ചാളക്കറിയുണ്ടോ? സുരേഷ് ഗോപിയുടെ ചോദ്യം കേട്ട് ആദ്യം പകച്ച് നിന്ന ശേഷം ഞണ്ടുകറിയാണെന്ന് മറുപടി; എങ്കിൽ കുറച്ച് ചോറാകാമെന്ന് പറഞ്ഞ് വാഹനത്തിൽ നിന്ന് ഇറങ്ങി...ഉച്ചയൂണ് ഇഷ്ടമായോ എന്ന് ചോദിച്ച വീട്ടമ്മയോട് പാത്രം തിരിച്ചുവേണോയെന്ന് മറുചോദ്യവുമായി തൃശൂര്‍ ലോക് സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി

തെരഞ്ഞെടുപ്പ് പ്രചാരണമൊക്കെ പൊടിപൊടിക്കുന്നെങ്കിലും മണി ഒന്നടിച്ചാല്‍ പര്യടനം നടക്കുന്നിടത്ത് ആദ്യം കാണുന്ന വീട്ടില്‍ സുരേഷ് ഗോപിയെത്തും. ജാഡകളൊന്നുമില്ലാതെ ചോറ് ചോദിക്കും. ചോറ് ചോദിക്കുന്ന സിനിമാതാരത്തെ കണ്ട് വീട്ടുകാര്‍ അമ്ബരക്കും. പിന്നെ ഉള്ള വിഭവങ്ങള്‍ നല്‍കി ചോറു നല്‍കും. ഇന്നലെ നാട്ടിക നിയോജകമണ്ഡലത്തിലെ പര്യടനത്തിനിടെ തളിക്കുളം ബീച്ചിലെ കുറുക്കംപര്യ വീട്ടില്‍ വിബിന്റെ വീട്ടിലായിരുന്നു ഇത്തരത്തില്‍ സുരേഷ് ഗോപിക്ക് ഉച്ചയൂണ്.
സ്ഥാനാര്‍ത്ഥിയെ കാണാന്‍ വീടിന് മുന്‍വശം നിന്നിരുന്ന വിബിന്റെ ഭാര്യ അപര്‍ണ്ണകുമാരിയോട് ചാളക്കറിയുണ്ടോയെന്നായിരുന്നു അന്വേഷണം. ആദ്യം പകച്ചുപോയ അപര്‍ണ്ണ ഞണ്ടുകറിയുണ്ടെന്ന് മറുപടി നല്‍കി. എങ്കില്‍ കുറച്ച് ചോറാകാമെന്ന് പറഞ്ഞ് സ്ഥാനാര്‍ത്ഥി വാഹനത്തില്‍ നിന്നിറങ്ങി. ഞണ്ടുകറിയും കൂട്ടി സമൃദ്ധിയായി ഉച്ചയൂണ് കഴിച്ചു. ഭക്ഷണം ഇഷ്ടമായോയെന്ന് ചോദിച്ച അപര്‍ണ്ണയോട് പാത്രം തിരിച്ചുവേണോയെന്നായിരുന്നു മറുചോദ്യം.
ഭക്ഷണം കഴിഞ്ഞു അപര്‍ണ്ണയോടും കുടുംബത്തോടും അയല്‍വാസികളോടുമൊപ്പം ഫോട്ടോയെടുത്ത സുരേഷ് ഗോപി പര്യടനം തുടര്‍ന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷും കൂടെയുണ്ടായിരുന്നു. ഇതിനോടകം പല വീടുകളിലും അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥി എത്തിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha























