ഋതുമതികളായ സ്ത്രീകളെ ജോലിക്ക് വേണ്ട; ആര്‍ത്തവകാലത്ത് തൊഴില്‍ ദിനങ്ങള്‍ നഷ്ടമായാൽ ഫൈൻ നൽകണം; കരിമ്പ് പാടങ്ങളില്‍ പണിയെടുക്കുന്ന വനിതാ തൊഴിലാളികൾ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതായി റിപ്പോർട്ടുകൾ

ആര്‍ത്തവകാലത്ത് തൊഴില്‍ ദിനങ്ങള്‍ നഷ്ടമാകുമെന്ന് മാത്രമല്ല, ഒരു ദിവസം നഷ്ടമായാല്‍ കോണ്‍ട്രാക്റ്റര്‍ക്ക് 500 രൂപ ഫൈന്‍ നല്‍കണം. ഇതാണ് വളരുന്ന ഇന്ത്യ. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ കരിമ്പ് പാടങ്ങളില്‍ പണിയെടുക്കുന്ന വനിതാ തൊഴിലാളികള്‍ക്കാണ് ഈ ഗതികേട്. പിഴ നല്‍കാന്‍ ഗതിയില്ലാത്തതിനാല്‍
നിര്‍ബന്ധിത ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയക്ക് വിധേയമാകേണ്ടി വരുകയാണ് കരിമ്പ് മുറിക്കാനെത്തുന്ന കരാര്‍ തൊഴിലാളികള്‍.
ഇന്ത്യയിലെ ഏറ്റവും വലിയ വരള്‍ച്ചാ മേഖല പ്രദേശങ്ങിലൊന്നാണ് മറാത്തവാഡ മേഖലയില്‍ ഗോദാവരിക്കരയിലുള്ള ബീഡ്. ഇവിടെ നിന്ന് ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ മഹാരാഷ്ട്രയിലെ പഞ്ചസാര ബെല്‍റ്റായ പിടിഞ്ഞാറന്‍ പ്രദേശങ്ങളിലേയ്ക്ക് ലക്ഷക്കണക്കിന് പേരാണ് കരിമ്പ് വെട്ടലിനായി പോവുകുന്നത്.
കുടുംബമായി തൊഴില്‍ തേടിയെത്തുന്ന ഭര്‍ത്താവിനേയും ഭാര്യയേയും ഒറ്റ യൂണിറ്റാക്കി കണക്കാക്കിയാണ് കോണ്‍ട്രാക്റ്റര്‍മാര്‍ പണം നല്‍കുക. ഈ ദിവസങ്ങളില്‍ ഒരു ദിവസമെങ്കിലും ഭാര്യാഭര്‍ത്താക്കന്മാരില്‍ ആരെങ്കിലും അവധിയെടുത്താല്‍ ദിവസം 500 രൂപ എന്ന നിലയില്‍ കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് പിഴ നല്‍കണം. ഒരു ടണ്‍ കരിമ്പ് വെട്ടിയാല്‍ ഒരു യൂണിറ്റിന് അഥവാ ദമ്പതികള്‍ക്ക് ലഭിക്കുന്നത് 250 രൂപയാണ്. അഥവാ മൂന്ന്, നാല് ടണ്ണെങ്കിലും ഒരു ദിവസം വെട്ടിയില്ലെങ്കില്‍ ദൂരദേശത്ത് എത്തി ജോലി ചെയ്യുന്നതില്‍ ഒരു പ്രയോജനവും ഉണ്ടാകില്ല. ആര്‍ത്തവദിവസങ്ങളാണ് കഠിനമായ ജോലി ചെയ്യാന്‍ ഈ മാസങ്ങളില്‍ വലിയ പ്രയാസം. അതുകൊണ്ട് തന്നെ കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് താത്പര്യം ആര്‍ത്തവമില്ലാത്ത ആരോഗ്യമുള്ള സ്ത്രീകളെയാണ്. അതുകൊണ്ട് ബീഡിലെ സ്ത്രീകള്‍ ചെറുപ്പത്തിലേ തന്നെ ഒന്നോ രണ്ടോ കുട്ടികള്‍ ഉണ്ടായതിന് ശേഷം ഗര്‍ഭപാത്രം നീക്കും.
