കേരളത്തില്‍ ഭീകരാക്രമണത്തിന് പദ്ധതി; കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചാവേറാക്രമണം നടത്താന്‍ ഐഎസ് പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി

കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചാവേറാക്രമണം നടത്താന്‍ ഐഎസ് പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എന്‍ഐഎ കോടതിയില്‍ വെളിപ്പെടുത്തി. റിയാസ് അബൂബക്കറാണ് ഇതിലെ പ്രധാന പ്രതിയെന്നും ദേശീയ അന്വേഷണ ഏജന്‍സി വെളിപ്പെടുത്തി. ഐഎസ് ഭീകരന്‍ കാസര്‍കോട് സ്വദേശി അബ്ദുള്‍ റാഷിദിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നതെന്ന് കണ്ടെത്തിയതായും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്‍ഐഎ വ്യക്തമാക്കി.
അതിനിടെ വളപട്ടണം ഐഎസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് മൂന്നു പേരെക്കൂടി എന്‍ഐഎ പ്രതിചേര്‍ത്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഫൈസല്‍, കാസര്‍കോട് സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരെയാണ് പ്രതിചേര്‍ത്തത്.
ചാവേറാക്രമണത്തിന് നിയോഗിക്കപ്പെട്ട സംഘത്തിലെ പ്രധാനിയായിരുന്നു റിയാസ്. കേരളത്തില്‍ ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നതും റിയാസിന്റെ നേതൃത്വത്തിലായിരുന്നു. കേരളത്തിന് പുറമേ മംഗലാപുരം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങളും റിയാസ് ഏകോപിപ്പിച്ചിരുന്നു എന്നാണ് എന്‍ഐഎ കണ്ടെത്തൽ.
വിദ്യാര്‍ത്ഥികളെ ഭീകരപ്രവര്‍ത്തനത്തിലേക്ക് എത്തിക്കുന്നതിനായി കോളേജുകള്‍ കേന്ദ്രീകരിച്ച് ഐഎസ് സ്ലീപ്പര്‍ സെല്ലുകളുടെ പ്രവര്‍ത്തനമുണ്ട്. കോളേജുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രസംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. മത പഠനത്തിന്റെ പേരില്‍ സംഘടിപ്പിച്ച ക്ലാസുകളില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നെന്നും എന്‍ഐഎ കണ്ടെത്തി. റിയാസ് അബൂബക്കറുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ഐഎസ് ആശയങ്ങളോട് അനുഭാവം പുലര്‍ത്തുകയും ചെയ്തിരുന്ന ഇരുപതു പേര്‍ എന്‍ഐഎ നിരീക്ഷണത്തിലാണ്.
അതേസമയം ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിനെ അഞ്ച് ദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. എന്‍ഐഎ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ അംഗീകരിക്കുകയായിരുന്നു കോടതി. ശ്രീലങ്കന്‍ ചാവേറാക്രമണങ്ങള്‍ക്ക് കേരള ബന്ധം ഉണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എന്‍ഐഎ നടത്തിയ റെയ്ഡില്‍ കഴിഞ്ഞ 30നാണ് റിയാസ് പിടിയിലായത്.
https://www.facebook.com/Malayalivartha


























