പ്രവാസി വോട്ടുകള്‍ സ്വരൂപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്നു, അറിയണം പ്രവാസികളെ

ഇന്ത്യ അതിന്റെ ഭരണാധികാരികളെ തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പു പ്രക്രിയുടെ ഒരുക്കത്തിലാണ് . ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ആരു ഭരിക്കണമെന്നു മെയ് ഇരുപത്തിമൂന്നിനു ജനം തീരുമാനിക്കും. ലക്ഷക്കണക്കിനു പ്രവാസികളും ഈ തിരഞ്ഞെടുപ്പിന്റെ ഭാഗമാണ്. പ്രവാസി വോട്ട്, പ്രവാസി മന്ത്രാലയം തുടങ്ങി വിവിധ വിഷയങ്ങളാണ് പ്രവാസികളുടെ സമ്മതിദാനാവകാശം തീരുമാനിക്കുന്ന ഘടകങ്ങള്‍. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍, കോണ്‍ഗ്രസ് നേതൃത്വം വഹിക്കുന്ന പ്രതിപക്ഷം. ഇവര്‍ പ്രവാസികള്‍ക്കായി എന്തു ചെയ്തു എന്നതാണ് ഈ പ്രോഗ്രം ചര്‍ച്ച ചെയ്യുന്നത്. ആദ്യം കേന്ദ്രസര്‍ക്കാരിനു പ്രവാസി നയം പരിശോധിക്കാം.
അഞ്ചുവര്‍ഷത്തെ ഭരണകാലത്തിനിടെ രണ്ടുതവണ യു.എ.ഇയും ഓരോ തവണ വീതം ഒമാനും സൌദി അറേബ്യയും ഖത്തറും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനു പ്രവാസികള്‍ക്കു രണ്ടാം വീടായ യു.എ.ഇയിലേക്കു ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെത്തിയത് മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നുവെന്നത് ഏറെ രാഷ്ട്രീയചര്‍ച്ചകള്‍ക്കു വഴി തുറന്നു. ഗള്‍ഫ് രാജ്യങ്ങളുമായുള്ള നയതന്ത്ര വ്യാപാര വ്യവസായ ബന്ധങ്ങളില്‍ വന്‍വളര്‍ച്ചയ്ക്കാണ് കഴിഞ്ഞ അഞ്ചുവര്‍ഷം സാക്ഷ്യം വഹിച്ചത്. രണ്ടായിത്തിപതിനഞ്ചിലെ മോദിയുടെ സന്ദര്‍ശനത്തിനു പിന്നാലെ യു.എ.ഇ ഉപസര്‍വ്വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2017 ലെ റിപ്പബഌക് ദിനത്തില്‍ വിശിഷ്ടാതിഥിയായെത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സൌഹൃദം വര്‍ധിപ്പിച്ചു. ഏറ്റവും ഒടുവിലായി യുഎഇയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരത്തിനു പ്രധാനമന്ത്രി മോദിയെ തിരഞ്ഞെടുത്തതും കേന്ദ്രസര്‍ക്കാരിന്റെ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധത്തിനുള്ള ബഹുമതിയായിരുന്നു.
ബഹിരാകാശ ഗവേഷണം, പ്രതിരോധം, സമുദ്ര ഗതാഗതം, റോഡ് വികസനം, മനുഷ്യക്കടത്ത് തടയല്‍, കാര്‍ഷിക വികസനം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും യു.എ.ഇ.യും തമ്മില്‍ യോജിച്ചുള്ള പ്രവര്‍ത്തനത്തിനു ധാരണയെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം എന്നീ സ്ഥാപനങ്ങള്‍ക്ക് അബുദാബിയില്‍ എണ്ണ പര്യവേക്ഷണത്തിനുള്ള സൗകര്യവും അഡ്‌നോക്കിന് ഇന്ത്യയില്‍ സംഭരണശാലകള്‍ക്കുള്ള അനുമതിയും മോദി സര്‍ക്കാരിന്റെ നയങ്ങളുടെ വിജയമായി വിലയിരുത്തുന്നു.
