തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ജയിക്കുമെന്ന് പ്രമുഖ ചാനലുകള്‍ ഉള്‍പ്പെടെ നടത്തിയ സര്‍വ്വേ വ്യക്തമാക്കിയിട്ടും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കുമ്മനത്തിന്റെ പര്യടനത്തിനെത്തിയ മോദി അദ്ദേഹത്തെ മന്ത്രിയാക്കുമെന്ന് പറയാത്തത് വി.മുരളീധരന്റെ എതിര്‍പ്പ് കാരണമെന്ന്

ബി.ജെ.പിക്ക് മുമ്പെങ്ങുമില്ലാത്തവിധം ജനപിന്തുണ ലഭിച്ചിട്ടും പാര്‍ട്ടിയിലെ തമ്മിലടിക്ക് കുറവില്ല. മറ്റ് പാര്‍ട്ടികളെ അപേക്ഷിച്ച് ബി.ജെ.പിയുടെ കേരള ഘടകത്തില്‍ വലിയ ഗ്രൂപ്പ് തിരിവാണുള്ളത്. അതാണ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വിലങ്ങ് തടിയാകുന്നതും. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ജയിക്കുമെന്ന് പ്രമുഖ ചാനലുകള്‍ ഉള്‍പ്പെടെ നടത്തിയ സര്‍വ്വേ വ്യക്തമാക്കിയിട്ടും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കുമ്മനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ മന്ത്രിയാക്കാമെന്ന പ്രഖ്യാപനം നടത്താതിരുന്നത് പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും ചര്‍ച്ചയായെന്നാണ് സൂചന. പാര്‍ട്ടിയിലെ കരുത്തനും എം.പിയുമായ വി.മുരളീധരന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് കുമ്മനം ജയിച്ചാല്‍ തലസ്ഥാനത്ത് നിന്നൊരു കേന്ദ്രമന്ത്രി എന്ന പ്രഖ്യാപനം മോദി നടത്താത്തതെന്ന് അറിയുന്നു.
കുമ്മനത്തെ മന്ത്രിയാക്കുമെന്ന പ്രഖ്യാപനം നടത്തിയാല്‍ അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്ന് അടക്കം വിട്ട് നില്‍ക്കുമെന്ന് വി.മുരളീധരനും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നവരും കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന. മഹാരാഷ്്ട്രയില്‍ നിന്ന് രാജ്യസഭാ എം.പിയായ വി.മുരളീധരന്റെ മന്ത്രിക്കസേരയ്ക്ക് , അറിയാതെയാണെങ്കിലും ആദ്യം തടയിട്ടത് കുമ്മനമാണ്. കുമ്മനം മേഖാലയ ഗവര്‍ണറായത് കൊണ്ടാണ് വി. മുരളീധരനെ കേന്ദ്ര മന്ത്രിസഭയില്‍ എടുക്കാതിരുന്നത്. പാര്‍ട്ടിക്ക് ഒരു എം.പി പോലുമില്ലാത്ത സംസ്ഥാന ഘടകത്തിന് ഗവര്‍ണര്‍ പദവി നല്‍കിയതിനാല്‍ കേന്ദ്രമന്ത്രിസഭയില്‍ ഇടം നല്‍കേണ്ടെന്ന് ദേശീയനേതൃത്വം തീരുമാനിച്ചെന്നാണ് അറിവ്. പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കുകയും എന്‍.ഡി.എ അധികാരത്തില്‍ വരുകയും ചെയ്യുമെന്ന ഉറച്ച വിശ്വാസത്തിലാണ് വി. മുരളീധരന്‍.
ആ സ്ഥിതിക്ക് കുമ്മനത്തെ മന്ത്രിയാക്കുമെന്ന് പ്രഖ്യാപിച്ചാല്‍ തന്റെ മന്ത്രിസ്ഥാനം വെളളത്തിലാകുമെന്ന് മുരളീധരന്‍ മുന്നേ കണക്ക് കൂട്ടി. തെരഞ്ഞെടുപ്പിനിടെ പാര്‍ട്ടിയില്‍ കലഹം വേണ്ടെന്ന് തീരുമാനിച്ച ദേശീയ നേതൃത്വം ഇടപെട്ട് കുമ്മനത്തെ മന്ത്രിയാക്കുമെന്ന പ്രഖ്യാപനം അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. പ്രഖ്യാപനം നടത്തിയാല്‍ അത് നടപ്പാക്കണം. അതോടെ വി.മുരളീധരന്‍ ഇടയും. നെഹ്‌റു യുവകേന്ദ്രയുടെ അധ്യക്ഷനായിരിക്കുന്ന കാലം മുതല്‍ മുരളീധരനൊപ്പം പ്രവര്‍ത്തിച്ചവരാണ് ഇന്നത്തെ ബി.ജെ.പി ദേശീയനേതാക്കളില്‍ പലരും അവരില്‍ ചിലരൊക്കെ മന്ത്രിമാരുമാണ്. അതിനാല്‍ കേരളത്തിലെ ഏത് ബി.ജെ.പി നേതാവിനേക്കാളും ഡല്‍ഹിയില്‍ കരുത്തനാണ് വി.മുരളീധരന്‍. അദ്ദേഹം പറയുന്നത് ദേശീയനേതൃത്വം അതിന്റെ ഗൗരവത്തില്‍ എടുക്കും.
ശബരിമല യുവതീപ്രവേശനത്തില്‍ ബി.ജെ.പിക്ക് കൂടുതല്‍ പിന്തുണ നല്‍കിയവരാണ് തിരുവനന്തപുരത്തുകാര്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രസംഗത്തില്‍ മോദി ശബരിമലയെ കുറിച്ച് അധികം സംസാരിച്ചുമില്ല. തൊട്ടടുത്ത ദിവസം സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ആലപ്പുഴയില്‍ പറഞ്ഞത് ഇങ്ങിനെയാണ്: യുവതീപ്രവേശനത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് മുമ്പ് പറഞ്ഞ മറ്റ് ബി.ജെ.പി നേതാക്കളാരും അതിനെ തിരുത്താന്‍ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭക്തരുടെ ആഗ്രഹങ്ങള്‍ നിറവേറ്റുമെന്ന് തിരുവനന്തപുരത്ത് എത്തും മുമ്പ് മോദി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























