മദ്യപിക്കാൻ പണം ആവശ്യപ്പെട്ടിട്ടും നൽകിയില്ല, പുറത്തുനിന്നും കല്ലെടുത്തുകൊണ്ടുവന്ന് മുറിയിൽ കിടന്നുറങ്ങിയ അമ്മയുടെ തലക്കടിച്ചു; പുറത്തേയ്ക്ക് പോയി രണ്ട് തവണ വീടിനുള്ളിലേയ്ക്ക് വന്നപ്പോഴും തലയിൽ നിന്ന് രക്തം വാർന്ന് അമ്മ അനക്കമില്ലാതെ കിടക്കുകയായിരുന്നു- പറവൂർ കൊലപാതകത്തിൽ പോലീസിനെ ഞെട്ടിച്ച് മകന്റെ മൊഴി

വൃദ്ധയെ കത്തിച്ച ശേഷം വീടിനോട് ചേര്‍ന്നുള്ള ചതുപ്പില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മകന്‍ അറസ്റ്റില്‍. വടക്കന്‍ പറവൂര്‍ കെടാമംഗലം കുടിയാകുളങ്ങര ക്ഷേത്രത്തിനു പടിഞ്ഞാറുവശം കുറുപ്പശ്ശേരി പരേതനായ ഷണ്‍മുഖന്റെ ഭാര്യ കാഞ്ചനവല്ലിയെ (72)കൊലപ്പെടുത്തിയ കേസിലാണ് ഇളയമകന്‍ സുരേഷി(51) നെ പോലീസ് അറസ്റ്റ് ചെയ്തത്. കൊലയില്‍ സംശയം തോന്നിയ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സുരേഷ് കുറ്റസമ്മതം നടത്തിയത്.
സുരേഷ് പോലീസിനോട് പറഞ്ഞത് ഇങ്ങനെ... മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് അരിശം പൂണ്ട താന്‍ പുറത്തുനിന്നും കല്ലെടുത്തുകൊണ്ടു വന്ന് മുറിയില്‍ കിടക്കുകയായിരുന്ന അമ്മ കാഞ്ചനവല്ലിയുടെ തലയ്ക്കടിക്കുകയായിരുന്നു. പിന്നീട് പുറത്തേക്ക് പോയി. രണ്ട് തവണ വീട്ടില്‍ തിരിച്ചുവന്നപ്പോഴും കാഞ്ചനവല്ലി തലയില്‍ നിന്നും രക്തം വാര്‍ന്ന് അനക്കമില്ലാതെ കിടക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി മൃതദേഹം വലിച്ചു കൊണ്ടുപോയി കത്തിച്ച് വീടിനു പിറകിലുള്ള ചതുപ്പില്‍ കുഴിച്ചു മൂടി.
സംഭവത്തിനു ശേഷം മദ്യപിച്ച് പല സ്ഥലങ്ങളിലായി കറങ്ങി നടന്നു. ഞായറാഴ്ച വൈകിട്ട് പറവൂര്‍ തെക്കേനാലുവഴിയില്‍ വെച്ച് സുരേഷിനെ കസ്റ്റഡിയിലെടുക്കുമ്ബോഴും ഇയാള്‍ മദ്യലഹരിയിലായിരുന്നു. കാഞ്ചനവല്ലിയുടെ കൈയിലും കാതിലുമുണ്ടായിരുന്ന വളയും കമ്മലുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് പ്രതി ഊരിയെടുത്തതാണെന്ന് സംശയമുണ്ട് .
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം പറവൂര്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃതദേഹത്തില്‍ തലയ്ക്ക് പിറകുവശത്ത് ആഴത്തില്‍ മുറിവുണ്ട്. ഇവിടെ രക്തം കട്ടപിടിച്ചിട്ടുണ്ട്. മൃതദേഹം അഴുകിയ നിലയിലാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബുധനാഴ്ച വൈകിട്ടോടെ മൃതദേഹം സംസ്‌കരിക്കും. വർഷങ്ങൾക്ക് മുമ്പ് പറവൂർ മുകാംബി ക്ഷേത്രത്തിന് സമീപത്ത് വെച്ച് ലോട്ടറി വില്പനക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്ഉൾപ്പെടെ നിരവധി കേസുകളിൽ സുരേഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മത്സ്യബന്ധന ബോട്ടിൽ ജോലിക്കു പോകുന്നതിനാൽ ഇടക്കിടെ മാത്രമാണ് വീട്ടിലെത്തുന്നത്. മദ്യലഹരിയിൽ പണം ആവശ്യപ്പെട്ട് അമ്മയെ മർദ്ദിക്കാറുള്ളസുരേഷ് ഒരു മാസം മുമ്പ് അമ്മയുടെ ഒന്നര പവന്റെ സ്വർണമാല പൊട്ടിച്ച് കടന്നു കളഞ്ഞു.
ഇതു സംബന്ധിച്ച് അമ്മപറവൂർ പൊലീസിൽ പരാതി നൽകിയിരുന്നു.സുരേഷിന്റെ ഭാര്യയും രണ്ടു മക്കളും വർഷങ്ങൾക്ക് മുമ്പ് വീടുവിട്ടു പോയി. മത്സ്യക്കച്ചവടം നടത്തിയിരുന്ന കാഞ്ചനവല്ലി അടുത്തിടെ തൊഴിലുറപ്പ് ജോലിയ്ക്ക് പോകുമായിരുന്നു. ഭർത്താവ് ഷൺമുഖൻ ആറ് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. മൂത്തമകൻ മണിയനും കുടുംബവും കുഞ്ഞിത്തൈയിലാണ് താമസം.
https://www.facebook.com/Malayalivartha


























