ് ശാസ്ത്രമായിരുന്നു കെ എം മാണിയുടേത്
സ്വന്തം നാടിന്റെ പരിമിത വൃത്തങ്ങള്‍ക്കകത്തു വിഭവ പരിമിതികള്‍ക്കകത്തു നിന്ന് പോരാടിയ കര്‍ഷകന്റെ മനസ്സായിരുന്നു മാണിയുടേത്.
https://www.facebook.com/Malayalivartha























