കുഞ്ഞാപ്പയുടെ കുഞ്ഞുമാണി... സ്‌നേഹിക്കുന്നവര്‍ക്ക് ജീവന്‍ നല്‍കുന്ന കെ.എം. മാണിയെ പറ്റി പറയാന്‍ കുഞ്ഞാലിക്കുട്ടിക്ക് നല്ലതേയുള്ളൂ; ആപത്തു കാലത്തുപോലും ഒപ്പം നിന്ന കുഞ്ഞാലിക്കുട്ടി മാണിക്ക് എന്നും പ്രിയപ്പെട്ടവനായിരുന്നു

കെ.എം. മാണി എന്ന അതികായന്‍ എല്ലാവരേയും വിട്ടുപിരിഞ്ഞിരിക്കുകയാണ്. ആ വലിയ മനുഷ്യനെപ്പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് എല്ലാവരും. ആപത്ത് കാലത്ത് ഒപ്പം നിന്നവരെ ഒരിക്കലും തള്ളിപ്പറയുന്നവനല്ല കെ.എം. മാണി. ബാര്‍കോഴ വിവാദം കത്തിനില്‍ക്കുമ്‌ബോള്‍ യു.ഡി.എഫില്‍ ഒറ്റപ്പെട്ട കെ.എം. മാണിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. കെട്ടിപ്പുണര്‍ന്ന് കുതികാല്‍ വെട്ടുന്നവര്‍ക്കിടയില്‍ കുഞ്ഞാലിക്കുട്ടിയെ നമ്പാം. കൂടെ നിന്നാല്‍ ചതിക്കില്ല...
കേരള കോണ്‍ഗ്രസും മുസ്‌ലിം ലീഗും തമ്മിലെ പാര്‍ട്ടി ബന്ധത്തിനും മുകളിലായിരുന്നു മാണിയും കുഞ്ഞാലിക്കുട്ടിയും തമ്മിലെ വ്യക്തിബന്ധം. മാണി യു.ഡി.എഫ് വിട്ടപ്പോഴും അദ്ദേഹവുമായി നിരന്തരം സമ്ബര്‍ക്കം പുലര്‍ത്തിയതും കുഞ്ഞാലിക്കുട്ടി മാത്രം. ഒരുതവണ പോലും പരസ്പരം വിര്‍ശിച്ചിട്ടില്ല.
മുന്നണി വിട്ടെങ്കിലും ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള 2017ലെ മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് പരസ്യ പിന്തുണയുമായി മാണിയെത്തി. യു.ഡി.എഫിലേക്കുള്ള പാലവുമല്ല, കലുങ്കുമല്ല. കുഞ്ഞാലിക്കുട്ടിക്കുള്ള പിന്തുണയെന്നാണ് അന്ന് മാണി പറഞ്ഞത്. ബാര്‍ കോഴ വിവാദത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണെന്ന വികാരം മാണി കോണ്‍ഗ്രസില്‍ ശക്തമാവുകയും യു.ഡി.എഫ് യോഗം ബഹിഷ്‌ക്കരിക്കുകയും ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ മാണിയെ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല. തൊട്ടുപിന്നാലെ കുഞ്ഞാലിക്കുട്ടിയുടെ വിളിയെത്തിയതോടെ അടുത്ത യോഗത്തില്‍ പങ്കെടുക്കാമെന്ന് മാണി സമ്മതിച്ചു.
എത്രവലിയ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കിടയിലും ഈ ഹൃദയബന്ധം ശക്തമായിരുന്നു. ബാര്‍കോഴ വിവാദത്തില്‍ ലീഗിനുള്ളിലെ മുറുമുറുപ്പുകള്‍ പോലും മറികടന്നാണ് കുഞ്ഞാലിക്കുട്ടി മാണിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചത്. കെ.എം. മാണിക്ക് യു.ഡി.എഫിലേക്ക് മടങ്ങിവരാനുള്ള വേദിയൊരുക്കിയതും കുഞ്ഞാലിക്കുട്ടിയായിരുന്നു.