കേന്ദ്രവിദേശകാര്യമന്ത്രി സുഷ്മ സ്വരാജിന്റെ ഇടപെടലുകള്‍ തിരഞ്ഞെടുപ്പില്‍ പ്രവാസികളുടെ ചര്‍ച്ചാവിഷയമാണ്. വിവിധ രാജ്യങ്ങളുമായുള്ള കയറ്റിറക്കുമതിയില്‍ വളര്‍ച്ച രേഖപ്പെടുത്തിയതും പ്രവാസികളെ സംബന്ധിച്ചു പ്രധാനവിഷയം തന്നെയാണ്. ഒ.ഐ.സി സമ്മേളനത്തിലെ വിശിഷ്ടാതിഥിയായി ഇന്ത്യയെ പ്രതിനിധീകരിച്ചു കേന്ദ്രവിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് പങ്കെടുത്തതും പ്രവാസികള്‍ക്കു സന്തോഷത്തിന്റെ വാര്‍ത്തയായിരുന്നു. എങ്കിലും, ചില നിലപാടുകളിലും തീരുമാനങ്ങളിലും കേന്ദ്രസര്‍ക്കാരിനെ പ്രവാസികള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്. യു.പി.എ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന പ്രവാസികാര്യമന്ത്രാലയം നിര്‍ത്തലാക്കിയെന്നതാണ് അതില്‍ ഏറ്റവും പ്രധാനം. പ്രത്യേക മന്ത്രാലയവും മന്ത്രിയും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാനുമായി വേണമെന്നത് മോദി സര്‍ക്കാര്‍ കണ്ടില്ലെന്നു നടിച്ചെന്നാണ് ആരോപണം. പ്രവാസികള്‍ക്കായി പ്രത്യേക നയം കേന്ദ്രസര്‍ക്കാരിനില്ലെന്ന വിമര്‍ശനം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോയെന്നു കണ്ടറിയണം.
അതേസമയം, ഗള്‍ഫില്‍ നിന്നുള്ള വിമാന ടിക്കറ്റു നിരക്കിലെ വര്‍ധനവിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും കൃത്യമായ ഇടപെടലുണ്ടായിട്ടില്ലെന്ന വിമശനം തുടരുകയാണ്. പ്രവാസികളുടെ ദീര്‍ഘനാളായുള്ള ആവശ്യത്തോടു മോദി സര്‍ക്കാരും അനുകൂല നിലപാടല്ല സ്വീകരിച്ചത്. പ്രവാസി വോട്ടു ബില്‍ പാസാക്കുമെന്ന ബിജെപിയുടെ പ്രഖ്യാപനം നടപ്പിലാക്കിയില്ലെന്ന പഴിയും തിരഞ്ഞെടുപ്പു കാലത്തു ഉയര്‍ന്നു കേള്‍ക്കാം. പ്രോക്‌സി വോട്ടു ചെയ്യാനുള്ള അനുമതിക്കായി ബില്‍ പാസാക്കുന്നതിനു കഴിഞ്ഞില്ലെന്നതും കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രവാസികളുടെ പ്രധാനരാഷ്ട്രീയ ചിന്തകളിലൊന്നാണ്.
ഒരു പ്രവാസി എന്തുകൊണ്ടു മോദി സര്‍ക്കാരിനായി വീണ്ടും വോട്ടു ചെയ്യണമെന്ന ചോദ്യത്തോടു, മോദി പ്രവാസലോകത്തു സജീവമായെങ്കിലും അതിനനുസരിച്ചുള്ള ക്ഷേമം പ്രവാസികള്‍ക്കുണ്ടായിട്ടുണ്ടോ എന്ന ചോദ്യമാണ് മറുപടി ലഭിക്കുന്നത്. പ്രധാനമന്ത്രിയുടേയും വിദേശകാര്യമന്ത്രിയുടേയും സജീവസാന്നിധ്യം പ്രവാസലോകത്തുണ്ടായിരുന്നെങ്കിലും ദീര്‍ഘനാളായുള്ള പൊതു ആവശ്യങ്ങള്‍ക്കു അറുതി ലഭിച്ചിട്ടില്ലെന്ന പരാതി തുടരുതയാണ്. കേരളത്തില്‍ പ്രളയദുരന്തത്തിനു യു.എ.ഇ സര്‍ക്കാരിന്റെ സഹായ വാഗ്ദാനം നിരസിക്കേണ്ടിവന്നത് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ കാരണമാണെന്ന കേരളത്തിന്റഖെ ആരോപണവും മലയാളികളുടെ തിരഞ്ഞെടുപ്പ് ചിന്തകളില്‍ സജീവമാണ്. പ്രവാസികള്‍ക്കായി വലിയ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന പരാതി ഒരു വശത്തും എന്നാല്‍, വ്യവസായ വ്യാപാര കരാറുകളിലൂടെ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ ഉണര്‍വ് നേടാന്‍ മോദി സര്‍ക്കാരിനായെന്ന വാദം മറുവശത്തും തിരഞ്ഞെടുപ്പു കാലത്തു ഉയര്‍ന്നുകേള്‍ക്കാം.
