തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടെ കിട്ടിയ ഷാളുകൾ സ്ഥാനാർത്ഥികൾ എന്ത് ചെയ്യും?; പരിസ്ഥിതി സൗഹാർദ്ദപരമായ നിലപാടിൽ വ്യത്യസ്തനായി കുമ്മനം രാജശേഖരന്‍
ലാളിത്യം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും വളരെയധികം ജനസമ്മതിയുള്ള വ്യക്തിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയും പൊതുപ്രവര്‍ത്തകനുമായ കുമ്മനം രാജശേഖരന്‍. ജീവിതത്തില്‍ സ്വീകരിച്ചിട്ടുള്ള പലവ്യത്യസ്ത തീരുമാനങ്ങളെ പോലെയും ശ്രദ്ധേയമാകുകയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ അദ്ദേഹത്തിന്‌റെ പ്രകൃതി സൗഹാർദ്ദപരമായ നിലപാട്.
തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കിട്ടിയ ഷാളുകൾ സ്ഥാനാർത്ഥികൾ എന്ത് ചെയ്യും?. അലക്ഷ്യമായി വലിച്ചെറിയുകയോ കൂട്ടിയിടുകയോ ആണ് സാധാരണയായി ചെയ്യുന്നത്. എന്നാൽ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ഇവിടെയും വ്യത്യസ്‌തനാവുകയാണ്. സ്വീകരണ യോഗങ്ങളിൽ കിട്ടിയ ഷാളുകൾ കൊണ്ട് തുണി ബാഗുകൾ നിർമ്മിക്കാനാണ് കുമ്മനം ലക്ഷ്യമിടുന്നത്. ഇതിനായി സ്വയം സഹായ സംഘങ്ങളെയും ബിഎംഎസിന്റെ തയ്യൽ തൊഴിലാളികളെയും ചുമതലപ്പെടുത്തി. കിട്ടിയ ഷാളുകൾ ഉടൻ ഇവർക്ക് കൈമാറും.
ആയിരക്കണക്കിന് സ്വീകരണങ്ങളാണ് ഈ തെരെഞ്ഞെടുപ്പ് കാലത്ത് കുമ്മനത്തിന് ലഭിച്ചത്. അതിൽ നിന്ന് ഏകദേശം ഒരു ലക്ഷത്തോളം ഷാളുകൾ കിട്ടിയിട്ടുണ്ട്. ഇതുപയോഗിച്ച് പതിനായിരക്കണക്കിന് ബാഗുകൾ നിർമ്മിക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്. സഞ്ചി നിർമ്മിക്കാൻ സാധിക്കാത്ത തുണി, തോർത്ത് എന്നിവ അനാഥാലയങ്ങൾക്ക് പതിവ് പോലെ സംഭാവന ചെയ്യും.
പരിസ്ഥിതി സൗഹൃദ സംസ്കാരം വോട്ടർമാർക്ക് പകർന്നു നൽകുകയാണ് തുണി സഞ്ചി നിർമ്മാണം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. പ്ലാസ്റ്റിക് ബാഗിന്റെ ഉപയോഗം കുറയ്ക്കാനും സാധിക്കും. പരിസ്ഥിതി സൗഹൃദ തെരെഞ്ഞെടുപ്പ് എന്ന കമ്മീഷന്റെ നിർദ്ദേശം പൂർണ്ണമായി പാലിച്ചായിരുന്നു തന്റെ തെരെഞ്ഞെടുപ്പ് പ്രചാരണം. ഇതിന്റെ ക്രിയാത്മകമായ പരിസമാപ്തിയാണ് ബാഗ് നിർമ്മാണമെന്നും വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ സഞ്ചി നിർമ്മാണം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മറ്റു മുന്നണികള്‍ ഏത് തരത്തിലുളള വോട്ടു കച്ചവടം നടത്തിയാലും തന്റെ വിജയം തടുക്കാന്‍ കഴിയുകയില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. മണ്ഡലത്തില്‍ 50 ശതമാനത്തിലധികം വോട്ടുകള്‍ ലഭിക്കുമെന്ന് ഉറപ്പാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.
അതുകൊണ്ട് വോട്ടുമറിക്കുന്നതില്‍ തനിക്ക് ആശങ്ക ഒട്ടുമില്ല. എന്തുമറിച്ചാലും എന്തുകച്ചവടം നടത്തിയാലും കുതിര കച്ചവടം നടത്തിയാലും ഏതുരീതിയില്‍ നടത്തിയാലും ഒരു കാരണവശാലും തന്റെ വിജയസാധ്യതയെ കുറയ്ക്കാന്‍ അവര്‍ക്ക് കഴിയുകയില്ലെന്നും മറ്റുമുന്നണികളെ ഉദ്ദേശിച്ച് കുമ്മനം പറഞ്ഞു. മണ്ഡലത്തില്‍ തന്റെ വിജയം ഉറപ്പാണെന്നും കുമ്മനം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
https://www.facebook.com/Malayalivartha