തലസ്ഥാനത്ത് നിന്ന് മൂന്നാംതവണ ലോക്‌സഭയിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശിതരൂര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്വന്തംപാര്‍ട്ടിയില്‍ നിന്നാണ്, പലയിടത്തും പ്രവര്‍ത്തകര്‍ ഇറങ്ങുന്നില്ല

തലസ്ഥാനത്ത് നിന്ന് മൂന്നാംതവണ ലോക്‌സഭയിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശിതരൂര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്വന്തംപാര്‍ട്ടിയില്‍ നിന്നാണ്. പലയിടത്തും പ്രവര്‍ത്തകര്‍ ഇറങ്ങുന്നില്ല. ജില്ലയിലെ പ്രമുഖനേതാക്കളാണ് ഇതിന് പിന്നിലെന്ന് തരൂര്‍ എ.ഐ.സി.സിക്ക് പരാതി നല്‍കിയതായാണ് സൂചന. ഇതേ തുടര്‍ന്ന് ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, വി.എസ് ശിവകുമാര്‍, തമ്പാനൂര്‍ രവി തുടങ്ങിയ ചില നേതാക്കളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ കേന്ദ്രതെരഞ്ഞെടുപ്പ് സമിതി രഹസ്യനിരീക്ഷകരെ തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുകയാണ്. എന്നും വൈകിട്ടുള്ള അവലോകനത്തിന് പുറമേ വിശദമായ വിലയിരുത്തലും പ്രചരണത്തെ തുടര്‍ന്ന് ഉണ്ടാകും. നിരീക്ഷകര്‍ വിവരങ്ങള്‍ കെ.പി.സി.സിക്കും കേന്ദ്രസമിതിക്കും നല്‍കും. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകും.
അതേസമയം താന്‍ പരാതി നല്‍കിയില്ലെന്നാണ് തരൂര്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാന റൗണ്ടിലാണ് ശക്തമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തെങ്കിലും പോരായ്മയുണ്ടെങ്കില്‍ പാര്‍ട്ടി പരിഹരിക്കുമെന്നും പറഞ്ഞു. പ്രചാരണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകള്‍ കയറിയുള്ള പ്രചാരണത്തിലും മറ്റുമുള്ള മെല്ലെപ്പോക്കാണ് തലസ്ഥാനത്തെ പ്രധാന വവാദം. പല നേതാക്കളെയും പ്രചരണത്തില്‍ കാണാനില്ലെന്ന് കാണിച്ച് തരൂര്‍ ക്യാമ്പ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ജില്ലയിലെ നേതാകള്‍ക്ക് കെപിസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. തരൂരിനെതിരായ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് വി.എസ് ശിവകുമാര്‍ എംഎല്‍എയാണെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ച നടന്നിരുന്നു.
പ്രചാരണത്തില്‍നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിച്ചോടുന്നുവെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ് ഫെയിസ്ബുക്കില്‍ പോസ്റ്റിട്ടത് വലിയ വിവാദമായിരുന്നു. എനിക്ക് തെരഞ്ഞെടുപ്പ് ചുമതല മണക്കാട് മണ്ഡലത്തിലാണ്. പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന നേതാക്കള്‍ക്കെതിരെ പരാതി നല്‍കുമെന്നും തമ്പാനൂര്‍ സതീശ് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് സംഭവം സ്ഥിരീകരിച്ച് നിരവധി പ്രവര്‍ത്തകര്‍ കമന്റുകളുമായി രംഗത്തെത്തി. മുണ്ട് മാറ്റിയാല്‍ കാവി നിക്കറിട്ട് നടക്കുന്ന കുറേ നപുംസകങ്ങള്‍ കോണ്‍ഗ്രസിലുണ്ടെന്ന് എസ്.ആര്‍ ശ്രീജിത്ത് എഴുതി. അത് ശരിയാണെന്ന് തമ്പാനൂര്‍ സതീശ് ശരിവയ്ക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ സതീഷ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
വി.എസ് ശിവകുമാറിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫെയിസ്ബുക്കിലും മറ്റും ആക്രമണം നടത്തി. ഇതോടെ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തുന്നവരെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ ശിവകുമാറിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി നേതാവ് കല്ലിയൂര്‍ മുരളി ബിജെപിയില്‍ ചേര്‍ന്നു. കല്ലിയൂര്‍ മുരളിയുടെ വീടിന്റെ മതിലില്‍ വരച്ച കൈപ്പത്തി ചിഹ്നം മായ്ച്ച് താമര വരയ്ക്കുകയും ചെയ്തു. ശിവകുമാറിന്റെയും തമ്പാനൂര്‍ രവിയുടെയും നിലപാടുകളില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വിട്ടതെന്ന് കല്ലിയൂര്‍ മുരളി വ്യക്തമാക്കി. ഡിസിസി പുനഃസംഘടനയില്‍ ആവശ്യപ്പെട്ട സ്ഥാനം ലഭിക്കാത്തതിനാലാണ് കല്ലിയൂര്‍ മുരളി ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
തലസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയില്ലാതെ, ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരമാണ് ശശിതരൂര്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായത്. അദ്ദേഹം രണ്ട് തവണ എം.പിയായി ജയിച്ചതോടെ ജില്ലയിലെ പല നേതാക്കള്‍ക്കും കണ്ണ്കടി തുടങ്ങി. എം.പിയായി മുമ്പ് ജയിച്ച വി.എസ് ശിവകുമാര്‍ അടക്കം ഇതിന് പിന്നിലുണ്ടെന്നാണ് ആക്ഷേപം.
https://www.facebook.com/Malayalivartha























