എങ്കിലും പെട്ടുപോയല്ലോ... സൂപ്പര്‍ സ്റ്റാറുകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും സമയം കണ്ടെത്തി വോട്ട് ചെയ്‌തെങ്കിലും സുരേഷ് ഗോപിക്ക് കഴിഞ്ഞില്ല; സുരേന്ദ്രനും മുരളിയും മണ്ഡലത്തില്‍ പെട്ടുപോയി

മൂന്ന് പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും വോട്ട് ചെയ്തില്ല. ഇതില്‍ ഏറ്റവും ശ്രദ്ധേയമായിരുന്നു സുരേഷ് ഗോപി വോട്ട് ചെയ്യാത്തത്. കാരണം മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വോട്ട് ചെയ്തിരുന്നു. അപ്പോള്‍ സ്വാഭാവികമായും മറ്റൊരു സൂപ്പര്‍ താരമായ സുരേഷ് ഗോപി വോട്ട് ചെയ്യാത്തത് എല്ലാവരും ചര്‍ച്ച ചെയ്തു.
തിരുവനന്തപുരം ശാസ്തമംഗലം രാജാകേശവദാസ് എന്‍എസ്എസ് ഹൈസ്‌കൂളിലായിരുന്നു സുരേഷ് ഗോപിക്ക് വോട്ട്. പോളിങ് ദിവസം അതിരാവിലെ തൃശൂരില്‍ നിന്നും ഹെലികോപ്റ്ററിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് പോയി വോട്ട് ചെയ്ത് ഹെലികോപ്റ്ററില്‍ തന്നെ തൃശൂരില്‍ മടങ്ങി എത്താനായിരുന്നു ബിജെപി ജില്ലാ നേതൃത്വം സുരേഷ് ഗോപിയോട് പറഞ്ഞിരുന്നത്. എന്നാല്‍ ഹെലികോപ്റ്റര്‍ സൗകര്യം ശരിയാകാതെ വന്നതോടെ സുരേഷ് ഗോപിക്ക് വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചില്ലെന്നാണ് വിശദീകരണം.
വടകര ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുരളീധരന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലായിരുന്നു വോട്ട്. എന്നാല്‍ പോളിങ് ദിവസം മണ്ഡലത്തില്‍ നിന്നും മാറി നില്‍ക്കേണ്ടെന്ന് കരുതി വോട്ട് ചെയ്യാന്‍ എത്തിയില്ല. അതേസമയം ഭാര്യ ജ്യോതി വോട്ട് ചെയ്തു. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ വോട്ട് കോഴിക്കോട് മൊടക്കല്ലൂര്‍ എയുപി സ്‌കൂളിലായിരുന്നു. മണ്ഡലത്തിലെ തിരക്ക് മൂലം അദ്ദേഹവും വോട്ട് ചെയ്യാനെത്തിയില്ല.
അതേസമയം പോളിങ് ശതമാനം ഉയര്‍ന്നത് പ്രത്യാശ നല്‍കുന്നെന്ന് മൂന്നു മുന്നണികളും അവകാശപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജയപരാജയങ്ങളെക്കുറിച്ചുള്ള പുതിയ കണക്കുകൂട്ടലുകള്‍ക്ക് അവര്‍ തുടക്കംകുറിച്ചു.
ഉയര്‍ന്ന പോളിങ് ശതമാനം കേരളത്തില്‍ ബി.ജെ.പി.ക്ക് അക്കൗണ്ട് തുറക്കാന്‍ ഇടയാക്കുമെന്ന് എന്‍.ഡി.എ. അവകാശപ്പെടുന്നു. ഇടതുതരംഗമാണ് മാത്സര്യബുദ്ധിയോടെ ജനങ്ങള്‍ വോട്ടുചെയ്തതിന് പിന്നിലെന്ന് എല്‍.ഡി.എഫും രാഹുല്‍ തരംഗമാണ് കേരളത്തില്‍ അലയടിച്ചതെന്ന് യു.ഡി.എഫും അവകാശപ്പെടുന്നു.
പോളിങ് ശതമാനത്തിലെ ഏറ്റക്കുറച്ചില്‍ ജയപരാജയങ്ങളെ ഏകപക്ഷീയമായി സ്വാധീനിക്കില്ലെന്നാണ് കഴിഞ്ഞകാല തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന. സമീപകാല ചരിത്രമെടുത്താല്‍ 1999 മുതല്‍ പോളിങ് ശതമാനം ക്രമാനുഗതമായി ഉയരുന്നുണ്ട്. ഈ തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും മേല്‍ക്കൈ നേടാനുമായിട്ടുണ്ട്.
അതേസമയം വോട്ടിങ് യന്ത്രങ്ങള്‍ പലയിടത്തും കേടായത് വോട്ടെടുപ്പ് വൈകാനും തര്‍ക്കങ്ങള്‍ക്കും കാരണമായി. എന്നാല്‍, എങ്ങും റീപോളിങ് പ്രഖ്യാപിച്ചിട്ടില്ല. ഇത്തവണ എല്ലാ ബൂത്തിലും വിവി പാറ്റ് യന്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. അതും വോട്ടെടുപ്പിന് കൂടുതല്‍ സമയമെടുക്കാന്‍ കാരണമായി.
തിരുവനന്തപുരത്ത് ചൊവ്വരയിലെ മാധവവിലാസം സ്‌കൂളില്‍ ഏത് ചിഹ്നത്തില്‍ അമര്‍ത്തിയാലും താമരയില്‍ വോട്ടുവീഴുന്നെന്ന പരാതിയുണ്ടായി. വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്ത ഈ ആരോപണം രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഏറ്റുപിടിച്ചതോടെ വോട്ടെടുപ്പ് തടസ്സപ്പെട്ടു. ഇത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷേധിച്ചു. യന്ത്രത്തിന് സാങ്കേതികത്തകരാര്‍ മാത്രമാണുണ്ടായതെന്നാണ് കമ്മിഷന്റെ വിശദീകരണം. പിന്നീട് യന്ത്രം മാറ്റി വോട്ടെടുപ്പ് തുടര്‍ന്നു.
തിരുവനന്തപുരത്ത് പട്ടത്ത് വോട്ട് മാറിവീണെന്ന് എബിന്‍ ബാബു എന്ന വോട്ടര്‍ പരാതിപ്പെട്ടെങ്കിലും പരിശോധനയില്‍ അത് ശരിയല്ലെന്ന് തെളിഞ്ഞു. യുവാവിനെ കസ്റ്റഡയിലെടുത്ത് വിട്ടയച്ചു.
കൊല്ലം ചവറയില്‍ പന്മന ചിറ്റൂര്‍ യു.പി. സ്‌കൂളിലെ ബൂത്തില്‍ സമാനരീതിയില്‍ പരാതി ഉന്നയിച്ച യുവാവിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. പരാതി തെറ്റാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. പന്മന വടക്കുംതല പോരൂക്കര സ്വദേശിയായ ഷംനാദി(32) നെയാണ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്.
നിയമപ്രകാരമാണ് നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരിച്ചെങ്കിലും എല്‍.ഡി.എഫും യു.ഡി.എഫും ഇതില്‍ പ്രതിഷേധിച്ചു. വെറും 1.3 ശതമാനം യന്ത്രങ്ങളേ തകാരാറായുള്ളൂവെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha


























