ഇന്ന് നിര്‍ണായകം... അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയ സുരേഷ് ഗോപി നല്‍കിയ വിശദീകരണത്തില്‍ അനുപമ ഇന്ന് തീരുമാനം എടുക്കും; തീരുമാനം എതിരായാല്‍ ശബരിമല വിഷയം വീണ്ടും കടുപ്പിക്കും; ഡല്‍ഹിയില്‍ നിന്നും വക്കീലന്‍മാരെയും ഇറക്കാനും തീരുമാനം

വീണ്ടും സുരേഷ് ഗോപി വാര്‍ത്തകളില്‍ നിറയുകയാണ്. അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയ സംഭവത്തില്‍ തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി നല്‍കിയ വിശദീകരണത്തില്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ ഇന്ന് തീരുമാനം എടുക്കും. പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ജാതിയോ മതമോ ദൈവത്തിന്റെ പേരോ പറഞ്ഞ് വോട്ടു ചോദിച്ചിട്ടിലെന്നും ആണ് സുരേഷ് ഗോപിയുടെ വിശദീകരണം. താന്‍ പ്രചാരണത്തിന് മതചിഹ്നങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും സുരേഷ് ഗോപി കളക്ടര്‍ക്കു നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും അത് ഉറപ്പായും അലയടിക്കുമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് തേടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാല്‍ അയ്യന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ജ്യേഷ്ഠന്‍ എന്നാണെന്നും ശബരിമല ഒരു സ്ഥലപ്പേരാണെന്നുമാണ് തുടര്‍ന്ന് ബിജെപി ക്യാമ്പില്‍ നിന്ന് വന്ന വിശദീകരണം.
സുരേഷ് ഗോപിയുടെ വിശദീകരണം കളക്ടര്‍ അംഗീകരിക്കുമാ അതോ മറ്റ് നടപടികള്‍ ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. കഴിഞ്ഞ വെള്ളിയാഴ്ച്ച തൃശ്ശൂരില്‍ തിരഞ്ഞെടുപ്പ് പരിപാടിക്ക് ശേഷമാണ് സുരേഷ് ഗോപി വിവാദപ്രസംഗം നടത്തിയത്. ഈ പരാമര്‍ശത്തില്‍ പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കളക്ടര്‍ ടി വി അനുപമ സുരേഷ് ഗോപിയില്‍ നിന്ന് വിശദീകരണം തേടിയത്.
അതേസമയം തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ചു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടേയും ചെവിയിലെത്തി. തോറ്റ് പിന്‍മാറേണ്ടെന്നാണ് അവരുടെ നിര്‍ദേശം. മാത്രമല്ല പ്രകടന പത്രികയില്‍ ശബരിമല പറയുന്നതിനാല്‍ എല്ലാ മണ്ഡലങ്ങളിലും ഇത് പ്രചരിപ്പിക്കാനും കഴിയും. സുരേഷ് ഗോപിയ്‌ക്കെതിരെ നടപടി വന്നാല്‍ അത് വീണ്ടും ചര്‍ച്ചയാക്കാനാണ് ബിജെപി നീക്കം.
ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി വിശദീകരണം നല്‍കിയത്. പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് വിശദീകരണം. പ്രസംഗത്തിന്റെ കോപ്പി നല്‍കിയാല്‍ വിശദമായ മറുപടി നല്‍കാമെന്നും കമ്മീഷനെ അറിയിച്ചു. അതേസമയം സുരേഷ് ഗോപിക്കായി സുപ്രീംകോടതി അഭിഭാഷകരുടെ നീണ്ട പട തന്നെ രംഗത്തുണ്ട് . അവരുടെ കൂടി അഭിപ്രായം പരിഗണിച്ചാന് വിശദീകരണം നല്‍കിയത്.
തൃശൂര്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നടത്തിയ പ്രസംഗം ചട്ടലംഘനമല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സ്ഥാനാര്‍ഥി സുരേഷ് ഗോപിയും എന്‍ഡിഎയും. ഇത് വ്യക്തമാക്കുന്ന വിശദീകരണമാണ് സുരേഷ് ഗോപി കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്നത് .
ജാതിയോ മതമോ ദൈവത്തിന്റെ പേരോ പറഞ്ഞ് വോട്ട് ചോദിച്ചിട്ടില്ലയെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലയെന്നും സുരേഷ് ഗോപി വിശദീകരണത്തില്‍ വാദിക്കുന്നു. പ്രചാരണത്തിനായി മതചിഹ്നങ്ങള്‍ ഉപയോഗിച്ചിട്ടില്ല. പ്രസംഗത്തില്‍ സമുദായ മത സ്പര്‍ദ്ധ ഉണ്ടാക്കുന്ന പരാമര്‍ശമില്ല.
അതേസമയം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രികയില്‍ ശബരിമല ഉള്‍പ്പെടുത്തിയത് വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തുന്നത്. കുറഞ്ഞത് 4 സീറ്റെങ്കിലും ശബരിമല വിഷയത്തിന്റെ പേരില്‍ ലഭിക്കുമെന്നാണ് കണക്ക് കൂട്ടനന്നത്.
പ്രകടന പത്രിക സ്വാഗതം ചെയ്യുന്നുവെന്നാണ് ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയും പറഞ്ഞത്. ശബരിമലയെ സംരക്ഷി ക്കാന്‍ നിയമ നിര്‍മാണം ഉള്‍പ്പടെ പരിഗണിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമലയില്‍ വിശ്വാസസംരക്ഷണത്തിനായി സുപ്രീംകോടതിയില്‍ നിലപാടെടുക്കുമെന്നാണ് പ്രകടനപത്രികയില്‍ ബിജെപി വ്യക്തമാക്കുന്നത്. മതപരമായ വിഷയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായാണ് ശബരിമലയെ പ്രകടനപത്രികയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ചട്ടലംഘന നോട്ടീസില്‍ സുരേഷ് ഗോപിയെ ന്യായീകരിച്ചും ശ്രീധരന്‍പിള്ള രംഗത്തെത്തി. സ്ഥാനാര്‍ത്ഥികള്‍ക്ക് ബിജെപിയുടെ പത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യം പറയാന്‍ അവകാശമുണ്ട്. ശബരിമലയെപ്പറ്റി പറഞ്ഞുകൂടാ എന്ന നിലപാട് കേരളത്തിലെ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതില്‍ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ചാനലുകളില്‍ പോയി വിശദീകരണം നല്‍കിയത് ശരിയായില്ല. നടപടി ദൗര്‍ഭാഗ്യകരമാണ്. ഇത് തിരുത്താന്‍ തയ്യാറാകണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. ടിക്കാറാം മീണയുടേതായി കേട്ടത് സിപിഎമ്മിന്റെ ശബ്ദമാണ്. ശബരിമലയെ ഉയര്‍ത്തിപ്പിടിച്ച് തന്നെ പ്രചാരണം നടത്തും. ദൈവത്തെ ഉയര്‍ത്തിപ്പിടിച്ച് പ്രചാരണം ശരിയല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
https://www.facebook.com/Malayalivartha