മലയാളികള്‍ ഏറെയുള്ള ഗള്‍ഫ് നാടുകളില്‍ തിരഞ്ഞെടുപ്പു ചൂടിനു കുറവില്ല. കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ ചര്‍ച്ചകളില്‍ കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെ പ്രവര്‍ത്തനം ചര്‍ച്ചാവിഷയമാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവാസികളോടുള്ള സമീപനവും നയവുമാണ് ഇനി പരിശോധിക്കുന്നത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ സര്‍ക്കാരിന്റെ പ്രവാസി നയം തിരഞ്ഞെടുപ്പു വേദികളില്‍ ചര്‍ച്ചാവിഷയമാണ്. ലോകകേരള സഭയുടെ രൂപീകരണവും പ്രവര്‍ത്തനവുമാണ് പ്രവാസികളോടുള്ള കേരള സര്‍ക്കാരിന്റെ സമീപനത്തിന്റെ നേര്‍സാക്ഷ്യം. തിരുവനന്തപുരത്തു തുടങ്ങിയ ലോക കേരള സഭ സമ്മേളനത്തിന്റെ മേഖലാ സമ്മേളനത്തിനു ദുബായ് സാക്ഷിയായിരുന്നു. പ്രവാസികള്‍ക്കായുള്ള ക്ഷേമ,വികസന പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു ലോകകേരളസഭയുടെ അജണ്ട. നിക്ഷേപങ്ങള്‍, ക്ഷേമപദ്ധതികള്‍, നൈപുണ്യ വികസനം, കലാസാംസ്‌കാരികം എന്നിങ്ങനെ പ്രധാന ശുപാര്‍ശകളിന്‍മേലായിരുന്നു ചര്‍ച്ചകള്‍.
ഇടതുപക്ഷ സര്‍ക്കാര്‍ പ്രവാസികള്‍ക്കൊപ്പമുണ്ടെന്നു പ്രഖ്യാപിച്ചാണ് നോര്‍ക്കയുടെ നേതൃത്വത്തില്‍ ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. മുന്‍പെങ്ങുമില്ലാത്തവിധം നോര്‍ക്ക സജീവമായി പ്രവാസികള്‍ക്കായി രംഗത്തുണ്ടെന്നാണ് ഇടതുപക്ഷത്തിന്റെ വാദം. ലക്ഷക്കണക്കിനു പ്രവാസിമലയാളികളുടെ വോട്ടു തേടുന്നതിനു മുന്നോട്ടുവയ്ക്കുന്നതും ഇതേ ക്ഷേമപദ്ധതികള്‍ തന്നെയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണപ്രകാരം ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തിലെത്തിയതും തുടര്‍ന്നു 149 തടവുകാരെ മോചിപ്പിച്ചതും കേരളസര്‍ക്കാരിന്റെ നേട്ടമായിരുന്നു. ഒപ്പം വിദേശമലയാളികള്‍ക്കായി സര്‍ക്കാര്‍ സേവനങ്ങള്‍ ലളിതമാക്കാന്‍ പ്രത്യേക കോള്‍ സെന്റര്‍ സംവിധാനം ഏര്‍പ്പെടുത്തിയതും വനിതാ സെല്ലിന്റെ പ്രഖ്യാപനവുമെല്ലാം തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്.
നോട്ടു നിരോധനം, ആള്‍ക്കൂട്ട കൊലപാതകമടക്കമുള്ളവയില്‍ കേന്ദ്രസര്‍ക്കാരിനെയും ബിജെപിയിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കാലുമാറ്റമടക്കമുള്ളവയില്‍ കോണ്‍ഗ്രസിനേയും ഇടതുപക്ഷ പ്രവര്‍ത്തകരായ പ്രവാസിമലയാളികള്‍ വിമര്‍ശിക്കുന്നു.
എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ വരവ് കേരളത്തിലെ തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ ബാധിക്കില്ലെന്നു തന്നെയാണ് ചിന്ത.
അതേസമയം, കേരളത്തിലെ അക്രമരാഷ്ട്രീയം, ശബരിമല വിഷയം തുടങ്ങിയവ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന വേളയില്‍ സജീവരാഷ്ട്രീയ ചിന്തയാണ്. ശബരിമല വിഷയത്തില്‍ കേരളസര്‍ക്കാരിനെതിരെ പ്രവാസികള്‍ക്കിടയിലും പ്രതിഷേധമുയര്‍ന്നിരുന്നുവെന്നത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോയെന്നു കണ്ടറിയണം. ഒടുവിലുണ്ടായ പെരിയ ഇരട്ടക്കൊലപാതകമടക്കമുള്ള അക്രമരാഷ്ട്രീയ വിഷയങ്ങളിലും പ്രവാസിസംഘടനകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഒരുവശത്ത് ക്ഷേമപദ്ധതികളടക്കം ഉയര്‍ത്തുമ്പോഴും മറുവശത്ത് അക്രമരാഷ്ട്രീയവും ശബരിമല വിഷയവും ഉയരുന്നത് ഇടതുപക്ഷത്തിനു എങ്ങനെ ബാധിക്കുമെന്നു പ്രവാസലോകം ചിന്തിക്കുന്നു.
പ്രവാസലോകത്ത് കോണ്‍ഗ്രസിനു എന്നും ഉറച്ചവോട്ടുകളുണ്ടായിരുന്നു. പോഷകസംഘടനകള്‍ ഏറ്റവും സജീവമായി പ്രവര്‍ത്തിക്കുന്നതാണ് പ്രധാനകാരണം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ പ്രവാസലോകത്തെ ചിന്ത എപ്രകാരമാണെന്നു കാണാം കേരളത്തിലും കേന്ദ്രത്തിലും അധികാരത്തിലില്ലെങ്കിലും പ്രവാസികള്‍ക്കിയില്‍ ശക്തമായ സ്വാധീനം തുടരുന്നതിനു കോണ്‍ഗ്രസിനായി എന്നത് പാര്‍ട്ടിയുടെ വിജയമായി വിലയിരുത്തണം. പോഷകസംഘടനകളുടേയും കെ.എം.സി.സി അടക്കമുള്ള മുന്നണിയിലെ മറ്റു പാര്‍ട്ടികളുടെ സംഘടനകളുടേയും പ്രവര്‍ത്തനമാണ് യു.ഡി.എഫ് ക്യാംപുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. പ്രവാസലോകത്ത് എന്നും കോണ്‍ഗ്രസിനു ഉറച്ച പിന്തുണ ലഭിച്ചിരുന്നു. അത് ഇത്തവണയും തുടരുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. മാസങ്ങള്‍ക്കു മുന്‍പു മാത്രമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഎഇയിലെത്തിയത്. രാഹുലിന്റെ സന്ദര്‍ശനം കോണ്‍ഗ്രസ് പ്രവാസലോകത്തു നടത്തിയ ഏറ്റവും വലിയ പരിപാടികളില്‍ ഒന്നായിമാറി. പ്രവര്‍ത്തകരേയും പ്രവാസികളേയും കോണ്‍ഗ്രസിനായും തിരഞ്ഞെടുപ്പിനായും സജീവമാക്കാന്‍ രാഹുലിനായി.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള വിമര്‍ശനം തന്നെയാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും അടക്കമുള്ള പാര്‍ട്ടികള്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ ചിന്തകള്‍. കേന്ദ്രപ്രവാസികാര്യവകുപ്പ് നിര്‍ത്തലാക്കിയത് മാത്രം മതി മോദിസര്‍ക്കാരിനു പ്രവാസികളോടുള്ള അവഗണനയുടെ ഉദാഹരണമെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ഗള്‍ഫ് രാജ്യങ്ങളുമായി തൊഴില്‍ കരാര്‍ ഒപ്പിട്ടു തൊഴില്‍ ചൂഷണം കുറച്ചതു മുതല്‍, ഇസിഎന്‍ആര്‍ ഉള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് തുടങ്ങിയവ യുപിഎ സര്‍ക്കാരിന്റെ പ്രവാസികളോടുള്ള പരിഗണനയ്ക്കു ഉദാഹരണമായാണ് ചൂണ്ടിക്കാട്ടുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നും വിവിധ വിഭാഗങ്ങളിലുള്ളവരുമായി ഒത്തൊരുമയോടെ ജീവിക്കുന്ന പ്രവാസിമലയാളികള്‍ക്കു, മോദി സര്‍ക്കാരിന്റെ വര്‍ഗീയത വളര്‍ത്തുന്ന നയങ്ങളോട്, എതിര്‍പ്പു മാത്രമാണുള്ളതെന്നും പ്രവാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. നോട്ടു നിരോധനം, ജി.എസ്.ടി, കര്‍ഷകാത്മഹത്യ, റഫേല്‍ ഇടപാട് തുടങ്ങി കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണങ്ങളെക്കുറിച്ചു പ്രവാസി ഇന്ത്യക്കാര്‍ ബോധവാന്‍മാരാണെന്നും അതിനാല്‍ തന്നെ കേന്ദ്രസര്‍ക്കാരിനെതിരെയാണ് പ്രവാസികളുടെ രാഷ്ട്രീയ ചിന്തകളെന്നും കോണ്‍ഗ്രസ് വിശ്വസിക്കുന്നു.
കേരളത്തിലെ അക്രമരാഷ്ട്രീയം തന്നെയാണ് ഇടതുപക്ഷത്തിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രധാന ആയുധം. അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഇടതുപക്ഷത്തിനുള്ളതെന്ന ആരോപണം പ്രവാസികള്‍ക്കിടയില്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടുണ്ട്. അതേസമയം, കേരളത്തിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ വരവില്‍ പ്രവാസലോകത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്തോഷത്തിലും ആവേശത്തിലുമാണ്. രാഹുലിന്റെ വരവ് വോട്ടില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ.
മുസ്ലിം ലീഗിന്റെ പോഷകസംഘടനയായ കെ.എം.സി.സി എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും സജീവസാന്നിധ്യമാണ്. എല്ലാ തിരഞ്ഞെടുപ്പു കാലത്തുമെന്ന പോലെ ഇത്തവണയും കെഎംസിസി പ്രവര്‍ത്തകര്‍ വോട്ടു ചെയ്യാനായി കൂെേട്ടത്താടെ നാട്ടിലേക്കു പോകുന്നുണ്ട്. യു.എ.ഇയില്‍ നിന്നു മാത്രം അന്‍പതിനായിരത്തോളം പ്രവര്‍ത്തകരാണ് വോട്ടു ചെയ്യാനായി നാട്ടിലേക്കു പോകാനൊരുങ്ങുന്നത്. കോണ്‍ഗ്രസിന്റെ പോഷകസംഘടനകളായ ഒ.ഐ.സി.സി, ഇന്‍കാസ് തുടങ്ങിയവയുടെ പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടിക്കായി പ്രവാസലോകത്തു പ്രചരണം തുടരുകയാണ്.
പ്രവാസികളെ പൌരന്‍മാരായി, വികസനത്തിലും ആനുകൂല്യങ്ങളിലും ഒരേ പോലെ പരിഗണിക്കുന്നവര്‍ക്കായിരിക്കട്ടെ ഇത്തവണത്തെ വോട്ട്. കേരളത്തിലെ വോട്ടര്‍മാരെ നേരിട്ടും അല്ലാതെയും സ്വാധീനിക്കുന്നവരാണ് പ്രവാസികള്‍. അതിനാല്‍തന്നെ രാഷ്ട്രീയ പക്വതയോടെയായിരിക്കട്ടെ ഇരുപത്തിമൂന്നിനു വോട്ടിങ് മിഷീനെ സമീപിക്കുന്നത്. പ്രവാസികളുടെ വോട്ടു ചിന്തകളെക്കിറിച്ചുള്ള പ്രത്യേക പരിപാടി പ്രവാസി മാനിഫെസ്‌റ്റോ ഇവിടെ അവസാനിപ്പിക്കുന്നു.
"
https://www.facebook.com/Malayalivartha























