തടാകം പിളർന്ന് വന്നതും ബാങ്ക് ലോക്കര്‍ ഒലിച്ചിറങ്ങി കോടികൾ തകര്‍ത്ത് നാട്ടുകാർ മൃതദേഹങ്ങൾ നടുറോഡിൽ പോസ്റ്റ്മാർട്ടം

പ്രളയം വിതച്ച വിനാശകരമായ ആഘാതത്തില്‍ നേപ്പാള്‍ പകച്ചുനില്‍ക്കവേ, ദുരന്തമുഖത്തുനിന്ന് കേള്‍ക്കുന്നത് ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങളുടെ വാര്‍ത്തകളാണ്. വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയ ബാങ്ക് ലോക്കര്‍ തകര്‍ത്ത് കോടികള്‍ കവര്‍ന്ന സംഭവത്തില്‍ 29 പേരെയും, പ്രളയജലത്തില്‍ ഒലിച്ചുപോയ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ രണ്ടുപേരെയുമാണ് നേപ്പാള്‍ പോലീസ് അറസ്റ്റ് ചെയ്തത്.
രസുവയിലെ ഭോട്ടെകോഷി പ്രദേശത്തുനിന്നാണ് പ്രളയജലത്തില്‍ ബാങ്ക് ലോക്കര്‍ ഒഴുകിപ്പോയത്. പിന്നീട് ധാഡിംഗ് ജില്ലയിലെ ഗാല്‍ച്ചി റൂറല്‍ മുന്‍സിപ്പാലിറ്റി-4 ല്‍ ഉള്‍പ്പെട്ട ബെല്‍ഖുഖോലയ്ക്ക് സമീപം ത്രിശൂലി നദിക്കരയില്‍ നിന്നുമാണ് ഇത്തരമൊരു ലോക്കര്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ ബാങ്ക് ലോക്കര്‍ തകര്‍ത്ത് അതിലുണ്ടായിരുന്ന പണം കൈക്കലാക്കിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ധാഡിംഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം 19-നും 49-നും ഇടയില്‍ പ്രായമുള്ള 29 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് 92,68,505 നേപ്പാളീസ് രൂപ (ഏകദേശം 57 ലക്ഷം ഇന്ത്യന്‍ രൂപ) വീണ്ടെടുത്തിട്ടുണ്ട്.
ഗാല്‍ച്ചി, ആദംഘട്ട്, സിദ്ധലേഖ് സ്വദേശികളും ചിത്വാന്‍, പര്‍സ എന്നിവിടങ്ങളില്‍ നിന്ന് വന്ന് ഇവിടെ താമസിക്കുന്നവരുമാണ് പിടിയിലായത്. വീണ്ടെടുത്ത പണത്തിന്റെ ഉറവിടത്തെക്കുറിച്ചും ഈ സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്. മറ്റൊരു സംഭവത്തില്‍, നാരായണി നദിയിലൂടെ ഒലിച്ചുപോയ സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്ന രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹത്തില്‍ നിന്ന് ഇവര്‍ ആഭരണം അഴിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വലിയ ജനരോഷം ഉയര്‍ന്നതും പോലീസ് ഉടന്‍ നടപടി സ്വീകരിച്ചതും.
അതേസമയം, പ്രളയത്തില്‍ മരണസംഖ്യ 626 ആയി ഉയര്‍ന്നിട്ടുണ്ട്. 2,400-ലധികം ആളുകളെ കാണാതാവുകയും ചെയ്തു. കണ്ടെടുത്ത നൂറുകണക്കിന് മൃതദേഹങ്ങള്‍ 'തിരിച്ചറിയാന്‍ കഴിയാത്തവിധം' മാറിപ്പോയതായി നേപ്പാള്‍ അധികൃതര്‍ അറിയിച്ചു. തെക്കന്‍ സെന്‍ട്രല്‍ തരായ് മേഖലയിലെ ചിത്വാന്‍ ജില്ലയില്‍ നിന്ന് അധികൃതര്‍ 233 മൃതദേഹങ്ങള്‍ വീണ്ടെടുത്തെങ്കിലും നാലെണ്ണം മാത്രമാണ് ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചത്. ബാക്കിയുള്ള മൃതദേഹങ്ങള്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഹോള്‍ഡിംഗ് സെന്ററുകളിലുമായി സൂക്ഷിച്ച്, ഇവരില്‍ നിന്നുള്ള ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കാണാതായ രണ്ടായിരത്തി അഞ്ഞൂറോളം ആളുകളില്‍ ഭൂരിഭാഗവും നേപ്പാള്‍ വഴിയും ചൈന അതിര്‍ത്തി വഴിയും കൈലാസ പര്‍വതത്തിലേക്ക് തീര്‍ഥാടനത്തിന് പോയവരാണെന്നാണ് വിവരം. അടുത്ത കാലത്തൊന്നും രാജ്യം കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളില ഒന്നായാണ് അധികൃതര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
ഇന്ത്യ, നേപ്പാള്‍, ചൈന അതിര്‍ത്തിക്ക് സമീപം സമുദ്രനിരപ്പില്‍ നിന്ന് 21,000 അടിയിലധികം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കൈലാസ പര്‍വ്വതം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികളുടെ പുണ്യകേന്ദ്രമാണ്. ഹിന്ദു, ജൈന, ബുദ്ധ മതങ്ങള്‍ക്കും ടിബറ്റന്‍ ബോണ്‍ പാരമ്പര്യത്തിനും ഏറെ വിശുദ്ധമാണ് ഈ മലനിരകള്‍. ഹിന്ദു വിശ്വാസമനുസരിച്ച് ശിവന്റെയും-പാര്‍വ്വതിയുടെയും വാസസ്ഥലമാണിതെന്നാണ് വിശ്വാസം. ടിബറ്റന്‍ ബോണ്‍ വിശ്വാസികള്‍ തങ്ങളുടെ പാരമ്പര്യ സ്ഥാപകനായ തോണ്‍പ ഷെന്റാബുമായി ഇതിനെ ബന്ധപ്പെടുത്തുന്നു.
വര്‍ഷം തോറും ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ഇന്ത്യന്‍ സര്‍ക്കാരും സ്വകാര്യ ഏജന്‍സികളും കൈലാസ മാനസസരോവര്‍ യാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. 33 മൈല്‍ ചുറ്റളവില്‍ മൂന്ന് ദിവസത്തോളമെടുത്ത് നടത്തുന്ന പരിക്രമണവും മാനസസരോവറിലെ സ്‌നാനവും പാപങ്ങള്‍ കഴുകിക്കളയുമെന്നാണ് വിശ്വാസം. എന്നാല്‍ ഈ സീസണില്‍ തീര്‍ത്ഥാടനത്തിനെത്തിയ നൂറുകണക്കിന് ആളുകളാണ് നിലവില്‍ പ്രളയത്തില്‍പ്പെട്ട് കാണാതായിരിക്കുന്നത്. പ്രളയം രാജ്യത്തെ വിഴുങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോഴും ദുരന്തബാധിത മേഖലകളില്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ഊര്‍ജ്ജിതമായി തുടരുകയാണ്.
https://www.facebook.com/Malayalivartha