കോഴിക്കോട് ചേര്‍ന്ന ഇ. അഹമ്മദ് അനുസ്മരണ സമ്മേളനത്തില്‍ കണ്ടാല്‍ മിണ്ടാതിരുന്ന കെ.എം. മാണിയെയും കോണ്‍ഗ്രസ് നേതാക്കളെയും ഒന്നിച്ചിരുത്തി കൈകൊടുപ്പിച്ചു. കേരള കോണ്‍ഗ്രസ് യു.ഡി.എഫില്‍ ഉണ്ടാവണമെന്ന വ്യക്തമായ സന്ദേശം കുഞ്ഞാലിക്കുട്ടി വേദിയില്‍ വച്ചുതന്നെ കോണ്‍ഗ്രസ് നേതാക്കള്‍ക്കേകി.
യു.ഡി.എഫിലേക്ക് മടങ്ങുന്നതിന്റെ ഉപാധിയായി രാജ്യസഭ സീറ്റ് വേണമെന്ന മാണിയുടെ നിലപാടിന് പിന്തുണ നല്‍കിയതും കുഞ്ഞാലിക്കുട്ടിയായിരുന്നു. ഈ ഇഴയടുപ്പമാണ് കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിയുമെന്ന പ്രയോഗം തന്നെ സമ്മാനിച്ചത്. ഏറ്റവുമൊടുവില്‍ കോട്ടയം സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ മാണിയും ജോസഫും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് നിയോഗിച്ചതും കുഞ്ഞാലിക്കുട്ടിയെയായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടയിലും കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി മാണിയെ കാണാന്‍ ആശുപത്രിയിലെത്തിയിരുന്നു. നഷ്ടപ്പെട്ടത് ബന്ധുവിനെയാണെന്ന കുഞ്ഞാലിക്കുട്ടിയുടെ വാക്കിലുമുണ്ട് നഷ്ടത്തിന്റെയും അടുപ്പത്തിന്റെയും ആഴം.
അരനൂറ്റാണ്ടത്തെ പൊതുപ്രവര്‍ത്തനത്തിനിടയില്‍ ചെളി തെറിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് ഒടുവില്‍ അതു കഴുകി കൊടുത്ത് മാപ്പിരക്കേണ്ടിയും വന്നു എന്നത് രാഷ്ട്രീയ ചരിത്രം. 1965ലാണ് കെ.എം. മാണി പാലായുടെ പ്രതിനിധിയായത്. പാലാക്കാരുടെ പ്രിയപ്പെട്ടവനായി തിരഞ്ഞെടുക്കപ്പെട്ട നാള്‍ മുതല്‍ പാലാ തന്റെ തറവാടാണെന്ന് കരുതി പ്രവര്‍ത്തിച്ചു. കുട്ടിയമ്മ ഒന്നാം ഭാര്യയായപ്പോള്‍ പാലാ തന്റെ രണ്ടാംഭാര്യയാണെന്ന് പലവട്ടം പറഞ്ഞു. മണ്ഡലം ഇതു പോലെ നോക്കിയ ജനപ്രതിനിധികള്‍ കുുറവാണ്. മാണി മന്ത്രിയായാല്‍ സെക്രട്ടറിയേറ്റിലോ മന്ത്രിമന്ദിരത്തിലോ പാലാക്കാര്‍ക്ക് എപ്പോഴും കയറിയിറങ്ങാം.അതിനുള്ള സ്വാതന്ത്ര്യം പാലാക്കാരങ്ങെടുക്കും. ആരും തടയില്ല. തടഞ്ഞാല്‍ അവര്‍ വിവരമറിയും. ജനഹൃദയങ്ങള്‍ കീഴടക്കിയ അതിസമര്‍ത്ഥനായ ഭരണാധികാരിയും രാഷ്ട്രീയ നേതാവും ബുദ്ധിമാനുമാണ് കെ.എം. മാണി എന്ന് വിശേഷിപ്പിക്കുന്നത്. ഒരു വ്യക്തി പ്രസ്ഥാനമായി വളര്‍ന്നു എന്ന സവിശേഷതയുമുണ്ട്.
"
https://www.facebook.com/Malayalivartha