ഇരുപതുകളുടെ രണ്ടാം പകുതി മുതലുള്ള രണ്ടു രണ്ടരപതിറ്റാണ്ട് ജോലിയും ജീവിതവും നിലനിര്‍ത്താനുള്ള മാര്‍ഗ്ഗമാണിത് അവര്‍ക്ക്. ആര്‍ത്തവമെന്ന സ്വഭാവിക ജൈവ പ്രക്രിയ രണ്ടരപതിറ്റാണ്ടെങ്കിലും നേരത്തേ അവസാനിപ്പിക്കുക എന്ന ആരോഗ്യ റിസ്‌കിലേയ്ക്ക് അവര്‍ പ്രവേശിക്കുകയാണ്. ഹോര്‍മോണ്‍ ഇംബാലന്‍സ്, മാനസികാരോഗ്യപ്രശ്‌നങ്ങള്‍, ഭാരം വര്‍ദ്ധിക്കല്‍ എന്നിങ്ങനെ പല ആരോഗ്യപ്രശ്‌നങ്ങളും വിദദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഭര്‍ഭപാത്രമുള്ള സ്ത്രീകളെ അപൂര്‍വ്വമായി മാത്രമേ ഇവിടുത്തെ ഗ്രാമങ്ങളില്‍ കാണാനാകൂ... ഗര്‍ഭപാത്രം എടുത്താല്‍ പിന്നെ ആര്‍ത്തവത്തെ ഭയക്കണ്ട, ഒരു ദിവസം പോലും ഇടവേളയില്ലാതെ ജോലി ചെയ്യാമെന്ന് കരാര്‍ തൊഴിലാളികളായ സ്ത്രീകള്‍ പറയുന്നു.
നിശ്ചിത സമയത്തിനുള്ളില്‍ ഏക്കറ് കണക്കിന് കരിമ്പ് വെട്ടിയെടുക്കേണ്ടതിനാല്‍ ഋതുമതികളായ സ്ത്രീകളെ ജോലിക്ക് വേണ്ടെന്ന് കരാറുകാരനായ ദാദാ പാട്ടില്‍ പറയുന്നു. തങ്ങള്‍ ഒരു സ്ത്രീയോടും ഗര്‍ഭപാത്രം എടുത്ത് കളയാന്‍ നിര്‍ബന്ധിക്കാറില്ലെന്നും അവരും കുടുംബവും സ്വയം എടുക്കുന്ന തീരുമാനമാണതെന്നും പാട്ടീല്‍ പറയുന്നു. എന്നാല്‍ ശസ്ത്രക്രീയയ്ക്കുള്ള പണം കരാറുകാര്‍ മുന്‍കൂറായി നല്‍കുമെന്നും ആ പണം കൂലിയില്‍ നിന്ന് വെട്ടിക്കുറയ്ക്കുമെന്നും തൊഴിലാളികള്‍ പറയുന്നു. 25 വയസായ സ്ത്രീകള്‍ വരെ ഗര്‍ഭപാത്രം നീക്കം ചെയ്തിട്ടുണ്ടെന്നും ഇതേക്കുറിച്ച് പഠനം നടത്തിയ എന്‍.ജി.ഒ പറയുന്നു. ആര്‍ത്തവത്തിന്റെ പേരില്‍ അമ്പലത്തില്‍ കയറാന്‍ കേരളത്തിലെ സ്ത്രീകളെ അനുവദിക്കാതിരിക്കുമ്പോഴാണ് , മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കൂടി ആര്‍ത്തവം തടസമാണെന്ന യാഥാര്‍ത്ഥ്യം നമുക്ക് മുന്നിലുള്ളത്.
https://www.facebook.com/Malayalivartha























