മസൂദ് അസർ സാഹിബിന്റെ സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടി ലേലം ചെയ്യും, ടിയാന് യാത്രാവിലക്ക് ഏർപ്പെടുത്തും, റേഷൻ കടയിൽ നിന്ന് അരിയും പഞ്ചാരയും കൊടുക്കില്ല, വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യും; മസൂദ് അസറിനെ കരിമ്പട്ടികയിൽ പെടുത്തിയതിനോട് പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കർ

ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിനെ ഐക്യരാഷ്ട്ര സഭയുടെ ഉപസമിതി കരിമ്പട്ടികയിൽ പെടുത്തി ആഗോള ഭീകരനായി പ്രഖ്യാപിച്ച നടപടിയിൽ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കറ്റ് ജയശങ്കർ രംഗത്ത്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച നടപടിയെ നരേന്ദ്രമോദിയുടെ നയതന്ത്ര വിജയമെന്ന് ബിജെപിയും പഞ്ചശീല തത്വങ്ങളുടെ മഹത്വമെന്ന് കോൺഗ്രസും ചൈനയുടെ ഹൃദയ ലാവണ്യമെന്ന് മാർക്സിസ്റ്റ് പാർട്ടിയും അവകാശപ്പെടുന്നു എന്ന് ജയശങ്കർ പരിഹസിക്കുന്നു. തന്റെ ഫേസ്ബുക്പോ സ്റ്റിലൂടെയാണ് ജയശങ്കറിന്റെ പരിഹാസം.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
ശ്രീലങ്കയിലെ ചാവേറാക്രമണത്തെ തുടർന്ന് ജനകീയ ചൈന നിലപാട് അല്പം മയപ്പെടുത്തി; ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിനെ ഐക്യരാഷ്ട്ര സഭയുടെ ഉപസമിതി കരിമ്പട്ടികയിൽ പെടുത്തി ആഗോള ഭീകരനായി പ്രഖ്യാപിച്ചു. നരേന്ദ്രമോദിയുടെ നയതന്ത്ര വിജയമെന്ന് ബിജെപിയും പഞ്ചശീല തത്വങ്ങളുടെ മഹത്വമെന്ന് കോൺഗ്രസും ചൈനയുടെ ഹൃദയ ലാവണ്യമെന്ന് മാർക്സിസ്റ്റ് പാർട്ടിയും അവകാശപ്പെടുന്നു.
കശ്മീർ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോഴും ഐക്യരാഷ്ട്ര സഭയുടെ തീരുമാനം അംഗീകരിക്കും, അത് നടപ്പാക്കും എന്ന് പാക്കിസ്ഥാൻ സർക്കാർ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളോടും ഐക്യരാഷ്ട്ര സഭയോടും ലോക സമാധാനത്തോടും പാക്കിസ്ഥാനുളള പ്രതിബദ്ധത വിശ്വവിഖ്യാതമാണ്. ഒസാമ ബിൻലാദൻ്റെയും ദാവൂദ് ഇബ്രാഹിമിൻ്റെയും കാര്യത്തിൽ അത് തെളിയുകയും ചെയ്തു. അതുകൊണ്ട് ഇനി പാക്കിസ്ഥാൻ മസൂദ് അസർ സാഹിബിന്റെ സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടി ലേലം ചെയ്യും, ടിയാന് യാത്രാവിലക്ക് ഏർപ്പെടുത്തും, റേഷൻ കടയിൽ നിന്ന് അരിയും പഞ്ചാരയും കൊടുക്കില്ല, വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യും. ഇനി നമുക്ക് ഒന്നും പേടിക്കാനില്ല. ജയ് ജവാൻ, ജയ് കിസാൻ, എന്ന് ജയശങ്കർ തന്റെ ഫേസ്ബുക്‌പോസ്റ്റിൽ കുറിച്ചു.
ജെയ്ഷെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ പ്രത്യേക യോഗത്തിന്റേതാണ് തീരുമാനം. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഇംഗ്ലണ്ട് ,അമേരിക്ക് , ഫ്രാന്‍സ് എന്നിവ സംയുക്തമായി യുഎന്നിന്‍റെ പ്രത്യേക സമിതി മുമ്പാകെ പ്രമേയം കൊണ്ടു വന്നിരുന്നു. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിനെ ചൈന മാത്രമാണ് എതിര്‍ത്തിരുന്നത്. എന്നാല്‍,വിഷയം തല്‍ക്കാലത്തേക്ക് മാറ്റിവെക്കാന്‍ ചൈന ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാസാക്കാനായിരിന്നില്ല. പുല്‍വാമ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു നടപടി.
https://www.facebook.com/Malayalivartha



























